X

പ്രസ്‌ക്ലബ് കയറിയുള്ള ആക്രമണം കാടത്തം

തീവ്ര വര്‍ഗീയതയുടെ വിഷപ്പല്ലുകള്‍ക്കിടയില്‍ രാജ്യത്തിന്റെ പൈതൃകത്തെയും സനാതന ധര്‍മങ്ങളെയും ചവച്ചരച്ച് ചോര കുടിക്കുന്ന ആര്‍.എസ്.എസ്, ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ പക തീര്‍ക്കുന്ന കലികാല ഗതികേടില്‍ ആപതിച്ചിരിക്കുകയാണ്. മലപ്പുറം പ്രസ്‌ക്ലബില്‍ കയറി ചന്ദ്രിക ഫോട്ടോ ഗ്രാഫറെ ക്രൂരമായി മര്‍ദിച്ചവശനാക്കിയ ആര്‍.എസ്.എസ് പ്രഭൃതികള്‍ അക്രമത്തിന്റെ അതിര്‍വരമ്പുകളെല്ലാം ചവിട്ടിമെതിച്ചാണ് ആനന്ദനൃത്തമാടിയത്. വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷത്തിന്റെ കൊലക്കത്തിയും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്താകെ രക്തമൊലിപ്പിച്ച കാപാലികതയില്‍ ദിനംപ്രതി മുഖം വികൃതമായിക്കൊണ്ടിരിക്കുന്നവര്‍ അതിജീവനത്തിന് പെടാപാടു പെടുന്നതിന്റെ തനിസ്വരൂപമാണ് ഇന്നലെ മലപ്പുറത്ത് കണ്ടത്. പ്രതിഷേധ മാര്‍ച്ചിന്റെ പേരില്‍ കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ക്കുന്നത് കാമറയില്‍ പകര്‍ത്തിയതിന് ചവിട്ടിക്കൊന്ന് കൊലവിളി നടത്താനെത്തിയ കാവിഭീകരന്മാരെ കയ്യാമംവെച്ച് കല്‍ത്തുറുങ്കിലടക്കാന്‍ അധികാരികള്‍ തയാറാവണം. ജനാധിപത്യത്തിന്റെ കാവല്‍ത്തൂണുകളില്‍ പ്രധാനസ്ഥാനീയരായ മാധ്യമ പ്രവര്‍ത്തകരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ കയറി കാട്ടാളത്തം കാണിക്കാന്‍ ഇനിയൊരു ആര്‍.എസ്.എസ് കിങ്കരന്റെ കാലുകള്‍ക്കും കരുത്തുണ്ടാകരുത്. ശക്തമായ ശിക്ഷ നല്‍കി ഇത്തരം പ്രവണതകളെ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ സംസ്ഥാന ഭരണകൂടം തയാറാകണം.
പ്രസ് ക്ലബ്ബുകളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരം കിരാതമായ അക്രമം അരങ്ങേറുന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെങ്കിലും ജോലി സ്ഥലത്തേക്ക് തേടിയെത്തി കൊലവിളി നടത്തുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ല.അതും സമുദായ സൗഹാര്‍ദത്തിന്റെ കളിത്തൊട്ടിലായ മലപ്പുറത്തിന്റെ ഹൃദയഭാഗത്ത്. എട്ടുപതിറ്റാണ്ടിലേറെ കാലം പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും അക്ഷര വചസ്സുകളെ അലങ്കരിച്ച മഹിത പാരമ്പര്യമുള്ള പത്രസ്ഥാപനത്തിലെ ജീവനക്കാരനെയാണ് ആര്‍.എസ്.എസുകാര്‍ ക്രൂരമായി തല്ലിച്ചതച്ചത്. ഇതിനെതിരെ പൊതുബോധം ശക്തമായ പ്രതിഷേധ ജ്വാല തീര്‍ത്തത് പ്രതീക്ഷ പകരുന്നതാണ്. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്യുന്ന ചിത്രം പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്കെതിരെ ആര്‍.എസ്.എസ് ആക്രമണം. കാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി നശിപ്പിക്കുകയും പിന്നെയും കലിയടങ്ങാത്തതിനാല്‍ പത്തോളം പേര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയുമായിരുന്നു. പ്രാണരക്ഷാര്‍ത്ഥം പ്രസ്‌ക്ലബ്ബിനകത്തേക്ക് ഓടിക്കയറിയ ഫോട്ടോഗ്രാഫറെ പിന്തുടര്‍ന്ന ആര്‍.എസ്.എസ് ഗുണ്ടകള്‍ സംഘം ചേര്‍ന്ന് തല്ലിച്ചതക്കുകയും ഭീഷണി മുഴക്കി ഇറങ്ങിപ്പോവുകയുമായിരുന്നു. ഇതെല്ലാം കയ്യുംകെട്ടി നോക്കിനിന്ന പൊലീസുകാരുടെ നിസംഗത മാപ്പര്‍ഹിക്കാത്തതാണെന്ന് പറയാതെ വയ്യ. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തുകയും വഴിയാത്രക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാന്‍ മാത്രം ഷണ്ഡീകരിക്കപ്പെട്ടോ പിണറായിയുടെ പൊലീസ്? അതോ കാക്കിക്കുള്ളില്‍ കാവിക്കളസമണിഞ്ഞ പൊലീസുകാര്‍ക്ക് കൈപൊള്ളി എന്നു വേണമോ കരുതാന്‍? പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്ര ഫോട്ടോ ഗ്രാഫറില്‍ നിന്ന് മൊഴിയെടുക്കാന്‍ വൈകിയതും രഹസ്യമൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മാന്യമായി സംസാരിച്ചപ്പോള്‍ എ.എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ നേതാക്കള്‍ക്കു നേരെ തട്ടിക്കയറിയതും തങ്ങളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ കേസ് വഴിതിരിച്ചുവിടാന്‍ പാടുപെടുന്നതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ആര്‍.എസ്.എസുകാര്‍ പിടിച്ചുവാങ്ങി നശിപ്പിച്ച ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണ്‍ വഴിയില്‍ നിന്നു വീണു കിട്ടിയെന്നു പൊലീസും പൊലീസിനെ ഏല്‍പിച്ചതാണെന്ന് ആര്‍.എസ്.എസുകാരും പറയുന്നതിലെ വൈരുദ്ധ്യവും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.
പ്രകടനം നടക്കുമ്പോള്‍ റോഡിനോരം ചേര്‍ന്നു പോകുന്ന ബൈക്ക് യാത്രക്കാരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കഴുത്തുപിടിച്ച് മര്‍ദിച്ചായിരുന്നു ഭീകരതാണ്ഡവത്തിന്റെ തുടക്കം. ഈ സമയം പ്രസ്‌ക്ലബ്ബിലുണ്ടായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതില്‍ അസഹിഷ്ണുതപൂണ്ടവര്‍ കൊലവിളി മുഴക്കി പാഞ്ഞടുക്കുകയായിരുന്നു. ആസൂത്രിത നീക്കം പോലെയായിരുന്നു ആര്‍.എസ്.എസിന്റെ സംഘടിത ആക്രമണം. തങ്ങളുടെ ജില്ലാ കാര്യാലയത്തിനു സമീപം പടക്കം പൊട്ടിയതിനെ മാരകമായ സ്‌ഫോടക വസ്തുക ആക്രമണമായി പര്‍വതീകരിച്ച് വര്‍ഗീയ ധ്രൂവീകരണം നടത്താനായിരുന്നു മലപ്പുറം നഗരത്തില്‍ ഇന്നലെ രാവിലെ ആര്‍.എസ്.എസ് പ്രകടനം നടത്തിയത്. സൗഹാര്‍ദത്തില്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ സമീപ കാലങ്ങളിലായി ആര്‍.എസ്.എസ് നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെയും കാണാന്‍ കഴിയുകയുള്ളൂ. കൃത്രിമമായി പ്രശ്‌നങ്ങള്‍ പടച്ചുവിട്ട് സ്വസ്ഥമായി കഴിയുന്ന മലപ്പുറത്തിന്റെ സാമൂഹിക പരിസരങ്ങളിലെ സമാധാനം നശിപ്പിക്കുകയാണ് ഇവരുടെ ഒളിയജണ്ട. ഇത്തരം കലക്കവെള്ളത്തില്‍ നിന്ന് മീന്‍പിടിക്കാനുള്ള അവസാനത്തെ ആസൂത്രണമായിരുന്നു സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഒന്നൊന്നായി പിടികൂടുന്നതിന്റെ പിരിമുറുക്കമാണ് അവരെ വല്ലാത്ത മാനസിക വിഭ്രാന്തിയിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ മലപ്പുറത്തെ ജനത ഇതെല്ലാം മനസിലാക്കാന്‍ മാത്രം പ്രബുദ്ധരാണ് എന്നതിനാല്‍ ആര്‍.എസ്.എസിന്റെ വ്യാമോഹം നടക്കില്ലെന്നു മാത്രം. സംഘ്പരിവാര്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും നിരന്തരമായി വേട്ടയാടുകയാണ്. ഗോവിന്ദ പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷിനെയും ഉന്മൂലനം ചെയ്ത ആര്‍.എസ്.എസ് ഉഗ്രരൂപം പൂണ്ട് കേരളത്തിന്റെയും സ്വാസ്ഥ്യം കെടുത്തുന്നത് അനുവദിച്ചുകൂടാ. ഇതിനെതിരെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പാണ് വേണ്ടത്. മലപ്പുറത്തെ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാന നഗരിയായ ഡല്‍ഹിയിലും കേരളത്തിലെ എല്ലാ ജില്ലകളിലും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ കണ്ണികളായ പൊതുജനങ്ങള്‍ ഈ ജനാധിപത്യത്തെ പോരാട്ടത്തിന്റെ കരുത്താണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തോടെയും സ്വസ്ഥതയോടെയും ജോലി നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം ഒരുക്കിക്കൊടുക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ചന്ദ്രിക ഫോട്ടോ ഗ്രാഫറെ ക്രൂരമായി മര്‍ദിച്ച കുറ്റവാളികളെ നിയത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ആര്‍ജവം കാണിക്കുകയാണ് സര്‍ക്കാറിന്റെ ധര്‍മം. അതിനുവേണ്ടി കേരള ജനത ഒന്നടങ്കം കാത്തിരിക്കുകയാണ്.

chandrika: