X

സര്‍വകലാശാലകള്‍ മലിനമാക്കുന്ന മാനസികാവസ്ഥ

ഡോ. രാംപുനിയാനി

ഭാവി തലമുറയുടെ മനസും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഇടമാണ് സര്‍വകലാശാലകള്‍. വിവിധ അഭിപ്രായങ്ങളും ജാതിയും മതവും കൂടിക്കലര്‍ന്ന വിദ്യാര്‍ത്ഥികളുടെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സ്വതന്ത്ര തുറന്ന സംവാദ വേദിയാണത്. യുവാക്കളുടെ ആദര്‍ശവാദത്തോടൊപ്പം സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും ചേര്‍ക്കപ്പെടുമ്പോള്‍ ലോകത്തിനും സമൂഹത്തിനും ഉയര്‍ന്ന ഫലം ലഭിക്കുന്നു. കേന്ദ്രത്തില്‍ പുതിയ അവതാരങ്ങള്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യങ്ങളെല്ലാം വിവിധ അര്‍ത്ഥത്തില്‍ ഇടുങ്ങിയ ദിശയില്‍ സ്വാധീനക്കപ്പെട്ടിരിക്കുകയാണ്. സംവാദങ്ങള്‍ തടസ്സപ്പെടുത്തുകയെന്നതാണ് അതിലൊന്ന്. മറ്റൊന്ന് കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. ക്യാമ്പസുകളിലെ പുരോഗമന, ജനാധിപത്യ പ്രവണതകള്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് വ്യാജ കാരണങ്ങള്‍ സൃഷ്ടിക്കുന്നതാണത്. വലതുപക്ഷ രാഷ്ട്രീയ വക്താക്കള്‍ ഇക്കാര്യങ്ങള്‍ രാംജാസ് കോളജില്‍ ഇയ്യിടെ സൃഷ്ടിച്ചെടുത്തു.
കോളജില്‍ രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദും ഷെഹ്‌ല റഷീദുമായിരുന്നു പ്രഭാഷകരില്‍ രണ്ടു പേര്‍. അവര്‍ ദേശ വിരുദ്ധരാണെന്ന മുടക്കുന്യായം പറഞ്ഞ് സെമിനാര്‍ തടസപ്പെടുത്തി നിര്‍ത്തിവെപ്പിക്കുകയും ‘ദേശ വിരുദ്ധ ആശയ’ത്തെ പിന്തുണച്ചതിന്റെ പേരില്‍ പരിപാടി സംഘിടിപ്പിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നത് തടയുന്നതിനായി അടുത്ത ദിവസം അവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കോളജില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെ ബന്ദികളാക്കിവെക്കുകയും ചെയ്തു. രണ്ട് അധ്യാപകരെ പരസ്യമായി മര്‍ദിക്കാനും ഇവര്‍ തയാറായി. ഇതേത്തുടര്‍ന്ന് കാമ്പസിനു പുറത്ത് ത്രിവര്‍ണ പതാകാ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു. അടുത്ത ദിവസം നടന്ന ‘ഡല്‍ഹി യൂനിവാഴ്‌സിറ്റി ബച്ചാവോ’ (ഡല്‍ഹി യൂനിവാഴ്‌സിറ്റിയെ രക്ഷിക്കുക) മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. എ.ബി.വി.പിയുടെ സമര തന്ത്രം ചെറുത്തുനില്‍ക്കുന്ന അവസ്ഥയാണ് ഇത് കാണിക്കുന്നത്.
വിവിധ കാമ്പസുകളില്‍ എ.ബി.വി.പിക്കാര്‍ നടപ്പാക്കുന്ന അക്രമ പരമ്പരയിലെ അവസാനത്തെ സംഭവമാണ് ഡല്‍ഹി യൂനിവാഴ്‌സിറ്റിയിലെ രാംജാസ് കോളജില്‍ നടന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവാഴ്‌സിറ്റിയില്‍ ദേശ വിരുദ്ധതയുടെ പേരു പറഞ്ഞാണ് ആക്രമണം നടന്നത്. ജാതിയടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാമ്പസില്‍ നടക്കുന്നത്. ദേശ വിരുദ്ധമെന്ന് പറയുന്ന എന്ത് പ്രവൃത്തിയാണ് ഇവര്‍ ചെയ്തത്. മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് പറയുന്ന ‘മുസഫര്‍ നഗര്‍ ബാക്കി ഹെ’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുകയും ശിക്ഷാ മുറയെന്ന നിലയില്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയും ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ വിശുദ്ധ പശു സംരക്ഷകരാല്‍ ആക്രമിക്കപ്പെട്ട രാജ്യത്തെ പൗരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബീഫ് ഫെസ്റ്റിവല്‍ നടത്തുകയും ചെയ്തിരുന്നു അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. രോഹിത് വെമുലയുടെ മരണം ഒരു സ്ഥാപനത്തിന് എങ്ങനെ കൊല നടത്താനാകുമെന്ന് വളരെ നന്നായി മനസിലാക്കിത്തരുന്നുണ്ട്. പിന്നീട് രാജ്യത്തുണ്ടായ വലിയ തോതിലുള്ള പ്രതികരണങ്ങളും യൂനിവാഴ്‌സിറ്റിയുടെ സ്വയംഭരണാവകാശവും ദലിത് വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനു നേരെ നടന്ന ആക്രമണങ്ങളുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്.
ദേശ വിരുദ്ധത എങ്ങനെയാണ് ഒരായുധമായി രൂപാന്തരപ്പെടുന്നത് എന്നത് ജെ.എന്‍.യു, ഹൈദരാബാദ് യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളിലെ സംഭവ പരമ്പര വ്യക്തമാക്കിത്തരുന്നുണ്ട്. ജെ.എന്‍.യുവിലെ സംഭവവികാസങ്ങള്‍ ക്രമമനുസരിച്ച് നോക്കാം. കുറച്ച് മുഖംമൂടികള്‍ എത്തുന്നു, ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. രാജ്യദ്രോഹത്തിന്റെ -ദേശവിരുദ്ധതയുടെ പേരില്‍ കനയ്യകുമാറും ഉമര്‍ ഖാലിദും ഇവരുടെ സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് ഒരു ചാനല്‍ തുടര്‍ച്ചയായി സിഡി ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതായിരുന്നുവെന്നതാണ് ഇതിലെ രസകരമായ വസ്തുത. മുഖംമൂടി ധരിച്ച് മുദ്രാവാക്യം വിളിച്ചവരെ പിടികൂടാതെ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതാണ് അതിനേക്കാള്‍ രസാവഹം. ബി.ജെ.പി- എ.ബി.വി.പി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി ഓടിപ്പോയതെന്ന് ഇയ്യിടെ അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചിരുന്നു.
എന്നിട്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ‘ഭാരത് കി ബാര്‍ബാഡി’ (ഇന്ത്യ നശിക്കട്ടെ) എന്ന രീതിയിലുള്ള മുദ്രാവാക്യം മുഴക്കിയിരുന്നുവെന്നാണ് താഴേതട്ടു മുതല്‍ മേലേതട്ടു വരെയുള്ള ബി.ജെ.പി വക്താക്കള്‍ പറഞ്ഞത്. ഒരു വര്‍ഷത്തെ അന്വേഷണത്തിനു ശേഷവും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല എന്നതാണ് വസ്തുത. ഈ കഥയില്‍ ഒരുപാട് വിള്ളലുകളുണ്ട്, നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഉമര്‍ ഖാലിദിന്റെ പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന അസ്വാരസ്യങ്ങളാണ് രാംജാസ് കോളജിലും കാണുന്നത്. കശ്മീര്‍ തുടങ്ങിയ വിഷയത്തില്‍ ഉമര്‍ഖാലിദിന് ഒരഭിപ്രായമുണ്ട്. അദ്ദേഹത്തെ ആക്രമിക്കുന്നവരുടെ അഭിപ്രായവുമായി യോജിക്കുന്നതല്ല ഇത്. നമ്മുടെ അഭിപ്രായവുമായി വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ഒഴിവാക്കുകയാണ് ചര്‍ച്ചകളിലേയും സംവാദങ്ങളിലേയും വസ്തുത. എ.ബി.വി.പിയുടെ സഹോദര സംഘടനയായ ബി.ജെ.പി കശ്മീരില്‍ ഭരണം നടത്തുന്നത് പി.ഡി.പിയുമായി സഖ്യം ചേര്‍ന്നാണ്. എക്കാലവും വിഘടനവാദികളോട് മൃദു സമീപനം പുലര്‍ത്തുന്നവരാണ് പി.ഡി.പി. ഒരുവശത്ത് ഭാരതീയ ജനതാപാര്‍ട്ടി ആര്‍.എസ്.എസ് അജണ്ട പ്രകാരം കാമ്പസുകള്‍ വര്‍ഗീയവത്കരിക്കുകയും മറുവശത്ത് ഹിന്ദു ദേശീയ പ്രത്യയശാസ്ത്രവുമായി വിരുദ്ധാഭിപ്രായമുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമായി അനുഭവപ്പെടുന്നുണ്ട്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് എ.ബി.വി.പിയുടെ അഹംഭാവം കാമ്പസുകളെ നിസംഗതരാക്കിയത്. തങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നവരാണ് അധികാരത്തിലിരിക്കുന്നത് എന്ന ആത്മവിശ്വാസമാണ് അവരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇത് മുമ്പൊരിക്കലുമില്ലാത്തവിധം ക്രൂരമായ ആക്രമണങ്ങള്‍ക്ക് അവരെ ഉന്മത്തരാക്കുന്നു. ഒന്നിനു പിറകെ ഒന്നായി മറ്റു കോളജുകളെയും യൂനിവാഴ്‌സിറ്റികളെയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുകയാണ്. ജയ് നാരായണ്‍ വ്യാസ് യൂണിവേഴ്‌സിറ്റി (ജോധ്പൂര്‍) യുടെ കാര്യത്തില്‍ അടുത്തകാലത്തുണ്ടായതും ഇത്തരത്തിലുള്ള നീക്കമാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പ്രൊഫസര്‍ റാണാവത് ജെ.എന്‍.യുവിലെ പ്രൊഫസര്‍ നിവേദിത മേനോനെ ഒരു സംവാദത്തിന് ക്ഷണിച്ചിരുന്നു. പരിപാടിക്കു ശേഷം പ്രാസംഗികനും സംഘാടകര്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്യപ്പെടുകയും പ്രൊഫസര്‍ റാണാവതിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കാര്യങ്ങള്‍ വളരെ അസ്വസ്ഥജനകമാകുകയാണ്. അതുകൊണ്ട് ഭാവി കാലത്തെക്കുറിച്ച് എന്തു പ്രതീക്ഷകളാണുള്ളത്?.

chandrika: