X

ബഹുമതികള്‍ നഷ്ടപ്പെടുമ്പോഴും നിലപാട് മാറ്റാതെ സൂചി

കെ. മൊയ്തീന്‍കോയ

മ്യാന്‍മറിലെ ‘ജനാധിപത്യ’ നായിക ഓംഗ് സാന്‍ സൂചിക്ക് രാഷ്ട്രാന്തരീയ ബഹുമതികള്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് മറ്റാരുമല്ല. സര്‍വരാലും ആദരിക്കപ്പെട്ടിരുന്ന സൂചി ഇപ്പോള്‍ അപഹാസ്യയാണ്. അന്താരാഷ്ട്ര കോടതിയുടെ വിചാരണക്ക് വിധേയമാകാനും സാധ്യത തെളിയുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക പൈശാചികതയോട് മൗനം അവലംബിച്ചും ബുദ്ധിസ്റ്റ് തീവ്രവാദത്തോടും സൈനിക നേതൃത്വത്തോടും സന്ധി ചെയ്തും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ നിഗൂഢത ഇനിയും പുറത്ത് വരാനിരിക്കുന്നു.
രണ്ട് പതിറ്റാണ്ടു കാലം മ്യാന്‍മര്‍ സൈനിക ഭരണകൂടം കാരാഗൃഹത്തില്‍ അടച്ചിരുന്ന സൂചി രാഷ്ട്രാന്തരീയ സമൂഹത്തില്‍ നാള്‍ക്കുനാള്‍ ഒറ്റപ്പെടുന്നു. ജനാധിപത്യ, മനുഷ്യാവകാശ സംരക്ഷണത്തിന്‌വേണ്ടി ധീരമായ പോരാട്ടത്തിന് ഒപ്പം നിലകൊണ്ടവരില്‍ നിന്നൊക്കെ വിമര്‍ശനം ഏല്‍ക്കുന്നു. അവര്‍ക്ക് സമ്മാനിക്കപ്പെട്ടിരുന്ന രാഷ്ട്രാന്തരീയ ബഹുമതികള്‍ തിരിച്ചെടുക്കപ്പെടുകയാണ്. നൊബേല്‍ സമ്മാനം തിരിച്ചെടുക്കാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അവ നിലനില്‍ക്കുന്നുണ്ട്. ‘ഫ്രീഡം ഓഫ് പാരീസ്’ എന്ന പാരീസ് നഗരത്തിന്റെ ബഹുമതിയാണ് ഏറ്റവും ഒടുവില്‍ ‘പറി’ച്ചെടുത്തിട്ടുള്ളത്. റോഹിന്‍ഗ്യ ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മര്‍ സൈനികര്‍ നടത്തുന്ന പൈശാചിക അക്രമണം കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് പാരീസ് നഗരസഭയുടെ വിലയിരുത്തല്‍. ഗ്ലാസ്‌ഗോ എഡിന്‍ബറ, ഓക്‌സ്ഫഡ് നഗരങ്ങളും സൂചിയില്‍ നിന്ന് ബഹുമതികള്‍ തിരിച്ചെടുത്തു. എഡിന്‍ബറ നഗരസഭയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ബഹുമതി പിന്‍വലിക്കുന്നതിന് അനുകൂലിച്ചത് 59 കൗണ്‍സിലര്‍മാരും എതിര്‍ത്തത് കേവലം രണ്ട് പേരും. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതി 2018 നവംബറില്‍ തിരിച്ചെടുത്തു. നേരത്തെ ആഫ്രിക്കയുടെ ധീര നേതാവ് നെല്‍സണ്‍ മണ്ടേലക്ക് മാത്രം നല്‍കിയ ബഹുമതി രണ്ടാമത് നല്‍കിയത് ‘ലേഡി നെല്‍സണ്‍ മണ്ടേല’ എന്നറിയപ്പെട്ടിരുന്ന സൂചിക്കായിരുന്നു. തിരിച്ചെടുക്കാന്‍ കാരണം മറ്റൊന്നുമല്ല, റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക ക്രൂരതയെ നിയന്ത്രിച്ചില്ലെന്നത് തന്നെ. കാനേഡിയന്‍ പാര്‍ലമെന്റ് സൂചിക്ക് എതിരെ പ്രമേയം അംഗീകരിച്ചു. ബഹുമതികള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും മ്യാന്‍മര്‍ നേതാവിന്റെ നിലപാടില്‍ മാറ്റമില്ല. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ സൂചി തന്നെ നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ ശിപാര്‍ശ പോലും നിരാകരിക്കുന്നു. മ്യാന്‍മറിന്റെ ബുദ്ധിസ്റ്റ് ഫാസിസത്തിന്റെ മുഖമായ അശ്വിന്‍ ബിരാദുവിനെ പോലും കടത്തിവെട്ടുകയാണെന്നാണ് സൂചിക്കെതിരായ വിമര്‍ശനം. സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തുന്ന കൂട്ടക്കൊലകള്‍ പുറത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ട് ലേഖകരെ അറസ്റ്റ് ചെയ്ത് ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്, സത്യം മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ താല്‍പര്യമാണ് പ്രകടമാക്കുന്നത്. കൂട്ടക്കുരുതിയില്‍ മ്യാന്‍മര്‍ സര്‍ക്കാറിനുള്ള പങ്ക് തെളിയിക്കുന്നതായിരുന്നു വാലോന്‍ (32) ക്യാന്‍സോ ഊ (28) എന്നീ ലേഖകരുടെ വാര്‍ത്ത. ലേഖകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ്. യു.എന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടില്‍ സൂചിയുടെ സര്‍ക്കാറും സൈനിക മേധാവികളുമാണ്. ഇവര്‍ വിചാരണയെ നേരിടണമെന്നാണ് യു.എന്‍ ആവശ്യം. മാധ്യമ സ്വാതന്ത്ര്യം തടയുന്നതിന് എതിരെ കടുത്ത വിമര്‍ശനവുമുണ്ട് റിപ്പോര്‍ട്ടില്‍. സിംഗപ്പൂരില്‍ കഴിഞ്ഞ മാസം മധ്യത്തില്‍നടന്ന സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടിയില്‍ സൂചി കടുത്ത വിമര്‍ശനത്തിന് വിധേയയായി. റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക അതിക്രമത്തെ ന്യായീകരിക്കുന്ന സൂചിയുടെ നിലപാടിനെ ‘മാപ്പ് അര്‍ഹിക്കാത്ത പാതക’മെന്ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക് പെന്‍സും മലേഷന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും കുറ്റപ്പെടുത്തിയത് സൂചിക്ക് കനത്ത പ്രഹരമായി.
റോഹിന്‍ഗ്യകള്‍ക്കെതിരായ പൈശാചികാക്രമണം തുടരുമ്പോഴും സൂചി കുറ്റകരമായ മൗനത്തിലാണ്. യു.എന്‍ ജനറല്‍ അസംബ്ലി മ്യാന്‍മറിന് എതിരെ പ്രമേയം ഒ.ഐ.സി രാജ്യങ്ങള്‍ അവതരിപ്പിച്ചതിന് അനുകൂലമായി 122 രാഷ്ട്ര പ്രതിനിധികളാണ് രംഗത്തുവന്നത്. പത്ത് രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചൈന, റഷ്യ, കമ്പോഡിയ, വിയറ്റ്‌നാം, സിറിയ, സിംബാബ്‌വേ തുടങ്ങിയവയാണ് സൂചിയുടെ നിലപാടിനെ അനുകൂലിച്ചത്. രക്ഷാസമിതിയില്‍ മ്യാന്‍മറിനെ ചൈന അനുകൂലിക്കുന്നതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ല. മ്യാന്‍മറിനെ കൂടെനിര്‍ത്തുന്നതില്‍ ചൈനക്കുള്ള താല്‍പര്യം ഇന്ത്യാ വിരുദ്ധത മാത്രമാണ്. ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളെ അണിനിരത്തുകയാണത്രെ ചൈന. ഏഴര ലക്ഷം അഭയാര്‍ത്ഥികളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ കഴിയുന്നത്. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയും ബലാത്സംഗം ചെയ്തും പൈശാചിക താണ്ഡവം തുടരുന്നു, മ്യാന്‍മര്‍ സൈനികര്‍. അവര്‍ക്ക് കൂട്ട് ബുദ്ധിസ്റ്റ് തീവ്രവാദികളാണ്. ‘മ്യാന്‍മര്‍ തൊക്കാഡിയ’ എന്നറിയപ്പെടുന്ന അശ്വിന്‍ ബിറാദുവിന്റെ അനുയായികള്‍ സൈനിക സഹകരണത്തോടെ റാഖൈന്‍ പ്രവിശ്യയില്‍ അഴിഞ്ഞാടുന്നു. മനുഷ്യത്വത്തെ നാണിപ്പിക്കുന്ന പൈശാചിക നടപടി ‘969’ പ്രസ്ഥാനം അവസാനിപ്പിക്കുന്നില്ല. അശ്വിന്‍ ബിരാദുവിന്റെ ലക്ഷ്യം മുസ്‌ലിംകളുടെ ഉന്മൂലനമാണ്. ‘നിയോനാസി’ പ്രസ്ഥാനമാണിതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. 2013 ജൂണ്‍ 20ന് പുറത്തിറങ്ങിയ ‘ടൈം’ മാഗസിന്റെ മുഖചിത്രം ബിരാദുവിന്റെതായിരുന്നു. ‘ബുദ്ധിസ്റ്റ് ഭീകരവാദി’ എന്നാണ് ടൈം ഇയാളെ വിശേഷിപ്പിച്ചത്.
രാഷ്ട്രാന്തരീയ സമൂഹത്തില്‍ ജനാധിപത്യത്തിന്റെ മഹാനായിക എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂചിയുടെ പതനം ദയനീയമാണ്. യു.എന്‍ മനുഷ്യാവകാശ സംഘടന പ്രശ്‌നം അന്താരാഷ്ട്ര കോടതിയിലെത്തിച്ചാല്‍ സെര്‍ബ് ഭീകരന്‍ മിലേസെവിച്ചിനെ പോലെ പ്രതിക്കൂട്ടില്‍ അവരേയും കാണേണ്ടിവരുമോ എന്ന് ആശങ്കയുണ്ട്. അത്തരമൊരു സാഹചര്യം ഇല്ലാതാകുംവിധം സൂചി സന്ദര്‍ഭത്തിനനുസരിച്ച് ഉയരുമെന്ന് പ്രത്യാശിക്കാം.

chandrika: