X

ധര്‍മധനസേനാനായകന്‍

മകന്‍ സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന്‍ വെള്ളാപ്പള്ളി. അച്ഛന്‍ അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന്‍ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്. ആലോചിച്ചുറപ്പിച്ചേ എന്തും പറയൂ. പക്ഷേ ഈ ആലോചനയൊന്നും അടുത്തിടെ യു.എ.ഇയിലേക്ക് പോയപ്പോള്‍ കണ്ടില്ല. രാജ്യം ഭരിക്കുന്ന കക്ഷിയുള്‍പ്പെടുന്ന മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ക്ക് അന്യ രാജ്യത്തെ ജയിലില്‍ ആഗസ്റ്റ് 20 മുതല്‍ രണ്ടു ദിവസം കഴിയേണ്ടിവന്നത് വലിയ നാണക്കേടായി. ഇനിയെന്നാണ് യു.എ.ഇയില്‍നിന്ന് മോചനം എന്നൊന്നും പിടിയില്ല. അത്ര വലിയ കുരുക്കല്ലേ ചെയ്തുവെച്ചിരിക്കുന്നത്. സ്വയം കൃതാനര്‍ത്ഥം! കൊടുങ്ങല്ലൂര്‍ക്കാരന്‍ നാസില്‍ അബ്ദുല്ലയാണ് മോദിയുടെ എന്‍ഫോഴ്‌സ്‌മെന്റിനുപോലും ‘പിടികൂടാന്‍ പറ്റാത്ത’ തുഷാറിനെ പിടിച്ച് അകത്തിടീച്ചത്. കേസ് പത്തുകൊല്ലം മുമ്പ് ചെക്ക്‌നല്‍കിയത് മടങ്ങിയ വകയില്‍. തുഷാറിനെ കെണി ഫോണ്‍ വഴി വിളിച്ചുവരുത്തിയാണ് നസീല്‍ അജ്മാന്‍ പൊലീസിന്റെ വലയിലാക്കിയതത്രെ. ഒന്നും രണ്ടുമല്ല, ഇരുപതുകോടിയുടെ തട്ടിപ്പാണ്. ഇവിടെ മുന്നണി നേതാവും സമുദായത്തിന്റെ പോരാളിയുമൊക്കെയായിട്ടെന്താ. കേസുണ്ടോ, കുറ്റവും കുറ്റമില്ലായ്മയുമൊക്കെ വിചാരണയില്‍ തെളിയട്ടെ, എന്നിട്ട് നാട്ടിലേക്ക് പോകാമെന്നാണ് യു.എ.ഇ നിയമം.

പക്ഷേ സംഗതി കേട്ടപാതി കേള്‍ക്കാത്തപാതി മാനസി കപുത്രനെ പോലെയാണ് കേരള മുഖ്യന്‍ തുഷാറിനുവേണ്ടി കത്തെഴുത്ത് നടത്തിയത്. മലയാളിയല്ലേ, സമുദായ സേവകനല്ലേ, നവോത്ഥാന നായകന്റെ പുത്രനല്ലേ എന്നൊക്കെ കരുതിയാണ്. ടി.വിയില്‍ സ്‌ക്രോള്‍ കണ്ടയുടന്‍ തുഷാറിന്റെ ആരോഗ്യത്തിനും മോചനത്തിനുംവേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യന്റെവക തുറന്നൊരു കത്ത്. പക്ഷേ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്രത്തിന്റെ മട്ട്. തുഷാര്‍ ഉടമസ്ഥനായ കമ്പനിയില്‍ ഉപകരാര്‍ എടുത്ത വകയിലാണ് നാസിലിന് കാശ് കിട്ടാനുള്ളത്. കമ്പനി പൂട്ടി നാട്ടില്‍ കണ്‍സള്‍ട്ടന്‍സിയും ഹോട്ടലും ജനസമുദായ സേവനവുമായി കഴിയുമ്പോഴാണ് നാസിലിന്റെ കെണി. പണം കൊടുക്കാനുള്ളവരുടെ പരാതിയില്‍ നാസിലിന് ഏഴു വര്‍ഷം അവിടെ ജയിലില്‍ കഴിയേണ്ടിവന്നു. ചില്ലറ തുക തന്ന് ബാക്കിക്ക് ചെക്ക് നല്‍കിയെങ്കിലും വര്‍ഷങ്ങളായി കാശില്ലാതെ മടങ്ങുകയായിരുന്നുവെന്നാണ് പരാതി. ചെക്ക് മോഷ്ടിച്ചതാണെന്നൊക്കെ പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. എങ്കില്‍ എന്തുകൊണ്ട് അതിന് പരാതി തന്നില്ല എന്ന ചോദ്യം വല്ലാത്തതായി. സമുദായ സേവനത്തിനിടെ അക്കൗണ്ടിലൊക്കെ കാശ് മിച്ചം വെക്കാന്‍ പറ്റണ്ടേ. അങ്ങനെയാണ് പ്രവാസി വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയില്‍നിന്ന് ജാമ്യത്തുകവാങ്ങി പുറത്തിറങ്ങിയത്. എന്നിട്ടും കേസു കഴിയാതെ നാട് കാണാനാവില്ലത്രെ. പാസ്‌പോര്‍ട്ടാണെങ്കില്‍ പൊലീസിന്റെ പക്കലും.

ചില്ലറ ബിസിനസും വ്യവസായവുമൊക്കെ നടത്തി ജീവിക്കാമെന്നുവെച്ചാല്‍ അച്ഛനും സമുദായവും വിടണ്ടേ. എന്നാല്‍ പിന്നെ അച്ഛന്‍ സമുദായ സേവനം നടത്തട്ടെ, താന്‍ രാഷ്ട്രീയ സേവനം നടത്താമെന്നങ്ങ് സുല്ലിട്ടു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉപാധ്യക്ഷനായെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയാലേ സേവനം പൂര്‍ണമാകൂ എന്ന ‘ഗുരുതത്വ’ മനുസരിച്ച് ഭാരതീയ ധര്‍മജനസേന (ബി.ഡി.ജെ.എസ്) ഉണ്ടാക്കി അതിന്റെ അമരത്തിരുന്നു. മൈക്രോഫൈനാന്‍സ് വായ്പാതട്ടിപ്പും ബി.ജെ.പി ബാന്ധവവുമൊക്കെ ആയതോടെ വെള്ളാപ്പള്ളി ആന്റ് കമ്പനി രാഷ്ട്രീയമായി പാപ്പരായി. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്തൊട്ടെത്തിയതുമില്ല. അങ്ങനെയാണ് ബി.ജെ.പിയെ നോട്ടമിട്ടത്. പക്ഷേ മോദി-അമിത്ഷാ-പിള്ളയാദികള്‍ മുന്നണി കണ്‍വീനര്‍സ്ഥാനം തന്നതല്ലാതെ മന്ത്രിപദവിയോ എം.പി സ്ഥാനമോപോലും തരാതെ വഞ്ചിച്ചു. ലോക്‌സഭയിലേക്ക് തൃശൂര്‍ സീറ്റ് തന്നെങ്കിലും രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട് കയറി. പേരെങ്കിലും ദേശീയ മാധ്യമങ്ങളില്‍ വരുമല്ലോ. ബി.ജെ.പിക്കാരുടെയും സമുദായത്തിന്റെ പോലും വോട്ട് തികച്ചും കിട്ടാതെ കസവുമുണ്ടും മടക്കിക്കുത്തി ചുരമിറങ്ങിപ്പോരേണ്ടിവന്നു അമ്പതുകാരനായ നടേശപുത്രന്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770. തുഷാറിന് കിട്ടിയ മൊത്തം വോട്ട് 78,816. 2014ലെ ബി.ജെ.പി വോട്ടില്‍നിന്ന് രണ്ടായിരത്തിന്റെ കുറവ്. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും എന്ത് നേടിയെന്നാണ് ഇപ്പോള്‍ സ്വന്തം ആളുകളും ആശയും രണ്ടു മക്കളും ചോദിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാത്ത ആളുകളെ മറക്കില്ല. നാട്ടിലോട്ട് വരട്ടെ. ഇനി ഒരൊറ്റ വഴിയേ കാണുന്നുള്ളൂ. സ്വസമുദായക്കാരനല്ലേ, അതിന്റെ സ്‌നേഹമെങ്കിലും ഇത്തിരി ബാക്കിയുണ്ടാകും. മുഖ്യന്‍ സഖാവ് വിചാരിച്ചാല്‍ അച്ഛന്റെ നവോത്ഥാന സമിതിവഴി ഇടതിലെത്താം. പക്ഷേ അപ്പോഴുമൊരു പ്രശ്‌നം. അറബികളുടെ ഇടി ഒഴിവായെങ്കിലും ബി.ജെ.പിയെ പിണക്കിയാല്‍ മോദിയുടെ ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വന്നാലോ?

web desk 3: