X

അവരുടെ കണ്ണീരില്‍ രാഷ്ട്രം നിലക്കരുത്

സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇപ്പോള്‍ പൗരത്വം നിഷേധിക്കപ്പെട്ടവന്റെയുമെല്ലാം പണമെടുത്ത് അവരുടെതന്നെ ഭരണകൂടം 19,06,657 പേരെ ഇന്ത്യാരാജ്യത്തെ പൗരന്മാരല്ലാതായി പ്രഖ്യാപിച്ചിരിക്കുന്നു. അസമിലെ ബാക്കിയുള്ള 3.11 കോടി ആളുകളെയാണ് പൗരത്വ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും ഈ സാംസ്‌കാരിക ഉന്മൂലനത്തിന് ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വവാദത്തോടാണ് ബാന്ധവമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. 1951ലെ പൗരത്വപ്പട്ടികയും 1971 മാര്‍ച്ച് 24 ലെ വോട്ടര്‍പട്ടികയും മാനദണ്ഡമാക്കി ഭരണകൂടം തയ്യാറാക്കിയ പൗരത്വപ്പട്ടിക രാജ്യത്തെ മുസ്‌ലിംകളെയാണ് കൂടുതലും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 19.06 ലക്ഷത്തില്‍ ഹിന്ദുക്കളായുള്ളത് ഒരുലക്ഷത്തോളം വരുന്ന ബംഗ്ലാദേശിഗൂര്‍ഖകള്‍ മാത്രമാണ്. ഇതോടെ മോദി ഭരണകൂടം ഇതേമാസാദ്യം കശ്മീരിലും സൂക്കി ഭരണകൂടം മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയിലും ഇസ്രാഈല്‍ ഫലസ്തീനിലും നടപ്പാക്കിയ രീതിയിലുള്ള സാംസ്‌കാരിക ഉന്മൂലനമാണ് സംഘ്പരിവാരം ലക്ഷ്യമാക്കിയിരിക്കുന്നത്. ലോകത്തെ മുഴുവന്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ കുളിര്‍കാറ്റ് രാജ്യത്തേക്ക് കടന്നുവരാന്‍ ഇന്ത്യയുടെ ജനാലകള്‍ മലര്‍ക്കെ തുറന്നിടണമെന്ന് പഠിപ്പിച്ച രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണ് ഇവിടെ നിഷ്‌കരുണം തമസ്‌കരിക്കപ്പെട്ടിരിക്കുന്നത്. ഏക മതത്തിലേക്കും ബ്രാഹണ്യസാംസ്‌കാരികതയിലേക്കും രാജ്യത്തെ പിടിച്ചുകെട്ടിക്കൊണ്ടുപോകുന്ന സംഘ്പരിവാരത്തിന് ഇനിയെത്ര കാലമാണ് അതിന്റെ ഹിന്ദുത്വ രാഷ്ടഫലപ്രാപ്തിക്ക് അവശേഷിക്കുന്നത് എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളൂ.

പൗരത്വപ്പട്ടിക സുതാര്യമല്ലെന്നും ഇന്ത്യക്കാര്‍തന്നെയാണ് അതിനിരയായിരിക്കുന്നതെന്നും വിമര്‍ശിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനമാക്കിയാണ്. രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലിഅഹമ്മദിന്റെ കുടുംബാംഗങ്ങള്‍ മുതല്‍ നിയമസഭാസാമാജികനായിരുന്നയാളും മുന്‍സൈനികനുംവരെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടു എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. രാജ്യത്തെ ജനതയുടെയും വിശിഷ്യാ മതന്യൂനപക്ഷങ്ങളുടെയും അസ്തിത്വം തന്നെയാണ് ഇതിലൂടെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. വിദേശങ്ങളിലൊക്കെ പൗരത്വത്തിന് അടിസ്ഥാനമാനദണ്ഡമായി സ്വീകരിക്കാറുള്ളത് ആ രാജ്യത്ത് ജനിച്ചുവെന്നതാണെങ്കില്‍ ഇവിടെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് മാതാപിതാക്കളും അവരുടെ പൂര്‍വികരുംവരെ കുടിയേറിയതാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. അമ്പതുവര്‍ഷക്കാലം രാജ്യത്തെ സൈനിക-പൊലീസ് വൃത്തങ്ങളില്‍ ലെഫ്റ്റനന്റ് ആയി സേവനമനുഷ്ഠിച്ച മുഹമ്മദ് സനാഉല്ലയുടെ (52) കാര്യംതന്നെ ജുഡീഷ്യറിയിലടക്കം വലിയ ചര്‍ച്ചാവിധേമായതാണ്. ഇദ്ദേഹത്തെ സര്‍ക്കാരിന്റെ പൗരത്വനിര്‍ണയ കേന്ദ്രത്തില്‍ വിളിച്ചുവരുത്തി താങ്കള്‍ക്ക് ഇന്ത്യയില്‍ പൗരനായി തുടരാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞത് അദ്ദേഹത്തോടൊപ്പമോ കീഴെയോ രാഷ്ട്രസേവനം നടത്തിയ ഉദ്യോഗസ്ഥരാണ്. എ.ഐ.യു.ഡി.എഫിന്റെ മുന്‍എം.എല്‍.എ അനന്തകുമാര്‍ മാലുവിനും മുന്‍രാഷ്ട്രപതിയുടെ ബന്ധുക്കള്‍ക്കും പൗരത്വം നിഷേധിക്കപ്പെട്ടത് തികച്ചും മതപരമായ കാരണങ്ങളാലാണ്. പാക്കിസ്താനുമായി 1971ല്‍ ഇന്ത്യ നടത്തിയ യുദ്ധത്തെതുടര്‍ന്നാണ് ബംഗ്ലാദേശ് രാഷ്ട്രം രൂപീകരിക്കപ്പെട്ടതും കുറച്ചുപേര്‍ ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയതും. എന്നാല്‍ അതിനൊക്കെ എത്രയോമുമ്പേ ഇരുപ്രദേശത്തേക്കും കുടിയേറ്റം പതിവായിരുന്നു. ഒരേ രാജ്യമായിരിക്കവെ ഇത്തരം കുടിയേറ്റങ്ങള്‍ സ്വാഭാവികമാണുതാനും. എന്നാല്‍ 1971 മാര്‍ച്ച് 24 അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുമ്പോള്‍ നിഷേധിക്കപ്പെട്ടത് രാജ്യത്തോട് കൂറും പ്രതിബദ്ധതയുമുള്ള സാധാരണ മനുഷ്യര്‍ക്കാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

അന്താരാഷ്ട്ര രംഗത്ത് ഇത്തരം പൗരത്വ വിഷയങ്ങള്‍ മുമ്പും വിവാദവിധേയമായിട്ടുണ്ട്. അപ്പോഴൊക്കെ പൗരത്വം പരമാവധി നല്‍കി ആളുകളെ സ്വന്തം രാജ്യത്തേക്ക് സ്വീകരിക്കാനാണ് മിക്ക രാജ്യങ്ങളും തയ്യാറായിട്ടുള്ളത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തോടെ ശനിയാഴ്ച പുറത്തിറക്കിയ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ മൂന്നുമാസം അപ്പീല്‍കാലാവധി കൊടുക്കുമെന്നാണ് അസം സര്‍ക്കാരിന്റെ അറിയിപ്പ്. അവര്‍ക്ക് നിയമസഹായം നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗംതന്നെ പട്ടികക്കെതിരെ രംഗത്തുവന്നത് മുഖ്യമന്ത്രിയുടെയും ബി.ജെ.പിയുടെയും രഹസ്യ അജണ്ട വ്യക്തമാക്കുന്നതായി. ബഹുഭൂരിപക്ഷവും മുസ്്‌ലിംകളായിരുന്നിട്ടും ചുരുക്കം ഹിന്ദുക്കളുടെ കാര്യത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിഷേധവുമായി രംഗത്തുവന്നത് ആര്‍.എസ്.എസ്സിന്റെ അജണ്ടയും പുറത്താക്കിയിരിക്കയാണ്. ബംഗ്ലാദേശില്‍നിന്ന് കാലങ്ങളായി പല കാരണങ്ങളാല്‍ കുടിയേറേണ്ടിവന്നവരായിട്ടും ആ രാജ്യം ഇവരെ സ്വീകരിക്കുമെന്ന് ഇതുവരെയും പറയാത്ത സ്ഥിതിക്ക് 130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യക്ക് വെറും 19 ലക്ഷത്തിലധികംപേരെ സ്വീകരിക്കുന്നതില്‍ എന്തിനാണ് ഇത്ര അസ്‌ക്യത ഉണ്ടാവേണ്ടത്. മൂന്നു മാസത്തെ അപ്പീലും നാലു മാസത്തെ വിചാരണയും രേഖാപരിശോധനയും കഴിയുന്നതോടെ എത്രപേര്‍ വീണ്ടും പുറത്താകുമെന്നാണ് ഇനിയറിയേണ്ടത്. ആഗസ്ത് 31 ന് രണ്ടു ദിവസം മുമ്പുവരെ ആളുകള്‍ക്ക് നോട്ടീസ് നല്‍കി പരിശോധനക്ക് വിളിച്ചത് കണക്കിലെടുക്കുമ്പോള്‍ എന്തുമാത്രം കൃത്യതയും സുതാര്യതയുമാണ് പൗരത്വ നിര്‍ണയകാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന് ഊഹിക്കാനേ ഉള്ളൂ.

ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് അവിടുത്തെ ഭൂമിയും ജീവജാലങ്ങളും മനുഷ്യരും മാത്രമല്ലെന്നും ആ രാജ്യത്തെ സാംസ്‌കാരികവും വൈജ്ഞാനികവുമായ ജനതയാണെന്നും ഹിന്ദുത്വത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവര്‍ ഓര്‍ക്കേണ്ടിയിരുന്നു. വസുധൈവ കുടുംബകമെന്നും അതിഥി ദേവോ ഭവ: എന്നുമൊക്കെ ഉദ്‌ഘോഷിക്കുന്ന സനാതന മതത്തിന്റെ വക്താക്കള്‍ക്ക് തങ്ങളുടെ മതതത്വങ്ങളെക്കുറിച്ച് യാതൊരു വിലയുമില്ലെന്ന തോന്നലാണ് ബി.ജെ.പി-ആര്‍.എസ്.എസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ പൗരത്വ നിഷേധത്തിലൂടെ മനസ്സിലായിരിക്കുന്നത്. നൂറ്റാണ്ടുകളായി ലോകത്തെ സകല മതങ്ങളെയും ഭാഷാ വിജ്ഞാന സംസ്‌കാരങ്ങളെയും ആശ്ലേഷിച്ചവരാണ് ഒരുകാലത്ത് ലോകത്തെ വൈജ്ഞാനികതയുടെ ഔന്നത്യത്തിലിരുന്ന ഇന്ത്യാമഹാരാജ്യം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വക്താക്കള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ സഹോദരങ്ങളെ ഈ ഭൂമികയില്‍നിന്ന് ആട്ടിപ്പുറത്താക്കേണ്ടിവരുന്നത് അവര്‍ സ്വയം ചെന്നു പതിച്ചിട്ടുള്ള അസാംസ്‌കാരികതയുടെ അന്ധകാരം കൊണ്ടാണ്. ഏതൊരു ഭരണകൂടവും എക്കാലത്തും സ്വന്തം ജനതയുടെ ക്ഷേമത്തിനും ഉല്‍കര്‍ഷത്തിനുമാണ ്മുന്‍തൂക്കം നല്‍കേണ്ടതെന്നും അവരെ തല്ലിക്കൊല്ലാനും പുറത്താക്കാനുമല്ല പരിശ്രമിക്കേണ്ടതെന്നുമാണ് സങ്കല്‍പം. നിര്‍ഭാഗ്യമെന്നുപറയട്ടെ, ആധുനിക ഇന്ത്യയില്‍ അജ്ഞരായ അല്‍പം അല്‍പബുദ്ധികളുടെ കരങ്ങളില്‍പെട്ട് ഞെരിയുകയാണ് ലോകത്തെ രണ്ടാമത്തെവലിയ ജനതയും അതിന്റെ സാകല്യമാര്‍ന്ന സംസ്‌കൃതിയും.

web desk 3: