X

വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി; പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇ.വി.എം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അമേരിക്കന്‍ ഹാക്കറായ സയിദ് ഷുജയാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന് വെളിപ്പെടുത്തിയത്.

വോട്ടിങ്് യന്ത്രത്തില്‍ വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്ന് സങ്കേതിക വിദഗ്ദ്ധന്‍ ഡോ.രജത് മൂന പറഞ്ഞു. ബി.ജെ.പി വന്‍ജയം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും അമേരിക്കന്‍ ഹാക്കര്‍ ലണ്ടനില്‍ നടത്തിയ ഹാക്കത്തണില്‍ വെളിപ്പെടുത്തി.

2014-ല്‍ ബി.ജെ.പി വിജയിച്ച പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് കോണ്‍ഗ്രസിന് 201 നഷ്ടമായെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഹാക്കിങിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ മുഹമ്മദിനെയും കൊലപ്പെടുത്തിയെന്നും ഹാക്കര്‍ പറയുന്നു.

2015-ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഹാക്കിങ് പാതിവഴി ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് അവിടെ ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. വോട്ടിംഗ് മെഷിന്‍ ഹാക്ക് ചെയ്യാനാകുമോ എന്ന് എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അന്വേഷിച്ചു. ഇക്കാര്യം പുറം ലോകത്തെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചു. ഇക്കാര്യങ്ങള്‍ തെളിവുകളോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നെന്നും സയിദ് ഷുജ പറയുന്നു

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഹാക്കിങ് തടഞ്ഞതിനെ തുടര്‍ന്നാണ് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടത്. വോട്ടിങ് മെഷിന്‍ ഹാക്ക് ചെയ്യുന്നതിനായി റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ബി.ജെ.പിയെ സഹായിച്ചത്. അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ഇക്കാര്യം അറിയാമായിരുന്നു. അവര്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടതെന്നും സയിദ് ഷുജ വെളിപ്പെടുത്തുന്നു.

chandrika: