X

പാട്ട് പോലെ പ്രണയമുള്ളൊരു പെരുന്നാള്‍

ഗസല്‍ ഗായകരായ റാസ, ബീഗത്തിന്റെ പെരുന്നാള്‍ വിശേഷങ്ങള്‍

ദാവൂദ് മുഹമ്മദ്

”ഒരിക്കലും പുലരാനാഗ്രഹിക്കാത്ത രാത്രിയാണ് എനിക്ക് പെരുന്നാള്‍ രാവ്. ഒരുക്കങ്ങള്‍ക്കായി തെരുവുകളിലൂടെയുള്ള ഓട്ടപ്പാച്ചില്‍, കൂട്ട്കൂടി പുലരുവോളം പാട്ട് പാടിയുളള ചങ്ങാത്തം, പെരുന്നാളിന്റെ തെരുവ് രുചികള്‍ ആസ്വദിച്ചുള്ള നടത്തം ഇതൊക്കെയാണ് പെരുന്നാള്‍ ഓര്‍മകളായി ആദ്യം ഓടിയെത്തുക.”
ഒരുപക്ഷേ കണ്ണൂര്‍ സിറ്റിയില്‍ ജീവിച്ച ഏതൊരാളുടെയും ഓര്‍മകള്‍ ഇങ്ങിനെയൊക്കെയായിരിക്കും. സിറ്റിക്കാര്‍ക്ക് നോമ്പും പെരുന്നാളുമെല്ലാം ഒരു ഉത്സവം തന്നെയാണ്. സ്‌നേഹത്തില്‍ ആതിഥേയത്വം കൂടിയാണ് സിറ്റിയല്ലാത്ത കണ്ണൂര്‍ സിറ്റി.
നോമ്പ് കാലത്ത് ഇവിടുത്തെ പതിവ് ജീവിത ക്രമങ്ങളെല്ലാം തെറ്റും. രാത്രി വൈകി ഉറങ്ങുന്ന അകവും പുറവും സിറ്റിയുടെ റമസാന്‍ കാഴ്ച്ചകളാണ്. പെരുന്നാള്‍ കഴിഞ്ഞാലും ഇത് തുടരും…
പലത് കൊണ്ടും ലോകം അറിയപ്പെടുന്ന ഈ നാട് നാളെ ഒരു പക്ഷേ അറിയപ്പെടുന്നത് റാസയും ബീഗവും പാടി നടന്ന നാട് എന്ന പേരില്‍ കൂടിയായിരിക്കും. അത്രയും പ്രതിഭകളാണ് ഈ യുവ ദമ്പതികള്‍.
ഇന്‍തിയാസ് ബീഗം തിരുവനന്തപുരം സ്വദേശിനിയാണ്. പിതാവ് കണ്ണൂര്‍ വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യഫ്‌ളൈവുഡ്‌സില്‍ മാനേജറും മാതാവ് മാതാവ് സെയില്‍സ്ടാക്‌സ് വകുപ്പിലെ ജീവനക്കാരിയുമായിരുന്നു. കണ്ണൂരിലായിരുന്നു ബീഗത്തിന്റെയും കുട്ടിക്കാലം.
”പാട്ടുക്ലബ്ബുകളിലൂടെയാണ് പാടിതുടങ്ങിയത്. രാത്രിയില്‍ വൈകുവോളം ഹാര്‍മോണിയവുമായി അബൂബക്കര്‍ മെമ്മോറിയല്‍ പാട്ട് ക്ലബ്ബില്‍ ഇരിക്കുമായിരുന്നു. പഴയപാട്ടുകള്‍ പാടി ആസ്വദിച്ചുള്ള ഇരുത്തം. മാപ്പിളപ്പാട്ടും റഫിയുടെയും ബാബൂക്കയുടെയും പാട്ടുകളായിരുന്നു ഏറെയും. പെരുന്നാളിലും ഇതായിരുന്നു ശീലം. അന്ന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ, ഇപ്പോള്‍ കാലം മാറി, ദേശാടന കിളികളെ പേലെ പാറിപ്പറന്ന് പലയിടത്തായി പെരുന്നാള്‍. പാട്ടിനോടൊപ്പം അലിഞ്ഞുചേര്‍ന്നു പുതിയ ജീവിതം തുടങ്ങിയപ്പോഴും സിറ്റിയിലെ പാട്ടുകാലമായിരുന്നു ഓര്‍മയില്‍.ഒരു പക്ഷേ, നേരം പോക്കായി കണ്ട ആ പാട്ടുകാലമാണ് ഇന്ന് ജീവിതം തന്നെ മാറ്റി മറിച്ചതെന്ന് പറയാനാവും.
പെരുന്നാള്‍ എന്നും മധുരിക്കുന്ന ഓര്‍മകളാണ്. കുട്ടിക്കാലത്ത് പുതുവസ്ത്രങ്ങളുടെ ഓര്‍മകളാണങ്കില്‍ പിന്നീട് കൂട്ടുകാരോടൊപ്പമുള്ള ആഘോഷങ്ങള്‍. പ്രണയം, പാട്ട്, സൗഹൃദം, ഗൃഹാതുരത്വം ഇങ്ങിനെ നീണ്ടുപോകുന്നു. അത്രയൊന്നും വലിയ സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലല്ല വളര്‍ന്നത്. എന്നാലും ഇല്ലായ്മ അറിയിക്കാതെയായിരുന്നു ഉപ്പ വളര്‍ത്തിയത്. ബീഗം തിരുവനന്തപുരത്തുകാരിയാണ്. മലബാറില്‍ നിന്നു വ്യത്യസ്തമായ ആഘോഷ രീതികളാണ് അവിടെ”

ഗസല്‍ എന്ന വ്യത്യസ്തമായ വഴി…

മലയാളത്തിന് ഏറെയൊന്നും പരിചിതമല്ലാത സംഗീത വഴിയാണ് ഗസല്‍. ഉമ്പായിയും ശഹബാസും മജ്ഞരിയും ഒഴികെ അധികമാരും കയറിവരാത ഇടം. പക്ഷേ, ആസ്വാദന ലഹരിയില്‍ ആന്ദന നിര്‍വൃതി അണയുന്നവര്‍ ഏറെയുണ്ട് ഇവിടെ. ഭാഷയ്ക്കും ദേശത്തിനും അപ്പുറം മലയാളികളുടെ ഗസല്‍ ആസ്വാദനത്തിന് ചരിത്രത്തോളം പഴക്കവുമുണ്ട്. ഈ വഴിയില്‍ ഇതിഹാസം തീര്‍ക്കുകയാണ് റാസയും ബീഗവും. ഒരു പക്ഷേ ഗസല്‍ സുല്‍ത്താന്‍ ഉമ്മായിയുടെ വിടവ് നികത്താന്‍ കാലം കാത്ത്‌വെച്ച പ്രതിഭള്‍
”ശബ്ദം ഗസലിനു ചേര്‍ന്നതാണെന്ന പലരും പറയുമായിരുന്നു. ആദ്യമാദ്യമൊന്നും ഇത് കാര്യമായി കണ്ടിരുന്നില്ല. മാപ്പിളപ്പാട്ടിലും നാടന്‍ പാട്ടിലും സിനിമാപ്പാട്ടിലുമൊക്കെയാണ് തുടക്കം. പക്ഷേ, പലരുടെയും പ്രേരണയും ബീഗവുമായുള്ള കൂട്ടും ഗസലിലേക്ക് എന്നെ നയിച്ചു. മെല്ലെ മെല്ലെ അതില്‍ ലയിച്ചു. പിന്നെ ഒരു ഒഴുക്കായിരുന്നു. സിറ്റിയിലെ രാത്രികാല ക്ലബ്ബുകളില്‍ ഹാര്‍മോണിയവും തബലയുമായി ഒക്കെ ഇരിക്കുമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഗസല്‍ എന്ന ചിന്തയേ ഇല്ലായിരുന്നു. പഠന ശേഷം പ്രവാസിയായപ്പോള്‍ നമ്മളറിയാതെ വിരഹ വേദനകള്‍ ഉള്ളില്‍ നിറഞ്ഞു. മൂളിപ്പാട്ടുകളായി പുറത്തുവരുന്നതെല്ലാം പ്രണയവും വിരഹവുമായി. അങ്ങിനെയാണ് ഗസലുകളിലേക്ക് മാറിതുടങ്ങിയത്. പാട്ട് കേട്ട പലരും ഉപദേശിക്കുമായിരുന്നു സംഗീതമാണ് തന്റെ വഴിയെന്ന്”.
റാസയും ബീഗവും ചേര്‍ന്ന് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ഗസല്‍ കേട്ട സംവിധായകന്‍ ഇഷാം അബ്ദുല്‍ വഹാബ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് ഏറെ പ്രചോദനമായത്. വഴി സംഗീതമാണെന്നും ഇതില്‍ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അറിയിച്ചതോടെ ഏറെ ആഹ്ലാദമായി.

സ്വപ്നമല്ല, നിയോഗം…

പാട്ടുകാരനെന്ന സ്വപ്നം കുട്ടിക്കാലത്ത് എവിടെയുണ്ടായിരുന്നില്ല.ചിത്രകാരനാവണമെന്ന ആഗ്രഹം മനസ്സു നിറഞ്ഞിരുന്നു താനും.
”കുട്ടിക്കാലത്ത് ചിത്രങ്ങള്‍ വരയ്ക്കുന്നതിനാല്‍ ചിത്രകാരനാണ് സ്വപ്നത്തില്‍. നാട്ടിലുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കാണുകയും ബുക്ക് സ്റ്റാളുകളിലെത്തി പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികള്‍ മറിച്ചു നോക്കിയും ആനന്ദം കണ്ടെത്തുമായിരുന്നു. പിന്നീട് പാട്ട് ക്ലബ്ബുമായുള്ള ബന്ധം ഏറിയപ്പോള്‍ ഉള്ളില്‍ നിന്ന് ചിത്രകല പടിയിറങ്ങിപ്പോയി. എവിടെയോ വെച്ച് പാട്ടിനോടായി പ്രണയം. വീട്ടില്‍ നിന്ന് തന്നെയാണ് ഇതിനെല്ലാം പ്രോത്സാഹനം. ഉപ്പാന്റെ സുഹൃത്ത് പുല്ലൂപ്പിക്കടവിലെ മഹമൂദ്ക്കാന്റെ അടുത്തു നിന്നാണ് തുടക്കത്തില്‍ ഹാര്‍മോണിയം പഠിച്ചത്. പിന്നീട് ഹിന്ദുസ്ഥാനി സംഗീതമറിയുന്ന മൊയ്തു ഉസ്താദ് പാപ്പിനിശ്ശേരിയില്‍ ഉണ്ടെന്ന് അറിഞ്ഞ് അങ്ങോട്ടുപോയി. അത് കുറെകാലം നിന്നില്ല.വീട്ടില്‍ നിന്ന് ഒരുപാട് ദൂരം ഉള്ളതിനാല്‍ പോയി വരാന്‍ പ്രയാസമായിരുന്നു.”

പ്രവാസം മാറ്റിമറിച്ച ജീവിതം…

ജീവിതം മാറ്റിമറിക്കുന്നതു തന്നെ പ്രവാസമാണ്. പ്രണയവും വിരഹവുമെല്ലാം നമ്മെ മറ്റൊരാളായി പാകപ്പെടുത്തി. പാട്ടുകളെല്ലാം വിരഹവേദനകളായി മാറി. അങ്ങിനെയെങ്ങിനെയോ ഇങ്ങിനെയൊക്കെയായി. പ്ലസ്ടു പഠിക്കുന്ന കാലത്തു തന്നെ സ്‌റ്റേജ് പരിപാടികള്‍ തുടങ്ങിയിരുന്നെങ്കിലും ഒന്നു രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ പൂര്‍ണ്ണമായും ഗസലുകളില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട്.
ഗള്‍ഫിലുള്ളപ്പോള്‍ വ്യാഴാഴ്ച്ച ജോലികഴിഞ്ഞാല്‍ മെഹ്ഫിലുകളിലേക്ക് ഓടാനുള്ള തിരക്കായിരുന്നു. മലയാളികള്‍ കൂട്ടം കൂടിപാടുമായിരുന്നു. അവിടെ പാടിയും കേട്ടും സജീവമായിരുന്നു. പിന്നീട് വിസ മാറാനായിരുന്നു നാട്ടിലെത്തിയത്. എന്നാല്‍, വേദികള്‍ ലഭിച്ചു തുടങ്ങിയതോടെ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.

വഴിത്തിരിവായത് ആപാട്ട്

ജീവിതത്തില്‍ ഒരു വഴിത്തിരിവ് എല്ലാ പ്രതിഭകള്‍ക്കുമുണ്ട്. റാസ,ബീഗത്തിന് അത് ഇങ്ങിനെയാണ്. സുഹൃത്ത് യൂനുസ് സലിം എഴുതിയ ഓമലാളേ നിന്നെയോര്‍ത്ത്…. എന്നപാട്ട് ചിട്ടപ്പെടുത്തി പാടി സോഷ്യല്‍ മിഡിയയില്‍ പങ്കുവെച്ചു. അപ്രതീക്ഷിത വരവേല്‍പ്പ് നല്‍കിയ മലയാളി പ്രണയത്തിന്റെ ഗൃഹാതുരമായ ഓര്‍മകളായി പാടിയും പങ്കുവെച്ചും ഹിറ്റാക്കി. ഇതോടെ അറിയാതെ പ്രശസ്തിയുടെ കൊടുമുടി കയറി. പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗാനങ്ങളുമായി ഗസലിലൂടെ യാത്രയും തുടങ്ങി. ഒന്നര വര്‍ഷത്തിനിടെ നാട്ടിലും മറുനാട്ടിലുമായി നൂറോളം വേദികളില്‍ ദമ്പതികള്‍ സംഗീത വിരുന്നൊരുക്കി.

കുട്ടിക്കാലം, പഠനം, ജീവിതം

ഉപ്പയുടെയും ഉമ്മയുടെയും വീട് കക്കാട് ആയിരുന്നു.അവിടെയായിരുന്നു തറവാട്. പിന്നീടാണ് കണ്ണൂര്‍ സിറ്റി കൊടപ്പറമ്പിലേക്ക് താമസം മാറ്റിയത്. പ്ലസ്ടു പഠനകാലം വരെ ഇവിടെയായിരുന്നു. അതിനുശേഷം കുറുവയിലേക്ക് ഒരു മാറ്റം. പഠനം കണ്ണൂരില്‍ തന്നെയായിരുന്നു. പ്ലസ്ടു പഠനത്തിനുശേഷം സോഷ്യോളജി ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് തലശ്ശേരിയില്‍ നിന്ന് മള്‍ട്ടിമീഡിയ ഡിപ്ലോമയും കഴിഞ്ഞ് അല്‍ ഐനിലേക്ക് വിമാനം കയറി. കുടുംബക്കാരൊക്കെ അവിടെയുള്ളതിനാല്‍ ധൈര്യത്തിന് ഒരു കുറവുമില്ല.
” ഉപ്പാന്റെ സുഹൃത്തിന്റെ റബര്‍ സീല്‍ നിര്‍മാണ സ്ഥാപനത്തില്‍ ഡിസൈനറായിട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷം കഴിഞ്ഞുമടങ്ങി. പിന്നീട് വീണ്ടും പോയി രണ്ടു തവണയായി അഞ്ചുവര്‍ഷത്തോളം ഗള്‍ഫിലുണ്ടായിരുന്നു.”

ഹാര്‍മോണിയം കാത്തിരുന്ന രാത്രി

പാട്ട് ഓര്‍മയില്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ടെങ്കിലും പ്ലസ്ടു പഠനം കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ഹാര്‍മോണിയം സ്വപ്നമായിരുന്നു. അതിനുള്ള സാമ്പത്തികമൊന്നും ഉപ്പയ്ക്ക് ഇല്ലായിരുന്നു. ഇതറിഞ്ഞ കുടുംബത്തിലെ ഒരാള്‍ വാങ്ങിത്തരാമെന്നു പറഞ്ഞു. തളാപ്പിലെ കടയില്‍ പോയി വിലയും അന്വേഷിച്ചു. അന്ന് നാലായിരത്തോളമായിരുന്നു വില. നാളെ വാങ്ങാമെന്ന് പറഞ്ഞു മടങ്ങി. പിന്നെ രാത്രി മുഴവന്‍ സ്വപ്നത്തില്‍ ഞാന്‍ ഹാര്‍മോണിയം വായിച്ചു. പക്ഷേ,നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിനു വാങ്ങിത്തരാനുള്ള സാഹചര്യമുണ്ടായില്ല. ഈ നിരാശ നിറഞ്ഞ നിമിഷങ്ങള്‍ വല്ലാതെ തളര്‍ത്തി. അന്ന് എന്താണ് സംഭവിച്ചതെന്ന് പിന്നീട് അന്വേഷിച്ചതുമില്ല. എന്നാല്‍, ഗള്‍ഫിലെ ഒരു വേദിയില്‍ ഇദ്ദേഹം പലര്‍ക്കും എന്നെ ബന്ധുവെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അടക്കാനാവാത്ത സന്തോഷവും തോന്നി.

പ്രണയം, കുടുംബം, ജീവിതം

ഭാര്യ ഇംതിയാസ് ബീഗവും മോളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ തിരുവനന്തപുരം സ്വദേശിയാണ.് ശാസ്ത്രീയമായി ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. എന്നാല്‍ ബീഗം ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ ശാസ്ത്രീയ സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തില്‍ കണ്ണൂരുള്ള വിജയപ്രഭുവില്‍ നിന്നും പ്രാഥമിക പരിശീലനം നേടിയിരുന്നു. കണ്ണൂരില്‍ വെച്ചാണ് രണ്ടു പേരും കാണുന്നത്. സംഗീതത്തില്‍ ലയിച്ച ഒരാളെ കണ്ടുമുട്ടിയപ്പോള്‍ തന്നെ ഇഷ്ടം തോന്നിയിരുന്നു. പലയിടത്തുവെച്ചും കണ്ടുമുട്ടി. കൂത്തുപറമ്പിലെ റോഷന്റെ വീട്ടില്‍ സംഗീതവിരുന്നിന്ന് എത്തിയപ്പോള്‍ പ്രണയം തുറന്നു പറഞ്ഞു. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ഗസലുകളിലെ പ്രണയാധുരത പങ്കുവെച്ചും കൂടുതല്‍ അടുത്തു. പിന്നീട് ഒന്ന് ചേര്‍ന്നു സംഗീതത്തിന്റെ പുഴയായി ഒഴുകുന്നു.

പെരുന്നാളും ആഘോഷവും

”പെരുന്നാള്‍ ബീഗത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ്. കുടുംബക്കാര്‍മാത്രമുള്ള ചെറിയ ആഘോഷം. രാവിലെ ഈദുഗാഹില്‍. പിന്നെ ബീഗത്തിന്റെ അടുത്ത ബന്ധുവീട്ടില്‍ സന്ദര്‍ശം. പിന്നെ ഹാര്‍മോണിയവുമായി ഇത്തിരി ചങ്ങാത്തം. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരോടൊപ്പം സ്‌നേഹം പങ്കുവെക്കല്‍.ഇങ്ങിനെയൊക്കെണ് ഈ വര്‍ഷം”

web desk 3: