X
    Categories: main stories

പാലക്കാട് ദുരഭിമാനക്കൊല; ഭാര്യയുടെ അച്ഛനും അമ്മാവനും പിടിയില്‍

പാലക്കാട്: ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍. മാനാംകുളമ്പ് സ്‌കൂളിനു സമീപം കൊല്ലപ്പെട്ട അനീഷിന്റെ (അപ്പു 27) ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ രതീഷുമാണ് പിടിയിലായത്.  വെള്ളിയാഴ്ച വൈകിട്ടാണ് അനീഷ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.

സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നു മാസം മുന്‍പാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. മൂന്നു മാസം തികയുന്നതിന്റെ തലേന്നാണ് അനീഷ് കൊല്ലപ്പെട്ടത്.

സഹോദരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന അനീഷ് ഒരു കടയില്‍ കയറാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചപ്പേഴേക്കും മരിച്ചിരുന്നു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: