X

ഫോണിലൂടെ ഒരു മാസത്തെ പരിചയം; യുവതിയോട് കൊച്ചിയില്‍ വരാന്‍ പറഞ്ഞു; യുവതിയുടെ രക്തം വാര്‍ന്നുളള മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളം സൗത്തില്‍ ഹോട്ടല്‍ മുറിയില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയമെന്ന് പൊലീസ് പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറിയ ഇരുവരും പരസ്പരം അടുക്കുകയായിരുന്നു. അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയില്‍ വരാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നത്രെ. അങ്ങനെയാണ് യുവതി ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരില്‍ കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തത്. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ ഗോകുല്‍(25) ആണ് കേസില്‍ അറസ്റ്റിലായത്.

പ്രതിക്കെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്‍ക്വസ്റ്റില്‍ വ്യക്തമാകുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കൂ. മനപ്പൂര്‍വമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു.

ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിയില്‍ നിന്ന് വലിയ അളവില്‍ രക്തം വാര്‍ന്നു പോയിരുന്നു.കൃത്യസമയത്ത് യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു മണിക്കൂറിലേറെ വൈകിയിട്ടുണ്ട്. രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയില്‍ പോകുന്ന കാര്യത്തില്‍ മടിച്ചത്. ഇക്കാര്യത്തില്‍ മനപ്പൂര്‍വമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്. പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Test User: