X
    Categories: main stories

അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തി കൈയേറി ചൈന ഗ്രാമം നിര്‍മ്മച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 101 വീടുകള്‍ ചൈന ഇവിടെ നിര്‍മിച്ചെന്നും ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും എന്‍ഡിടിവി പുറത്തുവിട്ടിട്ടുണ്ട്.

സംഭവം പുറത്തായതോടെ വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ സര്‍ക്കാരും റോഡുകളും പാലങ്ങളും ഉള്‍പ്പെടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഇത് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: