X

ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം

അമേരിക്കയിലെ ടെക്‌സാസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊലപെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനു ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്‍പിച്ച് അശ്രദ്ധ കാരണം കുട്ടി മരിച്ചുവെന്ന കുറഞ്ഞ കുറ്റം ചുമത്തിയാണ് മാത്യൂസിന് ജീവപര്യന്തം വിധിച്ചത്.
2017 ഒക്ടോബറിലാണ് എറണാകുളം സ്വദേശികളുമായ വെസ്ലി-സിനി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ പരിക്കേല്‍പ്പിച്ചതായി വെസ്‌ലി മാത്യൂസ് കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടക്കുന്നതിനിടെ ഒരിക്കല്‍ പോലും വെസ്ലി മാത്യൂസ് ജഡ്ജിമാരെ നോക്കിയില്ലെന്നും താഴേക്ക് നോക്കി മാത്രമാണ് നിന്നതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 അംഗ ബെഞ്ചാണ് ബുധനാഴ്ച്ച ഉച്ചയോടെ വിധി പ്രസ്താവിച്ചത്.

കേസില്‍ കൊലപാതക കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം തടവാകും മാത്യൂസിന് ലഭിക്കുക. എന്നാല്‍ പരിക്കേല്‍പ്പിച്ച കുറ്റം മാത്രമാണ് ചുമത്തപ്പെടുന്നതെങ്കില്‍ 30 വര്‍ഷം തടവുശിക്ഷയില്‍ ഒതുങ്ങുമെന്നതിനാല്‍ കേസില്‍ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടി പരിക്കേല്‍പ്പിച്ച കുറ്റം മാത്യൂസ് സമ്മതിക്കുകയായിരുന്നു. കേസില്‍ നേരത്തെ ജയിലിലായ വളര്‍ത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം പുറത്തുവിട്ടിരുന്നു.

മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനി മാത്യൂസും ബിഹാറില്‍ നിന്ന് ദത്തെടുത്ത ഷെറിന്‍ ദുരൂഹ സാചര്യത്തില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. 2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിന്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെപുറത്ത് നിര്‍ത്തുകയായിരുന്നുവെന്നും പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷം നോക്കുമ്പോള്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നുവെന്നുമാണ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ രണ്ടാഴ്ച്ചകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പാല്‍കുടിക്കുന്നതിനിടെയുണ്ടായ ശ്വാസതടസ്സമാണ് ഷെറിന്റെ മരണത്തിന് കാരണമെന്ന് വെസ്ലി മൊഴിനല്‍കി. എന്നാല്‍ പാല്‍ കുടിച്ചപ്പോള്‍ ശ്വാസം മുട്ടലുണ്ടായി മരിച്ചുവെന്നും മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടയില്‍ കൊണ്ടിടുകയായിരുന്നുവെന്നും പിന്നീട് ഇവര്‍ സമ്മതിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികത പ്രത്യക്ഷമായതോടെ വെസ്‌ലി മാത്യുസിനേയും സിനിയേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

chandrika: