X

പ്രിയപ്പെട്ട അനസ്, മടങ്ങി വരൂ…..

തേര്‍ഡ് ഐ

ഇതാ അനസ് വരുന്നു

ഈ തേര്‍ഡ് ഐ കുറിപ്പ് ഞാന്‍ 2019 ജനുവരി 16 നാണ് എഴുതിയതാണ്… പ്രിയ സുഹൃത്ത് അനസ് എടത്തൊടിക പെട്ടെന്ന് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചപ്പോള്‍ ആ തീരുമാനം മാറ്റണമെന്ന അഭ്യര്‍ത്ഥനയുമായി എഴുതിയത്….. ഇന്ന് ഇപ്പോള്‍ ഇതാ അദ്ദേഹം തീരുമാനം മാറ്റിയിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് അനസിനെ ദേശീയ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ക്ഷണം സ്വീകരിച്ചിരിക്കുന്നു…. നന്ദി അനസ്

ആ പഴയ കുറിപ്പ് വായിക്കു…..

പ്രിയപ്പെട്ട അനസിന്,
2019 ജനുവരി ആറിന് അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലെ മീഡിയാ ബോക്‌സിലിരിക്കുമ്പോള്‍ ഇറാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ ഷനാസ് ബാരി ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന് നമ്മുടെ ടീമില്‍ ആകെ അറിയാവുന്ന താരം സുനില്‍ ഛേത്രി മാത്രമായിരുന്നു. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിട്ടപ്പോള്‍ ബാരി എന്റെ ചെവിയില്‍ ചിരിയോടെ പറഞ്ഞുകേമന്മാരല്ല താങ്കളുടെ ടീമെന്ന്… പക്ഷേ രണ്ടാം പകുതിക്ക് ശേഷം ഇതായിരുന്നില്ല ഇറാന്‍ മാധ്യമ പ്രവര്‍ത്തകന്റെ അഭിപ്രായം തോളത്ത്് തട്ടി അദ്ദേഹം പറഞ്ഞു, ഛേത്രി, ആഷിഖ്, അനസ്, ജിങ്കാന്‍ സൂപ്പര്‍….. ഇറാനുമായി കളിക്കാന്‍ ഇന്ത്യ യോഗ്യര്‍ എന്ന് പറഞ്ഞാണ് ടെഹ്‌റാന്‍ ടൈംസ് പത്രത്തിന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞത്….
ഒരേ ഒരു മല്‍സരത്തിലുടെയാണ് താങ്കളെ ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ വിലയിരുത്തിയത്. ആ മല്‍സരത്തില്‍ യു.എ.ഇ നേടിയ ആദ്യ ഗോളില്‍ താങ്കളുടെ പിഴവുണ്ടായിരുന്നു എന്ന് ബോധ്യമായിട്ടും അനസ് എന്ന ഡിഫന്‍ഡറെ മുക്തകണ്ഠം പ്രശംസിക്കാന്‍ കാരണമായത് മല്‍സരത്തോടുള്ള താങ്കളുടെ സമീപനമായിരുന്നു. നൂറ് ശതമാനം പോസീറ്റിവാണ് മല്‍സരക്കളത്തില്‍ താങ്കള്‍. അത് കൊണ്ടായിരിക്കാം യുവതാരങ്ങള്‍ക്ക്് വേണ്ടി രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചത്… പക്ഷേ കളിയെ സ്‌നേഹിക്കുന്നവര്‍ ഒന്നടങ്കം പോസിറ്റീവായി പങ്ക് വെക്കുന്ന ആശങ്ക അനസ് ശ്രദ്ധിക്കണംആ തീരുമാനം അല്‍പ്പം നേരത്തെയായി പോയില്ലേ…
അബുദാബിയിലെ പാര്‍ക്് റൊട്ടാന ഹോട്ടലില്‍ വെച്ച്് കണ്ടപ്പോള്‍ താങ്കള്‍ പറഞ്ഞിരുന്നു വിരമിക്കാന്‍ പോവുന്ന കാര്യം. ഒരിക്കലും അത് പാടില്ലെന്ന് അപ്പോള്‍ പറഞ്ഞതും താങ്കളുടെ വിരമിക്കല്‍ കാര്യം എക്‌സ്‌ക്ലുസീവായി പത്രത്തില്‍ റിപ്പോര്‍ട്ട്് ചെയ്യാതിരുന്നതും കാല്‍പ്പന്ത് മൈതാനത്ത്് ആ നീല ജഴ്‌സിയില്‍ താങ്കള്‍ വേണമെന്ന് കരുതി തന്നെയാണ്. കുടുംബവുമായുള്ള ഉറ്റബന്ധം, പ്രിയപ്പെട്ട ഉമ്മയെയും ഭാര്യയേയും മകനെയുമെല്ലാം വിട്ടുനില്‍ക്കുന്നതിലെ വിഷമം, തുടര്‍ച്ചയായ യാത്രകളും മല്‍സരങ്ങളും നല്‍കുന്ന ശാരീരിക ക്ഷീണംഎല്ലാം പ്രശ്‌നങ്ങളാണ് എന്നറിയാം. അപ്പോഴും താങ്കള്‍ക്ക് പിറകില്‍ കൈയ്യടികളുമായി നില്‍ക്കുന്ന ലക്ഷകണക്കിന് ഫുട്‌ബോള്‍ പ്രേമികളുണ്ട്. സായിദ് സ്‌റ്റേഡിയത്തില്‍ അന്ന് താങ്കളുടെ വീറുറ്റ പോരാട്ടം നേരില്‍ കണ്ടത് 43,200 പേരാണ്. ഇത്രയും കാണികള്‍ എവിടെ നിന്നുമെത്തിയെന്ന് സുഹൃത്തുക്കളായ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അഭിമാനത്തോടെ പറഞ്ഞത് അതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ എന്നായിരുന്നു.
ഏഷ്യാകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ യു.എ.ഇ ബഹറൈനുമായി കളിച്ചത് ഇതേ സായിദ് സ്‌റ്റേഡിയത്തിലായിരുന്നല്ലോ… അന്ന് പോലും ഇത്രയും ജനമുണ്ടായിരുന്നില്ല. ഇന്ത്യയെന്ന വലിയ വികാരത്തിലാണ് അത്രയും ആളുകള്‍ താങ്കളുടെയും ടീമിന്റെയും മല്‍സരം കാണാന്‍ വന്നത്. അവരാണ് ഏക സ്വരത്തില്‍ പറയുന്നത് ആ തീരുമാനം പിന്‍വലിക്കണമെന്ന്. ക്ഷണികമായി താങ്കളെടുത്തതല്ല അത്തരത്തിലൊരു തീരുമാനമെന്നറിയാം. ഇന്ത്യയുടെ ജഴ്‌സിയില്‍, സ്‌റ്റേഡിയത്തിലെ ടണലിലുടെ കുട്ടികളുടെ കൈയ്യും പിടിച്ച് മൈതാനത്തേക്ക് വരുന്ന ആ മുഹൂര്‍ത്തം, ആര്‍പ്പുവിളികള്‍ക്കിടയില്‍ മൈതാനത്തെ ഗംഭീരമായ പോരാട്ടം, ജയിച്ചാലും തോറ്റാലും അഭിനന്ദിക്കുന്ന ആരാധകര്‍ആ ലോകം ഉപേക്ഷിക്കാന്‍ ആരും തയ്യാറാവില്ല. ബഹറൈനെതിരായ മല്‍സരത്തിന്റെ നാലാം മിനുട്ടിലായിരുന്നല്ലോ താങ്കള്‍ക്ക്് പരുക്കേറ്റത്… പരുക്ക് അത്ര ഗുരുതരമായിരുന്നില്ലെന്ന് അറിയാം. എന്നിട്ടും താങ്കള്‍ പിന്മാറി. സാധാരണ താരമായിരുന്നെങ്കില്‍ വലിയ മല്‍സരമാണല്ലോ, കളിക്കാം എന്ന് കരുതി പരുക്കിനെ മറച്് പിടിക്കാം. പക്ഷേ അത് ചെയ്യാതെ കോച്ച് ചോദിച്ചപ്പോള്‍ സബ്സ്റ്റിറ്റിയൂഷനാണ് നല്ലതെന്ന് പറഞ്ഞതാണ് താങ്കളിലെ മഹത്വം…
അനസ്, കൊണ്ടോട്ടിയില്‍ നിന്നും ദേശീയ നഭസ്സിലേക്ക് താങ്കള്‍ ഉയര്‍ന്നത് ഞങ്ങളെല്ലാം അതിശയത്തോടെ നോക്കിയിരുന്നതാണ്. ഓട്ടോയിലും ബസ് കണ്ടക്ടറുടെ വേഷത്തിലും ക്രിക്കറ്റ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലുമെല്ലാം താങ്കളെ കണ്ടിരുന്നു. ഐ ലീഗിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലുമെല്ലാം പന്ത് തട്ടി മികച്ച ഡിഫന്‍ഡര്‍ എന്ന വലിയ ബഹുമതി റോബര്‍ട്ടോ കാര്‍ലോസിനെ പോലെ ഒരാളില്‍ നിന്നും താങ്കള്‍ സ്വന്തമാക്കി. കാര്‍ലോസിന്റെ വാക്കുകള്‍ താങ്കള്‍ക്കുള്ള ബലന്‍ഡിയോറായിരുന്നു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്ന പരിശീലകന്‍ തന്റെ താരങ്ങളെക്കുറിച്ച് വലിയ അഭിപ്രായം പറയാന്‍ മടിക്കുന്നയാളാണ്. സീനിയേഴ്‌സും കോച്ചും തമ്മിലുള്ള ചെറിയ പിണക്കങ്ങള്‍ താങ്കള്‍ക്ക് അറിയുന്നതായിരിക്കും. പക്ഷേ ഇംഗ്ലീഷുകാരനായ കോച്ച് താങ്കള്‍ക്കും ജിങ്കാനും നല്ല മാര്‍ക്കാണ് നല്‍കിയത്. ആദ്യ മല്‍സരത്തിന് ശേഷം താങ്കളെയും ആഷിഖിനെയും കാണാന്‍ ഹോട്ടലില്‍ വന്നപ്പോള്‍ കോച്ചിന് മുന്നിലാണ് ഞങ്ങളെത്തിയത്. ആ സമയത്ത്് കോച്ച് പറഞ്ഞത് താരങ്ങളുമായി സംസാരിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കരുതെന്നായിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാറില്ല. എല്ലാവരും ആഗ്രഹിക്കുന്നത് ടീമിന്റെ വിജയമാണ്. മലയാളികള്‍ക്ക് താങ്കളും ആഷിഖും സ്വകാര്യ അഹങ്കാരമാണ്. ഏഷ്യാകപ്പില്‍ ഇന്ത്യ കളിച്ച മൂന്ന് മല്‍സരങ്ങളിലും നിങ്ങള്‍ രണ്ട് പേരും ആദ്യ ഇലവനില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അഭിമാനം ചെറുതായിരുന്നില്ല. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളെന്നാല്‍ അത് കേരളമായിരുന്നു. വിജയനും ജോ പോളും സത്യനും ഷറഫലിയും സുരേഷുമെല്ലാം നിറഞ്ഞ ആ കാലത്തിന് ശേഷം മലയാളത്തെ ദേശീയ ടീമില്‍ കാണാതായി. 2011 ലെ ഏഷ്യാ കപ്പ് ഖത്തറില്‍ നടന്നപ്പോള്‍ അത് റിപ്പോര്‍ട്ട്് ചെയ്യാന്‍ പോയിരുന്നു. അന്നും ടീമില്‍ രണ്ട് മലയാളികളുണ്ടായിരുന്നു. മുഹമ്മദ് റാഫിയും എന്‍.പി പ്രദീപും. ഖത്തറില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. യു.എ.ഇയില്‍ താങ്കളും ആഷിഖും കളിച്ച മൈതാനം ഓരോ മലയാളിക്കും നല്‍കിയത് ഉത്തമമായ അഭിമാനമായിരുന്നു… നിങ്ങളുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ ഞങ്ങളുടെ സിരകളില്‍ രക്തത്തിന് ചൂട് പിടിച്ചിരുന്നു. തായ്‌ലാന്‍ഡിനെതിരായ മല്‍സരത്തില്‍ സുനില്‍ ഛേത്രിക്ക് ടീമിന്റെ രണ്ടാം ഗോള്‍ നേടാന്‍ ആഷിഖ് നല്‍കിയ ആ ഫല്‍ക്ക്, യു.എ.ഇ മുന്‍നിരക്കാരന്‍ മുബാറക് ഇന്ത്യന്‍ ബോക്‌സിലേക്ക് കുതിച്ചുവന്നപ്പോള്‍ താങ്കള്‍ നടത്തിയ കൂള്‍ ഇടപെടല്‍ഇതെല്ലാം ഞങ്ങള്‍ ഓര്‍മ്മിക്കുന്നു. പക്ഷേ ഓര്‍ക്കാത്തതായി മൂന്ന് കാര്യങ്ങളുണ്ട്. ബഹറൈനുമായുളള മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ താഴ്ന്ന ശിരസുമായി താങ്കള്‍ മടങ്ങിയത്, 91ാം മിനുട്ടില്‍ വഴങ്ങിയ ആ പെനാല്‍ട്ടി. പ്രണോയ് ഹല്‍ദാര്‍ എന്തിന് ആ സമയത്ത് അത് ചെയ്തു…? പിന്നെ കഴിഞ്ഞ ദിവസത്തെ താങ്കളുടെ എഫ്.ബി പോസ്റ്റ്…
നീല ജഴ്‌സിയിലേക്ക്് താങ്കള്‍ തിരികെ വരണമെന്നത് മലയാളത്തിന്റെ, ഇന്ത്യയുടെ അഭ്യര്‍ത്ഥനയാണ്. ഞങ്ങള്‍ക്ക്് കഴിയുക അഭ്യര്‍ത്ഥിക്കാനാണ്തീരുമാനം താങ്കളുടേതാണ്….

സ്‌നേഹപൂര്‍വ്വം…

web desk 3: