X

സ്വാശ്രയത്വത്തിന്റെ വഴികള്‍ അട്ടിമറിക്കുന്ന കാലം

പിണറായി വിജയന്‍

തിരു- കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളമായി രൂപപ്പെട്ടതിലൂടെയും മലയാളികളുടെ മഹത്തായൊരു സ്വപ്‌നമാണ് 1956 നവംബര്‍ ഒന്നിന് സഫലമായത്. ഒരേ ഭാഷ സംസാരിക്കുന്നവരെങ്കിലും ഒരേ സംസ്‌കാരം പങ്കിടുന്നവരെങ്കിലും ഭരണസംവിധാനങ്ങളാല്‍ വിഘടിതമായി കിടന്നിരുന്ന പ്രവിശ്യകളും ജനങ്ങളും ഒരേപോലെ ആഗ്രഹിച്ചതാണ് കേരളം എന്ന തലക്കെട്ടിനു കീഴില്‍ ഒരുമിക്കണമെന്ന്. ആ ആഗ്രഹത്തിന്റെ നീണ്ട പശ്ചാത്തലമുണ്ടായിരുന്നുവെന്നതുകൊണ്ടുതന്നെ ഔദ്യോഗികമെങ്കിലും വൈകാരികം കൂടിയായി ആ യോജിപ്പ്.

മദ്രാസ് റസിഡന്‍സിയുടെ ഭാഗമായിരുന്നു മലബാര്‍. തിരുവിതാംകൂറും കൊച്ചിയുമാകട്ടെ രാജഭരണത്തിനു കീഴിലായിരുന്നു. ഇങ്ങനെ നോക്കിയാല്‍ വൈജാത്യങ്ങള്‍ കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാല്‍, അവയെ ഒക്കെ കടന്നുനില്‍ക്കുന്ന മലയാളത്തിന്റെ, കേരളീയതയുടെ മൂല്യങ്ങള്‍ ജനമനസ്സുകളെ നേരത്തേതന്നെ ഇണക്കിനിര്‍ത്തിയിരുന്നുതാനും. വൈജാത്യങ്ങളെ നിഷ്പ്രഭമാക്കുന്ന യോജിപ്പുകള്‍ ഉണ്ടായിരുന്നുവെന്നു ചുരുക്കം. അതുകൊണ്ടാണല്ലൊ, സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ തന്നെ, 1949ല്‍ തന്നെ, തിരുവിതാംകൂറും കൊച്ചിയും സംയോജിതമായി തിരു-കൊച്ചി രൂപപ്പെട്ടത്. ഐക്യകേരളമുണ്ടായി വരുന്നതിന്റെ ആദ്യപടിയായി അതിനെ കാണാവുന്നതാണ്.

ഐക്യകേരളപ്പിറവിയിലേക്കുനയിച്ചതില്‍ രണ്ടു പ്രമുഖ സാമൂഹിക ധാരയുണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂട. ഒന്ന് നവോത്ഥാനധാര, മറ്റൊന്ന് കര്‍ഷക സമരങ്ങളുടേതായ ധാര. കേരളത്തില്‍ അന്ന് നിലനിന്നത് ജാതി-ജന്മി നാടുവാഴിത്ത വ്യവസ്ഥയും അതിനെ സംരക്ഷിച്ചുനിര്‍ത്തുന്ന സാമ്രാജ്യത്വാധിപത്യവുമായിരുന്നു. സാമൂഹിക രംഗത്ത് ജാതിമേധാവിത്വം. സാമ്പത്തികരംഗത്ത് ജന്മിത്വം. രാഷ്ട്രീയ രംഗത്ത് നാടുവാഴിത്തം. ഇവക്കെല്ലാം കുടപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജന്മിത്വത്തില്‍നിന്നു വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞുനിന്നു ജാതിമേധാവിത്വം. പുതിയ കേരളത്തിന്റെ പിറവി എന്നത് ഒരുവശത്ത് ജന്മിത്വത്തെയും മറുവശത്ത് ജാതിമേധാവിത്വത്തെയും വെല്ലുവിളിച്ചുകൊണ്ടേ സാധ്യമാവുമായിരുന്നുള്ളു. ഇവയുടെ രണ്ടിന്റെയും സംരക്ഷകര്‍ സാമ്രാജ്യത്വമാകയാല്‍ ആ വെല്ലുവിളി സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ പോരാട്ടമായി മാറുകയും ചെയ്തു.

കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പരാമര്‍ശം സമൂഹത്തിലുണ്ടാക്കിയ വിവേകം, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശം, അയ്യാ വൈകുണ്ഠന്‍, മക്തി തങ്ങള്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, വേലുക്കുട്ടി അരയന്‍ തുടങ്ങിയവര്‍ പടര്‍ത്തിവിട്ട വെളിച്ചം തുടങ്ങിയവ നവോത്ഥാനത്തിന്റെ അതിശക്തമായ ഒരു ധാര സൃഷ്ടിച്ചു. ക്രിസ്ത്യന്‍ മിഷണറിമാര്‍ വിദ്യാഭ്യാസം വ്യാപിപ്പിച്ചതും വൈക്കം, ഗുരുവായൂര്‍, പാലിയം തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹങ്ങളുമൊക്കെ വിവേകത്തിന്റേതായ ഒരു നവോത്ഥാന ചൈതന്യം സമൂഹത്തില്‍ പടര്‍ത്തി.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയം സാധ്യമാക്കാന്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചവരുണ്ട്. അവര്‍ക്ക് ഭാവിയെക്കുറിച്ച് സ്വപ്‌നമുണ്ടായിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചോ? കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ ഏറെ മാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ മുമ്പോട്ടുപോയി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവയൊക്കെ ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളായി അടയാളപ്പെടുത്താം.

ഐക്യകേരള സ്വപ്‌നത്തിന്റെ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരു സങ്കല്‍പം സ്വാശ്രയത്വത്തെ കുറിച്ചുള്ളതായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ സ്വാശ്രയത്വത്തിന്റെ വഴിക്കുള്ള നീക്കങ്ങളെ വലിയ ഒരളവില്‍ തകര്‍ക്കുന്ന നടപടികള്‍ നേരിടുന്ന കാലമാണിത്. ആര്‍.സി.ഇ.പി കരാറിലേക്കു കടക്കുകയാണ് രാജ്യം. കേരളത്തിന്റെ സമ്പദ്ഘടനയെ പൊതുവിലും കാര്‍ഷിക സമ്പദ്ഘടനയെ പ്രത്യേകിച്ചും തകര്‍ക്കുന്നതാണിത്. സ്വാശ്രയത്വശ്രമങ്ങളെ അട്ടിമറിക്കുന്നതാണിത്. ഇതില്‍ നമുക്ക് വലിയ ഉത്കണ്ഠയുണ്ട്. ആ ഉത്കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ആര്‍.സി.ഇ.പി വരുമ്പോള്‍ കാര്‍ഷിക, ക്ഷീര, മത്സ്യ, വ്യാവസായിക ഉത്പന്നങ്ങളുടെയൊക്കെ ഇറക്കുമതി ഇനിയും കൂടുതല്‍ ഉദാരമാകും. ഇത് നമ്മുടെ സമ്പദ്ഘടനയെ വല്ലാതെ ഞെരുക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച ഉണ്ടാകും. കാര്‍ഷിക ജനജീവിതം ദുരന്തത്തിലേക്കു നീങ്ങും. ഇത് ഗൗരവമുള്ള കാര്യം തന്നെയാണ്.

തുടര്‍ച്ചയായി രണ്ട് വെള്ളപ്പൊക്കങ്ങളാണ് നേരിടേണ്ടിവന്നത്. നാശനഷ്ടത്തിന്റെ ഏഴിലൊന്നുപോലും പരിഹാരത്തുകയായി ലഭിച്ചില്ല. പല സ്രോതസ്സുകളില്‍ നിന്നായി സഹായവാഗ്ദാനമുണ്ടായി. അവ സ്വീകരിക്കുന്നതിനും അനുമതിയുണ്ടായില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരങ്ങളുടെ മാനദണ്ഡം രിഷ്‌കരിക്കണമെന്ന ആവശ്യത്തോടുപോലും അനുകൂല സമീപനമുണ്ടായില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ സമീപനം കേന്ദ്രത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതും ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ്.

പാലക്കാട് കോച്ച് ഫാക്ടറി, എയിംസ് തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ഏട്ടിലെ പശുവായി നില്‍ക്കുന്നതേയുള്ളു. നമ്മുടെ സാമൂഹ്യഘടനയുടെ നട്ടെല്ലാണ് സഹകരണപ്രസ്ഥാനം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവു ലഭ്യമാക്കുക, സഹകരണ ആസ്പത്രികളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
ഒരു ജനതയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഭാഷ വലിയ അടിസ്ഥാനമാണ്. ആ അടിത്തറ തകര്‍ന്നാല്‍ നാടില്ല, സമൂഹമില്ല. മലയാളം ശ്രേഷ്ഠഭാഷയായി എന്നു പറഞ്ഞു വിശ്രമിക്കാനാവില്ല. ആ ഭാഷയെ അധ്യയന ഭാഷയാക്കാന്‍ കഴിഞ്ഞോ? പ്രയോഗതലത്തില്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഭരണഭാഷയാക്കാന്‍ കഴിഞ്ഞോ? കോടതി ഭാഷയാക്കാന്‍ കഴിഞ്ഞോ? ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനു മറുപടി പറയാന്‍ കഴിയണം. കേരളത്തില്‍ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേര്‍ മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ജാതി-മത-വര്‍ണ രാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരള ജനതയെ ഇണക്കിനിര്‍ത്തുന്ന പ്രധാന ഘടകം മലയാള ഭാഷയാണ്. അതിനാല്‍ പഠനം, ഭരണം തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും മലയാളഭാഷാ വ്യാപനം സാധ്യമാകേണ്ടതുണ്ട്.

കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച പഠനം നടത്തുന്നതിനു 1957ല്‍ കോമാട്ടില്‍ അച്യുതമേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിയോഗിച്ചു. ആ കമ്മിറ്റി 1958ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ‘ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണം ഏതു വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയില്‍ത്തന്നെ വേണമെന്നുള്ളത് നിര്‍വിവാദമായ സംഗതിയാണ്’ എന്നാണ് കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ 345-ാം അനുച്ഛേദം, ഒരു സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഒരു ഭാഷയോ ഒന്നിലധികം ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ഉപയോഗിക്കുന്നതിനുവേണ്ടി നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അതുപ്രകാരം കേരളത്തിലെ ഭരണ ഭാഷാനടപടി കള്‍ക്ക് നിയമത്തിന്റെ പിന്‍ബലം നല്‍കുന്നതിനു വേണ്ടിയാണ് 1968ല്‍ കേരള ഔദ്യോഗികഭാഷ (നിയമനിര്‍മാണം) ബില്‍ കേരള നിയമസഭയി ലവതരിപ്പിച്ചത്. 1969 ജനുവരി 10ന് നിലവില്‍വന്ന കേരള ഔദ്യോഗികഭാഷ ആക്ടനുസരിച്ച് കേരള സംസ്ഥാനത്തിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഭാഷകള്‍ മലയാളവും ഇംഗ്ലീഷുമാണ്.

2015ല്‍ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവയുപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മെയ് ഒന്നുമുതല്‍ ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും, ചില വകുപ്പുകള്‍ അതു പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല ഭരണഭാഷ മലയാളമാക്കേണ്ടത് എന്നാണ് വിശ്വാസം. എന്നാല്‍ മലയാളം ഉപയോഗിക്കാത്തവര്‍ക്കെതിരെ, ആവശ്യമെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കാനും സര്‍ക്കാരിന് മടിയില്ല. ഏതു രാജ്യത്തും ഭാഷയുടെ വികസനവും ഭരണഭാഷയുടെ വികസനവും പരസ്പര പൂരകമാണ്. അതായത് ഭരണഭാഷയുടെ ക്രമാനുഗതമായ വികാസത്തെ സ്വാധീനിക്കുന്നത് ഭാഷാപഠനവും അതിന്റെ വികാസവുമാണ്. ഐക്യകേരളപ്പിറവിയെത്തുടര്‍ന്ന് നിലവില്‍വന്ന സര്‍ക്കാരുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ല. ആ കുറവു പരിഹരിക്കുന്നതിനുവേണ്ടിയാണ് 2017 ല്‍ മലയാള ഭാഷാ പഠന ആക്ട് പാസ്സാക്കിയത്.

ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിന് പല സഹായക നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണ മലയാളം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പരിശീലനം, മലയാളം കമ്പ്യൂട്ടിങ് പരിശീലനം എന്നിവ ലഭ്യമാക്കുന്നുണ്ട്. ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിര്‍ദേശങ്ങളും ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി ജില്ലകള്‍തോറും ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചു വരികയാണ്.

ഭരണരംഗത്ത് മലയാളം ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനു കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന മത്സരപ്പരീക്ഷകള്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാധിഷ്ഠിതമാണ്. ഈ വൈരുധ്യം ഭരണഭാഷാവ്യാപനത്തിന് പ്രതികൂലമാകുന്നുണ്ട്. സാധാരണക്കാരായ കേരളജനതയെ സേവിക്കാനാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ സര്‍ക്കാരുദ്യോഗസ്ഥരെ നിയമിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരുന്നവര്‍ മലയാളത്തില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നവരാകണം. എങ്കിലേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയൂ. അതിനാല്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന നിയമനപരീക്ഷകളില്‍ ചോദ്യക്കടലാസ് മലയാളത്തില്‍കൂടി നല്‍കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ജനതയുടെ മാതൃഭാഷ ഭരണനിര്‍വഹണത്തിന് ഉപയോഗിക്കാ തിരുന്നാല്‍ അതിലൂടെ ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണുണ്ടാകുന്നത്.

web desk 3: