X

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവി; വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും

കോട്ടയം: തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടില്‍ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ. മാണിയോട് യോജിച്ചുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് രണ്ട് ഫോര്‍മുലകളാണ് ജോസഫ് വിഭാഗം മുന്നോട്ടുവെച്ചത്. പി ജെ ജോസഫിനേയോ സി എഫ് .തോമസിനേയോ ചെയര്‍മാനാക്കണം. ജോസഫിനെ ചെയര്‍മാനാക്കിയാല്‍ ജോസ്.കെ. മാണിയെ വര്‍ക്കിങ് ചെയര്‍മാനാക്കാന്‍ തയ്യാറാണ്. സി.എഫ് തോമസിന് നിയമസഭ നേതാവിന്റെ സ്ഥാനവും നല്‍കും. അതേസമയം സി.എഫിനെ ചെയര്‍മാനാക്കിയാല്‍ ജോസഫിന് വര്‍ക്കിങ് ചെയര്‍മാന്‍, നിയമസഭാ നേതാവ് എന്നിങ്ങനെ ഇരട്ടപദവി നല്‍കണം. ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം ജോസ്.കെ. മാണിക്ക് നല്‍കും. രണ്ട് നിര്‍ദേശങ്ങളും ജോസ്.കെ. മാണി പക്ഷം അംഗീകരിക്കുന്നില്ല. ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ജോസ് വിഭാഗം പറയുന്നു. പി.ജെ. ജോസഫിനെ ചെയര്‍മാനാക്കാന്‍ പാടില്ല. സി.എഫിനെ ചെയര്‍മാനാക്കിയാല്‍ വര്‍ക്കിങ് ചെയര്‍മാനാകാന്‍ തയ്യാറാണ്. പക്ഷെ പിന്നീട് ചെയര്‍മാന്‍ സ്ഥാനം ജോസ്‌.െക. മാണിക്ക് നല്‍കുമെന്ന് ഉറപ്പ് കിട്ടണം. ഈ ഫോര്‍മുലയെ ചുറ്റിപറ്റി സമവായ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് തര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. ഇതോടെ പി.ജെ. ജോസഫ് ഇടഞ്ഞു. കോലം കത്തിച്ചവരുമായി സന്ധിയില്ലെന്ന് നിലപാടെടുത്തു. ഇതോടെ ഈ ആഴ്ച ചേരാനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും അനിശ്ചിതത്വത്തിലായി. ബദല്‍ സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കാനുള്ള ആലോചനകളിലാണ് ജോസ് കെ മാണി പക്ഷം.

chandrika: