X
    Categories: kerala

‘ നാം മുന്നോട്ടി’ ന്റെ മറവില്‍ സര്‍ക്കാര്‍ കൈരളിക്ക് നല്‍കിയത് ഒരു കോടിയോളം രൂപ

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ മറവില്‍ പാര്‍ട്ടി ചാനലായ കൈരളിക്ക് സര്‍ക്കാര്‍ നല്‍കുന്നത് ലക്ഷങ്ങള്‍. നേരത്തെ സര്‍ക്കാര്‍ ഏജന്‍സിയായ സി.ഡിറ്റ് ചെയ്തിരുന്ന പരിപാടിയുടെ നിര്‍മാണ ചുമതല 2019 ജൂലൈയിലാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കീഴിലുള്ള കൈരളിക്ക് കൈമാറിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങളൊന്നുമില്ലാതെ സ്വന്തം താല്‍പര്യത്തിലായിരുന്നു പാര്‍ട്ടി ചാനലിനുള്ള കരാര്‍. യാതൊരു മാനദണ്ഡവുമില്ലാതെ ഈ വര്‍ഷം ജൂലൈയില്‍ നിലവിലെ കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിലെ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി രേഖ പ്രകാരം, ഇതുവരെ നാം മുന്നോട്ട് എപ്പിസോഡുകളുടെ നിര്‍മാണത്തിനായി 94.55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാര്‍ട്ടി ചാനലിന് നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കോവിഡ് കാലത്ത് പോലും 36.21 ലക്ഷം രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കി. പ്രതിവര്‍ഷം 5.26 കോടി രൂപയാണ് കരാര്‍ പ്രകാരം സര്‍ക്കാര്‍ കൈരളിക്ക് നല്‍കേണ്ടത്. മനോരമ ന്യൂസ് ഒഴിച്ചുള്ള മലയാളത്തിലെ 14 ചാനലുകളിലാണ് നാം മുന്നോട്ട് സംപ്രേക്ഷണം ചെയ്യുന്നത്. െ്രെപംടൈമില്‍ സംപ്രേക്ഷണം ചെയ്യേണ്ടതിനാല്‍ ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ ചാനലുകള്‍ക്ക് നല്‍കണം. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ 2020 എപ്രില്‍ വരെയുള്ള കണക്ക് പ്രകാരം പരിപാടി സംപ്രേക്ഷണം ചെയ്ത ഇനത്തില്‍ മാത്രം 8.25 കോടിയാണ് സര്‍ക്കാര്‍ വിവിധ ചാനലുകള്‍ക്ക് നല്‍കിയതെന്ന് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ധന്‍രാജിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ പി.ആര്‍.ഡി വ്യക്തമാക്കുന്നു. ദൂരദര്‍ശനെ മാറ്റിനിര്‍ത്തിയാല്‍ 13 സ്വകാര്യ ചാനലുകള്‍ക്കായി നല്‍കിയത് 7.63 കോടി. നിര്‍മാണത്തിന് പുറമെ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന വകയിലും ലക്ഷങ്ങള്‍ കൈരളിക്ക് ലഭിക്കുന്നുണ്ട്. കൈരളി ചാനലിന് പുറമെ കൈരളിയുടെ ന്യൂസ് ചാനലിലും പരിപാടിയുടെ സംപ്രേക്ഷമുണ്ട്.

പരിപാടിയുടെ ഫ്‌ളോര്‍ ഷൂട്ട്, പോസ്റ്റ് ഷൂട്ടിങ് ജോലികള്‍ എന്നിവയുടെ ചുമതലയാണ് കൈരളിക്ക്. ഓരോ എപ്പിസോഡിനും 2.32 ലക്ഷം രൂപയാണ് ഫീസ്. ഒരു ഷൂട്ടില്‍ ഒരു എപ്പിസോഡ് മാത്രമാണെങ്കില്‍ അഞ്ചു ലക്ഷം രൂപ ലഭക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ യാത്ര, താമസം എന്നിവ ഉള്‍പ്പെടെ 1.20 കോടിയോളം രൂപ ചെലവുണ്ടാവും. മോദിയുടെ മന്‍ കി ബാത്ത് മോഡലെന്ന് ആക്ഷേപമുള്ള പരിപാടിക്ക് കോവിഡ് പ്രതിസന്ധിക്കിടെയാണ് സര്‍ക്കാര്‍ 5.26 കോടി രൂപ കൂടി വകയിരുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇടത് സര്‍ക്കാര്‍ കോടികളുടെ മാമാങ്കമാക്കി മാറ്റിയത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. കൈരളിക്ക് മുമ്പ് നിര്‍മാണ ചുതമലയുണ്ടായിരുന്ന സി.ഡിറ്റിന് 2016 എപ്രില്‍ മുതല്‍ 2019 മെയ് വരെ 3.36 കോടി രൂപ അനുവദിച്ചെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

സര്‍ക്കാര്‍ നേട്ടം പ്രചരിപ്പിക്കാന്‍ 70 കോടി
കൊച്ചി: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 70.20 കോടി രൂപയിലേറെയാണ് വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി ചെലവിട്ടത്. അച്ചടി മാധ്യമങ്ങളില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ബോധവത്ക്കരണവും പരസ്യം ചെയ്യാന്‍ ഇതുവരെ 55.59 കോടി ചെലവഴിച്ചു. ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി 9.71 കോടിയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരസ്യപ്രചാരണത്തിന് പത്തു ലക്ഷവും ചെലവാക്കി. ഇതിന് പുറമെ എഫ്.എം റേഡിയോകളിലും സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ പരസ്യം ചെയ്തു. ഇതിനായി ചെലവാക്കിയത് 4.78 കോടി.

web desk 3: