X
    Categories: main stories

ടിപി ചന്ദ്രശേഖരനെ വധിച്ചത് സി.എം രവീന്ദ്രന്റെ അറിവോടെ; മുഖ്യമന്ത്രിയുടെ വിശ്വസ്തനെതിരെ ഗുരുതര ആരോപണവുമായി കെ.കെ രമ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പിണറായി വിജയന്റെ വിശ്വസ്തനുമായ സിഎം രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.കെ രമ. ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സിഎം രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ.കെ രമ രവീന്ദ്രനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് വീടുകള്‍ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയില്‍ പ്രചാരണം നടത്തിയത്. പിണറായി വിജയന്റെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു.

വടകര മേഖലയില്‍ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാന്‍ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ കോവിഡ് പ്രശ്‌നമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് നിന്നതുകൊണ്ടാണ് സിപിഎം ഇതര രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിച്ചത്. ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ആര്‍എംപിയുടെ പ്രദേശിക നീക്കുപോക്കിനെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: