X

ഇടതുപക്ഷം കാട്ടിയ കാപട്യത്തിന്റെ പ്രതിഫലനം

എം.സി മായിന്‍ഹാജി
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. ഒരു കാലത്ത് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ പാര്‍ട്ടിയാണ ്ഇങ്ങനെ തകര്‍ന്നടിഞ്ഞത്. കേരളത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ച എ.എം ആരിഫും കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെട്ട ഡി.എം.കെ മുന്നണിയുടെ ഔദാര്യത്തില്‍ ലഭിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും ചേര്‍ത്ത് ആകെ 542 ല്‍ 3 സീറ്റ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനും മൂന്ന് സീറ്റ്. ഇപ്പോള്‍ മുസ്ലിംലീഗും സി.പി.എമ്മും തുല്യ നിലയിലാണ് പാര്‍ലമെന്റിലെ കക്ഷി നില. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി. പി.എമ്മിന്റെ ഏറ്റവും സുപ്രധാനമായ മുദ്രാവാക്യം ‘മുസ്ലിംലീഗ് ഇല്ലാത്ത പാര്‍ലമെന്റായിരുന്നു’. അന്ന് ഭൂമി മലയാളത്തില്‍ ജീവിച്ചിരിപ്പുള്ള സകലമാന ജാതി-മത-വര്‍ഗീയ കക്ഷികളേയും കൂട്ട്പിടിച്ചായിരുന്നു മുസ്‌ലിംലീഗിനെ നേരിട്ടത്. മുസ്‌ലിംലീഗിന് ഒരു പോറല്‍ പോലും ഏറ്റില്ല. മല്‍സരിച്ച രണ്ട് സീറ്റിലും ഉജ്ജ്വല വിജയം കൊയ്ത് പാര്‍ലമെന്റിലെത്തി. എന്നാല്‍ സി.പി.എം 2004 ല്‍ ഉണ്ടായിരുന്ന 43 ല്‍ നിന്ന് 16 ലേക്കും പിന്നീട് 9 ലേക്കും ഇപ്പോള്‍ മൂന്നിലേക്കും എത്തി. അഹങ്കാരത്തിനേറ്റ ശിക്ഷയാണിത്. കഴിഞ്ഞ കുറേ കാലമായി കടുത്ത സംഘി വിരോധം പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയും സംഘികളില്‍നിന്നും ന്യൂനപക്ഷങ്ങളെ രക്ഷിക്കുക സി.പി.എം മാത്രമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ദൈവം (ഇവര്‍ക്ക് ദൈവം ഇല്ലാ എന്നത് വേറെ കാര്യം) കനിഞ്ഞ് അനുഗ്രഹിച്ച് നല്‍കിയ വരദാനമാണ് സി.പി.എം എന്നുമായിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. കൂട്ടത്തില്‍ കോണ്‍ഗ്രസുകാരെല്ലാം സംഘിയാണെന്നും ബി.ജെ.പിയിലേക്ക് ഒഴുകുന്ന വോട്ടുകളെല്ലാം കോണ്‍ഗ്രസില്‍നിന്ന് മാത്രമാണെന്നും സി. പി.എം നിരന്തരം പ്രചരിപ്പിച്ച്‌കൊണ്ടിരുന്നു.
ഉത്തരേന്ത്യയില്‍ ഗോ വധം നിരോധിച്ചപ്പോള്‍ കേരളത്തില്‍ പല തെരുവുകളിലും ബീഫ് വരട്ടി ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. (ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും ബീഫ് കറിവെക്കാന്‍ ഇവര്‍ ശ്രമിച്ചിട്ടില്ല എന്നത് വേറെ കാര്യം) കോണ്‍ഗ്രസില്‍ സംഘി ആരോപിച്ച് സംഘി വിരോധം പറഞ്ഞ് ബീഫ് വരട്ടി കൊടുത്ത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും) ഉജ്ജ്വല വിജയം കൊയ്തു. എന്നാല്‍ സംഘി വിരോധം പറഞ്ഞ് ന്യൂനപക്ഷ വോട്ട് വാങ്ങി നേടിയ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് സംഘികളേക്കാള്‍ മോശമായ ന്യൂനപക്ഷ മുസ്ലിം വിരുദ്ധ ഭരണം കാഴ്ചവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു. പല പഞ്ചായത്തുകളിലും പള്ളികള്‍ക്കും മദ്രസകള്‍ക്കും നിര്‍മ്മാണ തടസ്സം നടത്തിയും മറ്റും അന്യായമായി പീഡിപ്പിച്ച കഥ ഏറെയാണ് പറയാനുള്ളത്. സംസ്ഥാന ഭരണത്തിന്റെ ന്യൂനപക്ഷ മുസ്ലിം വിരുദ്ധത പ്രത്യേകം എടുത്ത് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. നിരവധി മുസ്ലിം പണ്ഡിതന്മാരെ അന്യായമായി ജയിലില്‍ അടച്ചതും മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താഴിട്ടതും തുടങ്ങി ഇസ്ലാമിനെ തെറ്റിദ്ധരിച്ചവര്‍ക്ക് മുമ്പില്‍ ഇസ്ലാം സ്‌നേഹമാണ് സൗഹൃദമാണ് എന്ന സന്ദേശവുമായി ഇറങ്ങി പുറപ്പെട്ടവരെ സംഘികള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയപ്പോള്‍ മര്‍ദ്ദനം നടത്തിയ സംഘികളെ പിടിക്കാതെ മര്‍ദ്ദനത്തിനിരയായ മുസ്ലിം സഹോദരങ്ങളെ പിടിച്ചുകൊണ്ട്‌പോയി പൊലീസ്‌സ്റ്റേഷനില്‍ രാപ്പാര്‍പ്പിച്ച സംഭവങ്ങള്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിലൂടെ ഇസ്ലാം വിരുദ്ധ പ്രചാരണം നടത്താന്‍ ശ്രമിച്ചതും അറബിഭാഷാ അധ്യാപകരെ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നതുമെല്ലാം ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് സി.പി.എമ്മിന്റെ കാപട്യത്തിനെതിരെ പ്രതികരിച്ചതും ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വസ്തുതയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പി വിജയിക്കുകയും യു.ഡി.എഫ് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്ന് പറഞ്ഞ് ആഘോഷിച്ചവരാണ് സി.പി.എം. ‘കോണ്‍ഗ്രസ് വോട്ടല്ല ബി.ജെ.പിയിലേക്ക് പോയത്. സി.പി.എമ്മില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് വോട്ട് ഒഴുകിയതെന്ന് അന്ന് പല ചാനല്‍ ചര്‍ച്ചകളിലും ഞാന്‍ പറഞ്ഞിരുന്നു. ബി.ജെ.പി ജയിച്ചു പോകും എന്ന് ഭയപ്പെട്ട് ജയിക്കാന്‍ സാധ്യത എല്‍.ഡി.എഫിനാണ് എന്ന് തെറ്റിദ്ധരിച്ച് പരമ്പരാഗതമായി യു.ഡി.എഫിന് വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷ, മുസ്ലിം വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയതാണ് യു.ഡി.എഫ് മൂന്നാം സ്ഥാനത്തെത്താന്‍ കാരണമെന്നും അങ്ങിനെ ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എമ്മിലേക്ക് പോയിട്ടില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നുവെന്നും പല മാധ്യമ ചര്‍ച്ചകളിലും പറഞ്ഞിരുന്നു. നേമത്ത് അന്ന് എല്‍.ഡി. എഫിലേക്ക്‌പോയ ന്യൂനപക്ഷ, മുസ്ലിം വോട്ടുകള്‍ യു.ഡി.എഫിലേക്ക് തിരിച്ച്‌വന്നപ്പോള്‍ എല്‍.ഡി. എഫ് മൂന്നാം സ്ഥാനത്ത് എത്തി. കേരളത്തില്‍ ഉടനീളം പല നിയോജകമണ്ഡലങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. അതാണ് അന്ന് യു.ഡി.എഫിന് പരാജയമേല്‍ക്കാനുണ്ടായ കാരണം. ഇപ്പോള്‍ കോടിയേരി പറഞ്ഞത് പോലെ അത്ര വേഗം അത് പരിഹരിക്കാന്‍ സി.പി.എമ്മിന് സാധിക്കുമെന്ന് ബുദ്ധിയുള്ളവര്‍ ആരും കരുതുന്നില്ല. ഞങ്ങളാണ് ബി.ജെ.പിയേക്കാള്‍ നല്ല സംഘികള്‍ എന്ന് രഹസ്യമായി ബോധ്യപ്പെടുത്തുന്നത് പോലെയുള്ള ന്യൂനപക്ഷ, മുസ്ലിം വിരുദ്ധ ഭരണമാണല്ലൊ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അതിനു പുറമെ എല്ലാവരോടും ‘കടക്ക് പുറത്ത്’, ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നൊക്കെയുള്ള തരത്തില്‍ ഞാനാണ് ഇവിടെ സര്‍വ്വാധിപതി എന്ന ഭാവത്തില്‍ ഏകാധിപത്യ ഭരണവും കൂടിയാണല്ലൊ അനുഭവിച്ച്‌കൊണ്ടിരിക്കുന്നത്. ഇതെല്ലാം കടുത്ത പരാജയത്തിന് ആക്കം കൂട്ടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ രൂപത്തില്‍ രണ്ട് കൊല്ലംകൂടി ഇടതു സര്‍ക്കാന്‍ മുന്നോട്ട്‌പോയാല്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിനേക്കാളൊക്കെ എത്രയോ ഭീകരമായ നാശം സി.പി.എമ്മിനെ കാത്ത്‌നില്‍ക്കുന്നുണ്ട് എന്നതും തിരിച്ചറിയണം. ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന ഭരണ കുത്തക ഒരു തെരഞ്ഞെടുപ്പില്‍ തകര്‍ന്ന് അധികാരത്തില്‍ നിന്നും പുറത്ത് പോയെങ്കിലും വോട്ടിന്റെ ശതമാനത്തില്‍ ആശ്വാസത്തിന് വകയുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പോടെ അത് പൂര്‍ണ്ണമായി നഷ്ടപ്പെട്ട് ആ പാര്‍ട്ടി തകര്‍ന്ന് നാമാവശേഷമായതാണ് കാണാന്‍ സാധിച്ചത്. ജനാധിപത്യ-മതേതര വിശ്വാസികള്‍ അതില്‍ സന്തോഷിക്കുന്നില്ലയെന്ന് മാത്രമല്ല അതീവ ദു:ഖവും ഉത്കണ്ഠയും ഈ കാര്യത്തിലുണ്ട്.
ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇത് നേരത്തെ തിരിച്ചറിഞ്ഞ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിരോധ നിര പ്രീ പോള്‍ അലയന്‍സ് എന്ന നിലയില്‍ തന്നെ സൃഷ്ടിച്ച് ബി.ജെ.പിയില്‍നിന്ന് രാജ്യത്തേയും നാശത്തില്‍നിന്ന് പാര്‍ട്ടിയേയും (അത് തുറന്ന് പറയാതെ) രക്ഷപ്പെടുത്താന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും അത് തകര്‍ത്ത് രാജ്യത്ത് പ്രതിപക്ഷങ്ങള്‍ ഛിന്നഭിന്നമായി തെരഞ്ഞെടുപ്പ് നേരിട്ട് ബി.ജെ.പിക്ക് ഇത്ര വലിയ വിജയം കൊയ്യാന്‍ അവസരം ഒരുക്കിയത് പ്രകാശ് കാരാട്ടിനേയും വൃന്ദാ കാരാട്ടിനേയും കൂട്ട്പിടിച്ച് പിണറായി വിജയന്‍ നടത്തിയ ആസൂത്രിത നീക്കമല്ലെ ഈ തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയിലാണ് പരസ്പരം നീങ്ങുന്നത് എന്ന വാര്‍ത്ത കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഈ കാര്യം സി.പി.എം ഗൗരവതരമായി പരിശോധിക്കണം. ധര്‍മ്മടത്ത് പോലും കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. ഇനിയും പിണറായിയെ ഭയപ്പെട്ട് പാര്‍ട്ടിയിലുള്ള മറ്റുള്ളവര്‍ മൗനം പാലിച്ചാല്‍ വരാനിരിക്കുന്ന ദുരന്തം അതി ഭയാനകമാണ്. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് അയ്യപ്പ ഭക്തരെ വളരെയേറെ വേദനിപ്പിച്ചതാണ്. അക്കാര്യത്തില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രത്യേകിച്ച് യു. ഡി.എഫ് എടുത്ത നിലപാട് ഏറെ കൃത്യവും ശരിയുമായിരുന്നു. മതേതര രാജ്യത്ത് ഏത് മത വിശ്വാസിക്കും അവനവന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും വിശ്വാസികളുടെ വിശ്വാസാചാരങ്ങള്‍ ആരെങ്കിലും തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റേണ്ട സര്‍ക്കാര്‍ വിശ്വാസികളുടെ നെഞ്ചത്ത് കയറി അവരുടെ വിശ്വാസാചാരങ്ങള്‍ തകര്‍ക്കുന്നതിനാണ് ഭരണഘടനാസംവിധാനം ഉപയോഗിച്ചത്. സുപ്രീ കോടതി ഒരു വിധി പുറപ്പെടുവിച്ചു. ഉടനടി നടപ്പിലാക്കണമെന്ന് ഗവണ്‍മെന്റിനോ മറ്റ് ആര്‍ക്കെങ്കിലുമോ ഒരു നിര്‍ദ്ദേശംപോലും ആ വിധിയില്‍ ഇല്ലായിരുന്നു. എന്നിട്ടും പിണറായി സര്‍ക്കാര്‍ വിശ്വാസികളുടെ ഹൃദയത്തെ മുറിപ്പെടുത്തുംവിധം അവരുടെ ആചാരങ്ങള്‍ക്കെതിരെ കടുത്ത നിലപാട് എടുത്തു. യഥാര്‍ത്ഥ അയ്യപ്പ ഭക്തന്മാര്‍ക്ക് അത് പൊറുക്കാന്‍ ആവുന്നതായിരുന്നില്ല. സി.പി.എമ്മുകാരന്റെ വീട്ടിലുള്ള സ്ത്രീകളടക്കം അതില്‍ പ്രതിഷേധിച്ചു പോളിങ് ബൂത്തില്‍ പ്രതികരിച്ചതിന്റെ പ്രതിഫലനമാണല്ലൊ ധര്‍മ്മടത്തടക്കം പ്രകടമായത്.
യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ 47.40 ശതമാനം വോട്ട് ലഭിച്ചു. എല്‍.ഡി.എഫിനാകട്ടെ 35.22 ശതമാനം വോട്ടാണ് ലഭിച്ചത്. ബി.ജെ.പിക്ക് 16.61 ശതമാനവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 42.8 ശതമാനം ലഭിച്ചത് 5 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. ഇടതു മുന്നണിക്കാവട്ടെ 40.23 ശതമാനം എന്നത് 5 ശതമാനം കുറഞ്ഞ് 35.23 ശതമാനമായി. ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭ്യമായ 10.84 ല്‍ നിന്ന് 15.61 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ 2016 നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 38.8 ഉം എല്‍.ഡി.എഫിന് 43.42 ശതമാനവും ബി.ജെ.പിക്ക് 14.65 ശതമാനവും ആയിരുന്നു ഉണ്ടായത്. ഇതില്‍നിന്നും വ്യക്തമാണ് എല്‍.ഡി.എഫില്‍ നിന്നും ബി.ജെ. പിയിലേക്ക് പോയ വോട്ടുകള്‍ അവിടെ നില്‍ക്കുകയും യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലേക്ക്‌പോയ വോട്ടുകള്‍ തിരിച്ച് യു.ഡി.എഫിലേക്ക് തന്നെ എത്തുകയും ചെയ്തതാണ് ഈ തെരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ ചരിത്ര വിജയത്തിനും എല്‍.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പരാജയത്തിനും ഇടയായത്. യു.ഡി. എഫ് അതിന്റെ പരമ്പരാഗതമായ വോട്ടുകള്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ ആവശ്യമായ തരത്തില്‍ ഐക്യത്തോടെ എല്ലാ വിഭാഗങ്ങളുടേയും വിശ്വാസം ആര്‍ജിച്ച് പ്രവര്‍ത്തിക്കുകയും എല്‍.ഡി. എഫ് കോണ്‍ഗ്രസ് വിരോധം ഇനിയെങ്കിലും ഉപേക്ഷിച്ച് രാജ്യം ഇന്ന് എത്തിപ്പെട്ട സംഘി ആധിപത്യത്തിലേക്ക് സാക്ഷര സൗഹൃദ സംസ്ഥാനം എത്താതിരിക്കാന്‍ ബി.ജെ.പിയിലേക്ക് ഒഴുകിയ പാര്‍ട്ടി വോട്ടുകള്‍ തിരിച്ച്പിടിക്കാനും വിവേകപൂര്‍വമായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി നില നിര്‍ത്താനും ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ സി.പി.എമ്മിനും സാധിച്ചേക്കും.

chandrika: