X

ലിബിയയില്‍ യു.എസ് വ്യോമാക്രമണം; 17 മരണം

ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ ആറ് വ്യോമാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു.
ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് പറയുന്നു. മരുഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് ക്യാമ്പിനുനേരെയാണ് ആക്രമണം നടന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്ക ലിബിയയില്‍ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. ലിബിയയില്‍ ഐ.എസിന്റെ ശക്തികേന്ദ്രമായ സിര്‍തെ നഗരത്തില്‍നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഐ.എസ് ക്യാമ്പിലായിരുന്നു ആക്രമണം.
ലിബിയക്ക് അകത്തും പുറത്തും തീവ്രവാദികളെ വിന്യസിക്കുകയും ആക്രമണത്തിന് പദ്ധതി തയാറാക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നത് ഈ ക്യാമ്പിലാണെന്ന് അമേരിക്കയുടെ ആഫ്രിക്കന്‍ കമാന്‍ഡ് അറിയിച്ചു. കേണല്‍ മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ശൂന്യതയും അരാജകത്വവും മുതലെടുത്ത് ഐ.എസ് ലിബിയയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കെട്ടുറപ്പുള്ള ഭരണകൂടം പോലും ഇന്ന് ലിബിയക്ക് സ്വന്തമായില്ല.

chandrika: