X
    Categories: main stories

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെയും സ്വപ്‌നയേയും പ്രതിചേര്‍ത്തു

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ശിവശങ്കര്‍ നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണുള്ളത്.

ശിവശങ്കറിനെ കൂടാതെ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

സ്വപ്ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. നിലവില്‍ അട്ടകുളങ്ങര വനിത ജയിലില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ്മിഷന്‍, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്.

അനില്‍ അക്കര എംഎല്‍എയാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. പാവങ്ങള്‍ക്ക് വീട് കിട്ടുന്നത് ഇല്ലാതാക്കാനാണ് എംഎല്‍എ ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു സിപിഎം പ്രചാരണം. എന്നാല്‍ ലൈഫ് മിഷന്‍ ക്രമക്കേടിലെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്നതാണെന്നാണ് അന്വേഷണത്തിലെ പുതിയ വഴിത്തിരിവുകള്‍ തെളിയിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: