X

അബദ്ധത്തില്‍ കൊച്ചിയിലറങ്ങിയ ഗുജറാത്തി സഹോദരിക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റിനുള്ള പണം ശേഖരിച്ച് മലയാളികളുടെ കാരുണ്യം

 

കുഞ്ഞഹമ്മദ് കുരാച്ചുണ്ട് ..

ഖദ്ദാമ ..
അതൊരു പേരല്ല .അവസാനിക്കാത്ത കണ്ണീരിന്റ കനലാണ് .
ഡിസമ്പര്‍ 3ന് പുലര്‍ച്ചെ 4. 5 ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിനകത്ത് സീറ്റ് പരതി നടക്കുന്നതിനിടയില്‍ ഒരു സ്ത്രീക്ക് ചുറ്റും മുന്നാലുപേര്‍ വട്ടം കൂടി നിന്ന് സംസാരിക്കുന്നതിനിടയില്‍ ഞാനത് കേട്ടു .
അഹമ്മദാബാദിനടുത്ത് ഒരു ഗ്രാമത്തില്‍ നിന്നും സൗദിയിലെ വടക്കന്‍ അതിര്‍ത്തിയിലെ സക്കാക്കയില്‍ വീട്ട് ജോലിക്ക് വന്നതാണവള്‍ .
നാട്ടിലേക്ക് തിരിച്ച് പോകാന്‍ അവര്‍ക്ക് കിട്ടിയത് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റാണ് .അവളുടെ സ്‌പോണ്‍സര്‍ക്ക് പറ്റിയ അബദ്ധമോ അവള്‍ പറഞ്ഞ് കൊടുത്തതിലോ പിശകോ ട്രാവല്‍ ഏജന്‍സിയുടെ നോട്ടപ്പിഴവോ എന്താണെന്നറിയില്ല അവള്‍ കേരളത്തിലേക്കുള്ള യാത്രയിലാണ് .നിസ്സഹായതയോടെ കേള്‍വിക്കാര്‍ അവരുടെ സീറ്റുകളിലേക്ക് മാറി.
വിമാനം ആകാശത്ത് നിറഞ്ഞ് പറന്നു രാവിലെ 11-20ന് കൊച്ചിയുടെ ആകാശത്ത് നിന്നും നെടുമ്പാശ്ശേരിയുടെ റണ്‍വേയില്‍ വലിയ ഞരക്കത്തോടെ ഇറങ്ങുമ്പോള്‍ അതിലേറെ ഉറക്കെ കരയുന്ന മനസ്സുമായ് അവള്‍ ( ഖദ്ദാമ ) യും .
ഞാനും സഹയാത്രികരും പുറത്തേക്ക് ഓടുക തന്നെ ആയിരുന്നു .12.30 ന് പുറപ്പെടുന്ന കെ.എസ് ആര്‍ ടി സിയുടെ ലോ ഫ്‌ലോര്‍ ബസ്സില്‍ കോഴിക്കോട്ട് പോകാന്‍ സൗദിയില്‍ നിന്ന് തന്നെ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നത് കൊണ്ട് ഓടുക തന്നെയായിരുന്നു ഞാന്‍ .
ബാഗേജുകള്‍ കാത്ത് കണ്‍വെയര്‍ ബെല്‍ട്ടിനരികെ നില്‍ക്കുമ്പോള്‍ ആ സ്ത്രീയുടെ മുഖം വീണ്ടും മുന്നില്‍ .
ആ മുഖത്തെ നിസ്സഹായതയും അവരുടെ ഉള്ളിലെ തീയും തിരിച്ചറിയാന്‍ വൈകുന്നത് കാലമിത് വരെ സൂക്ഷിച്ച എല്ലാ മനുഷ്യത്യത്തെയും ഇല്ലാതാക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു .അവരുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് സൗദിയുടെ അമ്പത് റിയാലിന്റെ ഒരു നോട്ട് മാത്രം .
കൂടെയുണ്ടായിരുന്ന സഹയാത്രികന്‍ മൗലവിയുമായി ഞാന്‍ സംസാരിച്ചു .
ആ സംസാരം ചുറ്റുപാടുകളിലേക്ക് പടര്‍ന്നു .
എന്റെ ശബ്ദം കണ്‍വെയര്‍ ചുറ്റിലും ഉറക്കെ ഉറക്കെ ഉയര്‍ത്തി .ഏത് നിമിഷവും അവസാനിക്കാന്‍ പോവുന്ന എന്റെ ശബ്ദം ഇങ്ങനെ എങ്കിലും ഒരിടത്ത് ഉറക്കയാവട്ടെ എന്ന് കരുതുകയായിരുന്നു .
ആള്‍ക്കൂട്ടം ആ ശബ്ദം കേള്‍ക്കുന്നു .
മൗലവിയും കുന്ദമംഗലത്തെ പേരറിയാത്ത ഒരാള് ഇടുക്കിയിലെ നിഷാദ് ,പിന്നെയും ആരൊക്കെയോ … യാത്രക്കാര്‍ മുഴുവന്‍ മനസ്സ് തുറന്നു .
എന്റെ കയ്യിലേക്ക് നോട്ടുകള്‍ വന്നു വീണു കൊണ്ടിരുന്നു .സൗദി റിയാലും ഇന്ത്യന്‍ കറന്‍സിയും .പത്തു രൂപ മുതല്‍ നൂറ് റിയാല്‍ വരെ ..
റിയാലുമായി ഓരാള്‍ എക്‌സേ ചേഞ്ചിലേക്ക് .ഇന്ത്യന്‍ രൂപ 10,780 റിയാല്‍ മാറ്റിയപ്പോള്‍ 10, 000 .
ആകെ 20,780 .
ഞങ്ങള്‍ക്ക് പോകാന്‍ നേരമാവുന്നു .
വിമാനത്താവളത്തിലെ ഒരുദ്യോഗസ്ഥനെ ഞങ്ങള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി .
അദ്ദേഹവും കൂട്ടുകാരും ഉണരുന്നു .
ഇന്‍ഡിഗോ വിമാനം ഉച്ചക്ക് 2 മണിക്ക് .
അവളുടെ കയ്യിലേക്ക് ഞങ്ങള്‍ പണം കൈമാറി .ഏതൊ ഒരു പെണ്‍കുട്ടി രണ്ട് അഞ്ഞുറിന്റെ നോട്ടുമായി വീണ്ടും വരുന്നു .
അവള്‍ വേണ്ടെന്ന് പറഞ്ഞു .ടിക്കറ്റിനും ലഗേജിനും വേണ്ടതിലധികം പണമുണ്ടെന്ന് അറിയാവുന്നത് കൊണ്ടാവാം . കൊടുക്കാന്‍ വന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരതും സ്വീകരിച്ചു .
അവര്‍ക്ക് ഞങ്ങളോട് പറയാന്‍ എന്തൊക്കെയോ ബാക്കി .കണ്ണീര്‍ നനവില്‍ നിന്നും ഒരു പുഞ്ചിരി ഞങ്ങള്‍ കണ്ടു .
നടന്നു നീങ്ങുമ്പോള്‍ ഞങ്ങളുടെ മനസ്സ് നിറഞ്ഞു .
പലവട്ടം കറങ്ങി നടന്ന എന്റെ ബാഗേജ് ഒഴിഞ്ഞ മൂലയില്‍ .
ബസ്സ് പോയിട്ടുണ്ടാവും … യാത്ര തുടരുക ബുദ്ധി മുട്ടാവും .
എങ്കിലും എന്റെ കിതപ്പ് താങ്ങി ട്രോളി മുന്നോട്ട് പാഞ്ഞു .
അവളുടെ പ്രാര്‍ത്ഥനയുണ്ടാവാം .
ബസ്സ് കാത്തിരിപ്പുണ്ടായിരുന്നു .
ബസ് പുറപ്പെട്ടപ്പോള്‍ ഞാന്‍ വിമാനത്താവളത്തിലെ ഏല്പിച്ച ഉദ്യോഗസ്ഥനെ വിളിച്ചു .
അവള്‍ ബോര്‍ഡിങ്ങ് പാസ് വാങ്ങി 2 മണി വിമാനം കാത്തിരിപ്പാണ് .
ഞാന്‍ കോഴിക്കോടെത്തും മുമ്പ് അവള്‍ നാടണഞ്ഞിട്ടുണ്ടാവും ..
ഈ യാത്ര സഫലമാണെന്ന സന്തോഷത്തോടെ ഞാനുറങ്ങട്ടെ..
ഖദ്ദാമ .ദേശാന്തരങ്ങളില്ലാത്ത കണ്ണീരിന്റെ പേര് .

chandrika: