X
    Categories: Culture

പ്രധാനമന്ത്രിയുടെ പൊള്ളയായ കാഹളം

Prime Minister Narendra Modi during the celebration function of 50 years of Basava jayanthi at Vigyan Bhawan 2017 Express photo by Renuka Puri.

ഡോ. രാംപുനിയാനി
സോഷ്യല്‍ ഓഡിറ്റ്

ന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന ചരിത്രസംഭവമായ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75 ാം വാര്‍ഷികം നാം ഇയ്യിടെയാണ് ആഘോഷിച്ചത്. ആഗസ്റ്റ് എട്ടിന് ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോള്‍ ആഗസ്റ്റ് ക്രാന്തി മൈദാന്‍) ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മീറ്റിങിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തീരുമാനമെടുക്കുന്നത്. 1920ലെ നിസ്സഹകരണ പ്രസ്ഥാനത്തിനും 1930ലെ നിയമലംഘന പ്രസ്ഥാനത്തിനും ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. ഭാരതത്തിലെ ജനതയെ ബ്രിട്ടീഷുകാര്‍ക്കെതിരായി തിരിക്കാനുള്ള ഗാന്ധിജിയുടെ ജാലവിദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നട്ടെല്ലായിരുന്നു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം നടപ്പിലാക്കിയിരുന്നത് വിദ്യാസമ്പന്നരും ഉന്നതകുലജാതരുമായിരുന്നു. സത്യഗ്രഹവും അഹിംസയും പ്രധാന ചേരുവകകളായ ഗാന്ധിജിയുടെ തത്വചിന്ത ജാതി, മത, വര്‍ഗ, ലിംഗ ഭേദമില്ലാതെ മുഴുവന്‍ ആളുകളുമായി ബന്ധപ്പെട്ടതായിരുന്നു.

നേരത്തെ, 1942 മെയില്‍ തന്നെ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ഏറ്റവും വലിയ പോരാട്ടമായിരുന്നു കോണ്‍ഗ്രസിന്റെ ഈ പ്രമേയം. ക്വിറ്റ് ഇന്ത്യ എന്ന പദം സംഭാവന നല്‍കിയത് യൂസുഫ് മെഹറലി എന്ന സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാരനാണ്. മിക്ക കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ദേശീയതയുടെ നിര്‍ദേശം ശിരസ്സാവഹിക്കുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ ഞെട്ടിക്കുന്ന വിധത്തില്‍ പോരാട്ടം രൂക്ഷമായി. ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്തായിരുന്നു? പ്രത്യയശാസ്ത്രവും കാര്യങ്ങളുടെ സ്വരുക്കൂട്ടലുമെല്ലാം നല്‍കി ഈ പ്രസ്ഥാനത്തിനു ഊര്‍ജം നല്‍കിയ പ്രധാന പാര്‍ട്ടി കോണ്‍ഗ്രസാണെന്നത് യാഥാര്‍ത്ഥ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഹൈന്ദവ സംഘടനകളും ഇതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ജര്‍മ്മനിക്കെതിരായ യുദ്ധത്തില്‍ റഷ്യ പങ്കാളിയായതോടെ കമ്യൂണിസ്റ്റുകള്‍ക്ക് ഈ യുദ്ധം ദേശ സ്‌നേഹത്തിന്റെ ഭാഗമാവുകയും അവര്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഹിന്ദു ദേശീയവാദികളെ സംബന്ധിച്ച് രണ്ട് പ്രധാന ശാഖയുണ്ടായിരുന്നു അവര്‍ക്ക്. സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയാണ് അതിലൊന്ന്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് എതിരായിരുന്നു എന്നു മാത്രമല്ല അവരവര്‍ക്കു നല്‍കിയ ചുമതലകള്‍ മാത്രം നോക്കിയാല്‍ മതിയെന്ന നിര്‍ദേശവും ഹിന്ദു മഹാസഭ അനുയായികള്‍ക്ക് നല്‍കിയിരുന്നു. മറ്റൊന്ന് ആര്‍.എസ്.എസാണ്. ബ്രിട്ടീഷ് ഭരണകൂടത്തെ തകിടം മറിക്കുന്ന പ്രവൃത്തികളൊന്നും ചെയ്യരുതെന്നും നിയമം അനുസരിക്കണമെന്നുമായിരുന്നു അതിന്റെ നേതാവായ മാധവ് സദാശിവ ഗോള്‍വാര്‍കര്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അടല്‍ബിഹാരി വാജ്‌പേയിയെ അക്കാലത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ വെറും കാഴ്ചക്കാരനായിരുന്നുവെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമാക്കി വിശദീകരണം നല്‍കിയതോടെ മോചിപ്പിക്കുകയായിരുന്നു. ബി.ജെ.പിയുടെ ആദ്യത്തെ അവതാരമായ ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ആ സമയത്ത് ഹിന്ദു മഹാസഭ ബംഗാള്‍ ഘടകം നേതാവായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ സാധ്യമായതെല്ലാം ബംഗാളില്‍ താന്‍ ചെയ്യാമെന്ന് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ‘ഇന്ത്യ ഒരു രാഷ്ട്രമായി തീരുന്നു’ എന്ന സാമാന്യ സങ്കല്‍പത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി ഈ പ്രസ്ഥാനം. എല്ലാ മതത്തിലും പെട്ട ആളുകള്‍ തോളോടു തോള്‍ ചേര്‍ന്ന്, ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഗാന്ധിജി കേന്ദ്ര ഭാഗമായി നില്‍ക്കുന്ന കാഴ്ച എല്ലായിടത്തും കാണാമായിരുന്നു. ഈ മൂല്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉച്ചസ്ഥായിയിലെത്തി. ഈ സമയത്ത് ഹിന്ദു മഹാസഭക്ക് ഹിന്ദുക്കളില്‍ വലിയ സ്വാധീനമില്ലായിരുന്നു.

മഹത്തായ ബഹുജന പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇവിടെ എന്താണ് അരങ്ങേറുന്നത്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവുമായും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലാത്ത ഭരണകക്ഷി തെരഞ്ഞെടുപ്പ് പരിഗണനകള്‍ക്കായി ചില കാഹളങ്ങള്‍ മുഴക്കുകയാണ്. വര്‍ഗീയതയും ജാതീയതയും അഴിമതിയുമെല്ലാം ജനങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ‘മാന്‍കി ബാതി’ലൂടെ പ്രത്യാശ പ്രകടിപ്പിച്ചത്. ഇതൊരു മഹത്തായ ചിന്തയാണെങ്കിലും മുദ്രാവാക്യമായാണ് തോന്നുന്നത്. വര്‍ഗീയതയെ വളച്ചുകെട്ടി വളര്‍ത്തുന്ന ഈ സര്‍ക്കാറിന്റെ നയങ്ങളിലൂടെ തന്നെ ഇത് നമുക്ക് കാണാവുന്നതാണ്. രാമക്ഷേത്രം, ലവ് ജിഹാദ്, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിശുദ്ധ പശു, ബീഫ് ഭക്ഷിക്കല്‍ തുടങ്ങിയവകൂടി അടങ്ങിയ ഭിന്നിപ്പിക്കല്‍ വിഷയങ്ങള്‍കൂടി ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്. ആള്‍ക്കൂട്ടക്കൊലകളിലേക്ക് നയിച്ച ഈ പ്രശ്‌നം തന്നെ ജനങ്ങളെ ഭ്രാന്തിന്റെ അവസ്ഥയിലേക്കെത്തിക്കുന്നതിനു പ്രേരണയായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അതായത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഇത്തരം സംഭവങ്ങള്‍ എത്രമാത്രമാണ് വര്‍ധിച്ചതെന്ന് കഴിഞ്ഞ ആറു വര്‍ഷത്തെ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ കണക്കു പരിശോധിച്ചാല്‍ വ്യക്തമാകും. മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥ യാതൊരു നിയന്ത്രണവുമില്ലാതെ അധികരിച്ചുവരികയാണ്. ദ്രുത വേഗതയിലാണ് അവര്‍ രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് പാര്‍ശ്വവത്കരിക്കപ്പെടുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ദലിതര്‍ക്കെതിരായ പീഡനങ്ങളും ഭയാനകമായ രീതിയില്‍ കയ്യേറ്റവും വര്‍ധിച്ചുവരുന്നതിന് നാം സാക്ഷികളാണ്. രോഹിത് വെമുലയുടെ മരണവും ഉനയില്‍ ദലിത് യുവാക്കളെ അടിച്ചവശരാക്കിയ സംഭവവുമെല്ലാം രാജ്യത്തെ പിന്നാക്കക്കാരുടെ ദയനീയ അവസ്ഥയുടെ ഏതാനും സാമ്പിളുകള്‍ മാത്രമാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ സാമ്പത്തികമായി വളരെ വേഗത്തില്‍ താഴോട്ട് പതിക്കുകയാണെങ്കിലും വ്യാപം പോലുള്ള അഴിമതികള്‍ക്ക് പരവതാനി വിരിച്ചുനല്‍കുന്ന കാഴ്ചയാണ് കാണുന്നത്. എന്താണോ മഹാത്മജിയുടെ ചിന്തയിലെ ജീവ ചൈതന്യം അതനുസരിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വികാര പ്രകടനങ്ങള്‍ പൊള്ളയായ കാഹളം മാത്രമായി തുടരും. മെച്ചപ്പെട്ട സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി ഹിന്ദു, മുസ്‌ലിം ഐക്യം സാധ്യമാക്കുകയും വിശുദ്ധ പശു-ബീഫ് പോലുള്ള പ്രശ്‌നങ്ങള്‍ മരവിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

‘സങ്കല്‍പ് സെ സിദ്ധി’ (വിജയത്തിനായുള്ള ഉറച്ച തീരുമാനം) എന്ന പരിപാടി രാജ്യവ്യാപകമായി ബി.ജെ.പി അവതരിപ്പിക്കുകയാണ്. പരിപാടിയില്‍ മറ്റ് സിനിമകള്‍ക്കൊപ്പം സവര്‍ക്കറിന്റെ സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആത്മാവ് മൊത്തത്തില്‍ നിഷേധിക്കുന്നതാണത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ ശക്തമായി എതിര്‍ത്തയാളാണ് സവര്‍ക്കര്‍. ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുകയും മുസ്‌ലിം രാഷ്ട്രത്തെ എതിര്‍ക്കാന്‍ ബ്രിട്ടീഷുകാരുമായി സഹകരിക്കുകയും ചെയ്തു അദ്ദേഹം. മഹാത്മജിയെ ശുദ്ധീകരണത്തിന്റെ ചിഹ്നമാക്കി മാറ്റി വര്‍ഗീയ രാഷ്ട്രീയത്തിന്റെ പാതയില്‍ പിന്തുടരുന്ന അധര വ്യായാമമല്ല, മറിച്ച് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആത്മാവിന്റെ മൂല്യങ്ങളാണ് ഈ മഹത്തായ ബഹുജന പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളും മനോഭാവവും നമ്മോട് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വൈവിധ്യത്തെ ബാധിക്കുന്നതാകയാല്‍ ഗോവധം നിരോധിക്കുന്നതിനോട് മഹാത്മജി എതിരായിരുന്നുവെന്നത് സ്മരണീയമാണ്. പാര്‍ലമെന്റിന്റെ സംയുക്ത സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍, സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്ര ബിന്ദുവായ ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും പരാമര്‍ശിക്കുന്നുവെന്നതാണ് ഏക പ്രതീക്ഷ.

chandrika: