X
    Categories: tech

മുസ്‌ലിം ആപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് വില്‍ക്കുന്നു

വാഷിംഗ്ടണ്‍: പ്രതിദിന പ്രാര്‍ഥനകളും ഖുറാനിലെ ഭാഗങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന ആപ്ലിക്കേഷനാണ് മുസ്‌ലിം പ്രോ. ‘മുസ്‌ലിങ്ങള്‍ക്കിടയിലെ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷന്‍’ എന്നാണ് ഈ ആപ്പിനം കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഭീകരവാദത്തിനെതിരെ ഉപയോഗിക്കാനെന്ന പേരില്‍ അമേരിക്കന്‍ സൈന്യം ശേഖരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിനിനസ് ഇന്‍സൈഡറാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

തങ്ങളുടെ ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ തേഡ് പാര്‍ട്ടി ബ്രോക്കര്‍മാര്‍ക്ക് വിറ്റ് പണമുണ്ടാക്കുന്ന ആപ്ലിക്കേഷനിലൊന്നാണ് മുസ്‌ലി പ്രൊ. ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന വിവരങ്ങള്‍ ബ്രോക്കര്‍മാരില്‍ നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ കൈകളിലേക്കെത്തുന്നുണ്ട്. ഇത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം, വ്യക്തിഗത സൂചനകള്‍ നല്‍കാതെയാണ് ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുന്നതെന്നാണ് കമ്പനികളുടെ വിശദീകരണം.

അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെ സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ട്. തേഡ് പാര്‍ട്ടി ബ്രോക്കറായ എക്‌സ് മോഡിനാണ് മുസ്‌ലിം പ്രോ തങ്ങളുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറുന്നത്. എക്‌സ് മോഡ് ഈ വിവരങ്ങള്‍ കൈമാറുന്നവരില്‍ പ്രതിരോധ കരാര്‍ സ്ഥാപനങ്ങളുമുണ്ട്.

പ്രതിരോധ കരാര്‍ കമ്പനികളേക്കാള്‍ തേഡ് പാര്‍ട്ടി ബ്രോക്കര്‍മാരില്‍ നിന്നാണ് അടുത്തകാലത്ത് അമേരിക്കന്‍ സൈന്യം ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ബാബെല്‍ സ്ട്രീറ്റ് എന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനിലെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ബാബേല്‍ സ്ട്രീറ്റ് എന്ന കമ്പനിക്ക് മാത്രം 90,656 ഡോളറാണ് യുഎസ് സ്‌പെഷ്യല്‍ ഓപറേഷന്‍സ് കമാന്‍ഡ് ചെലവിട്ടത്. ഈ വിവരം മാത്രം മതി വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യം അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്നുവെന്ന് കാണിക്കാന്‍.

web desk 3: