X

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജജാദ് അക്തറിനു നേരെ ആള്‍ക്കൂട്ട അക്രമണം; പ്രതികളെ പിടികൂടാതെ പൊലീസ്‌

പറ്റ്‌ന: മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജജാദ് ഹുസൈന്‍ അക്തറിനെതിരെ ആള്‍ക്കൂട്ടാക്രമണം. ബീഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം നടന്ന വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടയിലാണ് സംഭവം. സജജാദ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കം സംസാരിച്ചു തീര്‍ക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടം യൂത്ത് ലീഗ് നേതാവിനു നേരെ തിരിഞ്ഞത്. ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം, ജയ് ഭോലേ നാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാനാവശ്യപ്പെട്ട് അക്രമിക്കുകയായിരുന്നു.

ദുര്‍ഗാ ഘോഷയാത്രയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കടന്നു കയറി കലാപത്തിനു ശ്രമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പരുക്കേറ്റ് പട്‌ന സഞ്ജീവനി ആസ്പത്രിയില്‍ ചികിത്സയിലിരുന്ന സജ്ജാദ് ഹുസൈന്‍ വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ ആരേയും ഇതുവരെ കസ്റ്റ്ഡിയില്‍ എടുത്തിട്ടില്ല.

chandrika: