X

സ്വപ്‌നം തേടി നിസാര്‍ പറക്കുന്നത് ബോള്‍ട്ടിന്റെ ക്ലബ്ബിലേക്ക്

 

ന്യൂഡല്‍ഹി: ലോകത്തെ ഏതൊരു കായിക വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്നത് ലോകത്തെ എക്കാലത്തേയും മികച്ച ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിനൊപ്പമുള്ള പരിശീലനമാകുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അന്തിയുറങ്ങാന്‍ കൂര പോലുമില്ലാത്തവര്‍ക്ക് എന്ത് ബോള്‍ട്ട്, എന്ത് സ്‌പോര്‍ട്‌സ്? പക്ഷേ ഇത്തരം മുന്‍വിധികളെയെല്ലാം തട്ടിമാറ്റിക്കൊണ്ടൊരു കായിക താരം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും ഉയര്‍ന്നു വരുന്നു.
നിസാര്‍ അഹമ്മദ് എന്ന 16കാരനായ ബാലനാണ് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട് പരിശീലിപ്പിക്കുന്ന കിങ്സ്റ്റണിലെ റേസേഴ്‌സ് ട്രാക്കിലേക്ക് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ആ അത്ഭുത ബാലന്‍. ജമൈക്കയില്‍ പരിശീലനം തേടി പോകുന്ന 15 പേരില്‍ ഒരാളായിക്കൊണ്ടാണ് രാജ്യ തലസ്ഥാനത്തെ ചാക്കുകൊണ്ട് മറച്ച വീട്ടില്‍ നിന്നും നിസാര്‍ അഹമ്മദ് പുറപ്പെടുന്നത്.
പരിശീലനത്തിനായി ജമൈക്കയിലേക്കു പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവിടെ നിന്നും പരിശീലനം നേടി ഒരു നാള്‍ ഇന്ത്യക്കു വേണ്ടി താന്‍ മെഡല്‍ നേടുമെന്നും നിസാര്‍ പറയുന്നു.
കായിക മന്ത്രിയെ കാണണം. എനിക്ക് ആരുടെയെങ്കിലും പിന്തുണ കിട്ടിയെ പറ്റൂ. കോമണ്‍വെല്‍ക്ക് ഗെയിംസിനുള്ള ട്രയല്‍സിനു വേണ്ടി താന്‍ പരിശീലിക്കുന്നുണ്ട്. യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് നിസാര്‍ പറയുന്നു. നിസാര്‍ അതിയായ ടാലന്റുള്ള ബാലനാണെന്ന് പയ്യനെ കണ്ടെത്തിയ കോച്ച് സുരേന്ദര്‍ സിങ് പറയുന്നു. ദിനം തോറും മെച്ചപ്പെടുന്ന നിസാര്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവും ഉറപ്പാണ്. നഗ്നപാദനായി ഓടിയിരുന്ന നിസാറിനെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അവന് ശരിയായ പരിശീലനമാണ് വേണ്ടതെന്ന് താന്‍ മനസിലാക്കുന്നു സുരേന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 16 വിഭാഗത്തില്‍ 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് നിസാര്‍. 10.85 സെക്കന്റാണ് നിസാറിന്റെ വേഗം.

chandrika: