X

നഴ്‌സുമാരുടെ ശമ്പളവര്‍ധന അടുത്ത മാസം മുതല്‍ നടപ്പാക്കുമെന്ന് കെസിബിസി

കൊച്ചി: കത്തോലിക്ക സഭയുടെ ആസ്പത്രികളില്‍ അടുത്ത മാസം മുതല്‍ ഐആര്‍സി (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി) നിര്‍ദേശിച്ചിട്ടുള്ള ശമ്പളവര്‍ധനവ് നടപ്പില്‍ വരുത്തും. ഇതു സംബന്ധിച്ച് എല്ലാ കത്തോലിക്ക രൂപതകള്‍ക്കും കെസിബിസി നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ 20 വരെ ബെഡുകളുള്ള ആസ്പത്രികളില്‍ 18,232 രൂപയും 21-100 വരെയുള്ള ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് 19,810 രൂപയുമാണ് ശമ്പളം നല്‍കേണ്ടത്. 101-300 ല്‍ 20,014 രൂപയും 301-500 ല്‍ 20,980 രൂപയും 501-800 ല്‍ 22,040 രൂപയും 800നു മുകളില്‍ ബഡുകളുള്ള ആസ്പത്രികളില്‍ 23,760 രൂപയും നല്‍കണം.
2013ല്‍ നിശ്ചയിച്ച മിനിമം വേതനം അനുസരിച്ചുള്ള ശമ്പള സ്‌കെയിലിലാണ് നിലവില്‍ സഭയുടെ എല്ലാ സ്ഥാപനങ്ങളും വേതനം നല്‍കുന്നതെന്ന് കെ.സി.ബി.സി പത്രകുറിപ്പില്‍ അറിയിച്ചു. പരിഷ്‌കരിച്ച മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് ഐആര്‍സി നിര്‍ദേശിച്ചിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ എല്ലാ ആസ്പത്രികളിലും അടുത്ത മാസം മുതല്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആസ്പത്രി ജീവനക്കാരുടെ പുതുക്കിയ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടി സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും ചെറുകിട ആസ്പത്രികളുടെയും നഴ്‌സിങ് ഹോമുകളുടെയും നിലനില്‍പ് പ്രതിസന്ധിയിലാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ.സി.ബി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

chandrika: