X
    Categories: tech

വിസ്മയം തീര്‍ക്കാനൊരുങ്ങി ഒരൊറ്റ ചാര്‍ജില്‍ 28,000 വര്‍ഷം പ്രവര്‍ത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി

ഒരൊറ്റ ചാര്‍ജില്‍ 28,000 വര്‍ഷം പ്രവര്‍ത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി നിര്‍മ്മിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാനോ ഡയമണ്ട് ബാറ്ററി (എന്‍ഡിബി). ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ ബാറ്ററി നീണ്ടകാലത്തെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള സ്‌പേസ്ഷിപ്പുകള്‍ക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ ഏജന്‍സികള്‍ക്ക് വേണ്ട ഇത്തരം അത്ഭുത ബാറ്ററികള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാമെന്നാണ് എന്‍ഡിബിയുടെ അവകാശവാദം.

ആണവ മാലിന്യങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപുകളും നാനോ വജ്ര പാളികളും ചേര്‍ന്നാണ് ഈ അത്ഭുത ബാറ്ററിക്ക് വേണ്ട ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. അതിവേഗത്തില്‍ ഊഷ്മാവ് കടത്തിവിടുന്ന നാനോ വജ്ര കണികകള്‍ റേഡിയോ ആക്ടീവ് ഐസോടോപുകളില്‍ നിന്നുള്ള ചൂട് വേഗത്തില്‍ വലിച്ചെടുക്കുന്ന പ്രക്രിയ വഴിയാണ് വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നത്. ഡയമണ്ട് ന്യുക്ലിയര്‍ വോള്‍ടയ്ക് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നില്‍. 2016 ല്‍ തന്നെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞ അളവില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ക്കാണ് ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികള്‍ ഉപയോഗപ്രദമാവുക. തങ്ങളുടെ ബാറ്ററികളുടെ പ്രധാനമായും രണ്ട് ഗുണങ്ങളാണ് എന്‍ഡിബി സിഇഒ നിമ ഗോള്‍ഷരിഫി എടുത്തുപറയുന്നത്. ആണവ മാലിന്യങ്ങളാണ് ഊര്‍ജ്ജമാക്കി മാറ്റുന്നതെന്നാണ് ഇതില്‍ പ്രധാനം. രണ്ടാമത്തേത് നിലവിലെ ബാറ്ററികളെ അപേക്ഷിച്ച് ദീര്‍ഘകാലം ഇതിന് പ്രവര്‍ത്തിക്കാനാവുമെന്നതും.

റേഡിയേഷന്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പു വരുത്താനായി അത്യന്തം ബലമുള്ള വസ്തുതകളാണ് ഈ ബാറ്ററികളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. സ്റ്റെയില്‍ലെസ് സ്റ്റീലിനേക്കാള്‍ 12 ഇരട്ടി കടുത്ത വസ്തുതകള്‍ ഉപയോഗിച്ചാണ് ഈ ബാറ്ററികള്‍ നിര്‍മ്മിക്കുക. പ്രപഞ്ചത്തെ കൂടുതല്‍ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് മുതല്‍കൂട്ടാകും ഈ ബാറ്ററികള്‍. കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും ആവശ്യമായ ഇന്ധനം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിരന്തരം നല്‍കാന്‍ ഇവക്ക് സാധിക്കും.

ഡ്രോണുകള്‍, വൈദ്യുത വിമാനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപുകള്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങള്‍ക്ക് വേണ്ട ഊര്‍ജ കേന്ദ്രമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും. ബാറ്ററികളുടെ ലോകത്ത് വലിയ മാറ്റം കൊണ്ടു വരുമെന്ന് കരുതപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

web desk 3: