X
    Categories: Video Stories

രാഹുല്‍ ഇരുപതില്‍ ഒരുവനല്ല മൂക്കുമുറിച്ച് ശകുനം മുടക്കരുത്

ലുഖ്മാന്‍ മമ്പാട്‌

‘ഇടതുപക്ഷമാണോ കോണ്‍ഗ്രസിന്റെ മുഖ്യശത്രു; പിന്നെന്തിന് രാഹുല്‍ കേരളത്തില്‍ മല്‍സരിക്കാന്‍ വരണം’. ഇതൊന്നു തിരിച്ചു ചോദിച്ചാലോ. ‘കോണ്‍ഗ്രസാണോ സി.പി.എമ്മിന്റെ മുഖ്യ ശത്രു; പിന്നെ നിങ്ങളെന്തിനാണ് കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മല്‍സരിക്കുന്നത്’. ഉത്തരേന്ത്യയിലോ മറ്റോ പോയി ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നതല്ലേ ഹീറോയിസം; അവിടെ ഇപ്പോഴും ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടക്കാമല്ലോ.
ഒരു ചോദ്യം കൂടി, രാജ്യത്ത് എവിടെയെങ്കിലും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നുണ്ടോ. ഇല്ല. കേരളത്തിലെങ്കിലും ഉണ്ടോ. അതും ഇല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നപ്പോള്‍ തിരുവനന്തപുരത്ത് അവരെ തോല്‍പ്പിച്ചത് കോണ്‍ഗ്രസാണ്. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ട കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. പിന്നെ എവിടെയാണ് സി.പി.എം ബി.ജെ.പിയെ എതിരിടുന്നത്. മുസ്‌ലിംലീഗ് പോലും തമിഴ്‌നാട് രാമനാഥപുരത്ത് ബി.ജെ.പിയോട് നേരിട്ടാണ് ഏറ്റുമുട്ടുന്നത്.
സി.പി.എമ്മില്‍ നിന്നു വ്യതിരിക്തമായി, ദക്ഷിണേന്ത്യക്ക് പുറമെ കോണ്‍ഗ്രസ് ഒറ്റക്ക് ബി.ജെ.പിയോട് മുഖാമുഖം പോരാടുന്നത് ഇരുന്നൂറോളം സീറ്റുകളിലാണ്. രാഹുലിനും സോണിയക്കും പുറമെ പ്രിയങ്കയുടെയും പ്രചാരണ രംഗത്തെ സാന്നിധ്യം മൂലം ഉത്തരേന്ത്യയില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. ഏറ്റവും ഒടുവില്‍ നടന്ന അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ അകറ്റാനും മൂന്നിലും ഭരണം പിടിച്ചെടുക്കാനും സാധിച്ചത് ശുഭ സൂചകമാണ്. രാജസ്ഥാന്‍, മധ്യ പ്രദേശ്, പഞ്ചാബ് എന്നിവക്ക് പുറമെ ഗുജറാത്തിലെ പാതി സീറ്റുകളിലും ജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുന്നണി ഉത്തര്‍ പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യ ധാരണയില്‍ ബി.ജെ.പിയെ പത്തില്‍ താഴെ സീറ്റുകളിലേക്ക് തളക്കാമെന്നും കണക്കു കൂട്ടുന്നു. കഴിഞ്ഞ തവണ 80ല്‍ 71 സീറ്റുകള്‍ ബി.ജെ.പി നേടിയ യു.പിയില്‍ തളച്ചാല്‍ തന്നെ എന്‍.ഡി.എ നിലം പൊത്തും. ഒടുവില്‍ നടന്ന മുഖ്യ മന്ത്രി യോഗിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയെ തോല്‍പ്പിച്ചത് മോദി പ്രഭാവം മങ്ങിയെന്ന് വിളിച്ചോതുന്നതാണ്. കോണ്‍ഗ്രസ് സ്വന്തമായി ഇരുന്നൂറിലേറെ സീറ്റുകള്‍ നേടി സഖ്യ കക്ഷികളുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്നതാണ് ലക്ഷ്യം വെക്കുന്നത്. നിലവില്‍ 48 അംഗങ്ങളാണ് കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഉള്ളത്. അതിനനുസരിച്ച തന്ത്രങ്ങളാണ് മെനയുന്നത്. അതിന്റെ ഭാഗമായി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമ്പോള്‍ അതിന് അമേഠിയിലെ തോല്‍വി ഭയം എന്ന സങ്കുചിതത്വം കൊണ്ട് അളക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
രാജ്യസഭയില്‍ പ്രതിപക്ഷത്തിനുള്ള മേല്‍ക്കോയ്മ തകര്‍ക്കാമെന്ന മോദി-അമിത്ഷാ പ്രതീക്ഷ സമീപ കാലത്തു നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തോടെ കീഴ്‌മേല്‍ മറിഞ്ഞിട്ടുണ്ട്. രാജ്യ സഭയില്‍ പ്രതിപക്ഷ ശക്തി കൂട്ടുന്നതിനൊപ്പം ശക്തന്മാരായ നേതാക്കളും വേണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചത്. ബംഗാളില്‍ സി.പി.എമ്മിനെ നിരുപാധികം പിന്തുണച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിജയിപ്പിക്കാമെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും ഇരു പാര്‍ട്ടിയിലെയും ബംഗാള്‍ ഘടകം പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ബി.ജെ.പിയെ പോലെ മുഖ്യ ശത്രുവാണ് കോണ്‍ഗ്രസ് എന്ന നയം സ്വീകരിച്ച് കാരാട്ടും പിണറായിയും ചേര്‍ന്ന് യെച്ചൂരി വീണ്ടും രാജ്യസഭയില്‍ എത്തുന്നത് തടയുകയായിരുന്നു. സ്വന്തം ജനറല്‍ സെക്രട്ടറിയെ വീണ്ടും രാജ്യസഭയില്‍ എത്തിക്കാന്‍ നിരുപാധിക പിന്തുണ ലഭിച്ചിട്ടും കോണ്‍ഗ്രസ് വിരോധം മൂത്ത് അതിനു തടയിട്ട പിണറായി കോടിയേരിമാര്‍ രാഹുല്‍ പ്രധാനമന്ത്രിയാകുന്നതും വയനാട്ടില്‍ ജയിക്കുന്നത് തടയുന്നതിലും അല്‍ഭുതമില്ല.
ശരത് പവാറും യെച്ചൂരിയും ഇടപെട്ട് രാഹുലിനെ പിന്‍തിരിപ്പിച്ചെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ശാസിച്ചെന്നുമായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ മാധ്യമ സിണ്ടിക്കേറ്റിന്റെ കണ്ടെത്തല്‍. അത്തരം നുണപ്രചാരണങ്ങള്‍ പൊളിഞ്ഞപ്പോള്‍ ഇനിയെന്തൊക്കെ കാളക്കൂട വിഷം സി.പി.എം വിതറുമെന്ന് കണ്ടറിയണം. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അഭിപ്രായം പറയേണ്ടത് സി.പി.എം അല്ലെന്നും അതവരുടെ ആഭ്യന്തര കാര്യമാണെന്നുമുള്ള യെച്ചൂരിയുടെ പ്രസ്താവനക്കും ഇത്തരുണത്തില്‍ നൂറുനാവുണ്ട്.
സി.പി.എം പൂരപ്പറമ്പിലെ പീപ്പി വില്‍പനക്കാരന്‍ മാത്രമാണെന്നും ഉത്സവത്തില്‍ പ്രത്യേകിച്ചൊരു റോളും ഇല്ലെന്നും രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ബോധമുളളവര്‍ക്കൊക്കെ വ്യക്തമാണ്. എന്നാല്‍, രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നത് ഇടതുപക്ഷമാണ് മുഖ്യ ശത്രു എന്ന സന്ദേശമാണ് നല്‍കുന്നതെന്നും ഇരുപതില്‍ ഒരുവന്‍ മാത്രമാണെന്നും പറയുന്ന പിണറായി വിജയന്‍ കോലീബിയെന്ന നുണമിഠായി സ്വയം അണ്ണാക്കില്‍ കുടുങ്ങി ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. വയനാടിന്റെ ഒരതിര്‍ത്തിയായ തമിഴ്‌നാട്ടില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ആരുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നതു കേരള സി.പി.എമ്മുകാര്‍ മറന്നു പോകുന്നു. എന്തിനേറെ, വടകര മണ്ഡലത്തില്‍ നിന്ന് കണ്ണൂര്‍ മണ്ഡലത്തിലേക്ക് പോകുമ്പോള്‍ മാഹിയിലെത്തിയാല്‍ പോലും സ്വന്തം പാര്‍ട്ടി ഉള്‍പ്പെട്ട രാഹുലിന്റെ മുന്നണിയെ വിജയിപ്പിക്കാനാണ് വോട്ടു ചോദിക്കേണ്ടത്. രാഹുലിനോട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുറത്തെടുത്ത് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോണ്‍ഗ്രസ്-ഡി.എം.കെ-മുസ്‌ലിംലീഗ് മുന്നണിയില്‍ നിന്ന് സി.പി.എം പിന്‍മാറുമോ.
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് (കോണ്‍ഗ്രസ്സ്) യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലാണ്. മതേതര മുന്നണിയുടെ പ്രധാന നേതൃസ്ഥാനത്തുള്ള വ്യക്തിയെന്ന നിലയില്‍ വയനാട്ടില്‍ തുറന്ന പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായിരുന്നു ധാര്‍മ്മികത. കോണ്‍ഗ്രസ് മുന്നണിയെ ദുര്‍ബലപ്പെടുത്തി മോദിക്ക് വീണ്ടും വഴിയൊരുക്കാനുള്ള കോര്‍പ്പറേറ്റ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് സി.പി.എം-മായാവതി സഖ്യമെന്ന വ്യാജ വാര്‍ത്ത ചമക്കുന്നവരും യു.പിയിലെ സഖ്യത്തെ കുറിച്ച് അജ്ഞത നടിക്കുകയാണ്. എസ്.പിയും ബി.എസ്.പിയും ഒറ്റക്ക് സീറ്റുകള്‍ വീതം വെച്ചപ്പോള്‍ പോലും അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ്സിനൊപ്പമാകുമെന്ന് പ്രഖ്യാപനം തുറന്നിട്ട വാതിലുകള്‍ ഇപ്പോഴും അടച്ചിട്ടില്ല.
ദക്ഷിണേന്ത്യയില്‍ മോദിയുടെ ജനവിരുദ്ധത പൂര്‍ണ്ണാര്‍ത്ഥത്തില്‍ അറിയിക്കുക എന്നതിനോടൊപ്പം മിനിമം വരുമാനവും സ്ത്രീ സംവരണവും വിശ്വാസ-ഭക്ഷണ സ്വാതന്ത്രലവും സമാധാന ജീവിതവുമെല്ലാം ചര്‍ച്ചയാകുകയും ചെയ്യും. ഡല്‍ഹിയില്‍ നിര്‍ഭയയും കത്വയില്‍ 11കാരിയും പീഡിപ്പിക്കപ്പെട്ടപ്പോള്‍ തണുത്ത കമ്പളം പുതച്ച അര്‍ധ രാത്രി ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരിവെട്ടം തെളിച്ചെത്തുന്ന മനുഷ്യനില്‍ രാജ്യത്ത് വലിയ പ്രതീക്ഷയുണ്ട്. റാഫേല്‍ അഴിമതിയെയും കോര്‍പ്പറേറ്റ് കൊള്ളക്കാരെയും ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്ന പോരാളിയില്‍ പ്രത്യാശയുണ്ട്. മോദിക്കെതിരെ ഇതിലും വലിയ ഒരു പ്രതീകവും യോദ്ധാവുമില്ലെന്നതാണ് നേര്.
ദുബായിയില്‍ പ്രവാസി മലയാളികള്‍ തിങ്ങി നിറഞ്ഞ വേദി രാഹുലിന് നല്‍കിയ ഊര്‍ജ്ജത്തിന്റെ തനിയാവര്‍ത്തനമാകും ഗള്‍ഫ് പ്രവാസികള്‍ ഒട്ടേറെയുളള വയനാടിന്റെ സമ്മാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നിലവില്‍ മലപ്പുറത്തു നിന്ന് 2014ല്‍ ഇ അഹമ്മദ് നേടിയ 194739 വോട്ടിന്റേതാണ്. രണ്ടാം സ്ഥാനം 2009ല്‍ വയനാട്ടില്‍ എം.ഐ ഷാനവാസ് നേടിയ 153439 വോട്ടിന്റേതുമാണ്. റെക്കോര്‍ഡിന്റെ ചരിത്രം പുതുക്കുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നരേന്ദ്രമോദി മൂക്കുകുത്തി താഴെവീഴുക തന്നെ ചെയ്യും.
ഒരു നെഹ്‌റു കുടുംബാംഗം ഇതിനു മുമ്പ് തെക്കേ ഇന്ത്യയില്‍ മത്സരിച്ചത് 1999ല്‍ ബെല്ലാരിയിലാണ്. അന്ന് സോണിയാഗാന്ധി സുഷമ സ്വരാജിനെ 56,100 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തെക്കേ ഇന്ത്യയിലെ 130 സീറ്റില്‍ കോണ്‍ഗ്രസ് അന്നു നേടിയത് 60 സീറ്റ്. ഘടകക്ഷികളുള്‍പ്പെടെ അതിലേറെ സീറ്റുകള്‍ ഇത്തവണ നേടുക എന്നതാണ് രാഹുലിന്റെ ദക്ഷിണേന്ത്യയിലെ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. അത്തരമൊരു ബഹുമുഖ തന്ത്രത്തെ കൊലപാതകം ആസൂത്രണം ചെയ്യലും പ്രതികളെ രക്ഷിച്ചെടുക്കലും മുഖ്യ അജണ്ടയായെടുത്ത പാര്‍ട്ടിക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. രാഹുലിന്റെ തിളക്കം കുറക്കാന്‍ പതിനെട്ടും പയറ്റിയവരെ നിരാശരാക്കിയാണ് ഇന്നലെ വയനാട് പ്രഖ്യാപനം വന്നത്.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തോടുളള കോടിയേരിയുടെ എഫ്.ബി പോസ്റ്റ് വായിച്ചാല്‍ കുമ്മനത്തിന്റേതാണോയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ”കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് ജയിക്കാനുള്ള ശേഷിയില്ല. വയനാട് മണ്ഡലത്തിലെ യുഡിഎഫില്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം മുസ്‌ലിം ലീഗിനാണ്. ആ മുസ്‌ലിം ലീഗാവട്ടെ ജമാഅത്തെ ഇസ്‌ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കയാണ്. ഫലത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുസ്‌ലം ലീഗ് എസ്.ഡി.പി.ഐ ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന്റെ സ്ഥാനാര്‍ത്ഥി ആയാണ് മത്സരിക്കുന്നത്… രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ പരാജയപ്പെടുത്തുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഉത്തരവാദിത്തമാണ്. അതിനു വേണ്ടി സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് വയനാട്ടില്‍ സംഘടിപ്പിക്കും.”
അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം മൂലമാണ് രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയതെന്ന് അമിത് ഷായുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന സി.പി.എം നവോത്ഥാന നായക അധ്യക്ഷന്‍ വെള്ളാപ്പള്ളിയുടെ പുത്രനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയെയും സുഗുണനെയും കൂട്ടി 1977 മോഡല്‍ ആര്‍.എസ്.എസ്- സി.പി.എം സഖ്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നര്‍ത്ഥം.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രഖ്യാപിക്കുമ്പോള്‍ അമിത്ഷാ മേലൊപ്പ് ചാര്‍ത്തുന്നത് അതുകൊണ്ടാണ്. രണ്ടിടത്ത് മത്സരിക്കുന്ന രാഹുല്‍ ജയിച്ച ശേഷം വയനാടിനെ കയ്യൊഴിയുമെന്ന പ്രചാരണത്തില്‍ പുതുമയൊന്നുമുണ്ടാവില്ല. അമേഠിയിലും വയനാട്ടിലും ജയിക്കുമെന്നും ഫലപ്രഖ്യാപന ശേഷം അമേഠി ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുകയെന്നതാണ് തത്വത്തില്‍ ധാരണയായത്. അതേസമയം, അമേഠിയില്‍ തോല്‍ക്കുമെന്ന എല്‍.ഡി.എഫ് പ്രചാരണം വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം വര്‍ധിക്കുന്നതിനാണ് സഹായകമാകുക. മതേതര ജനാധിപത്യ മുന്നണിയുടെ മുന്നണി പോരാളിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായൊരാള്‍ തോറ്റു പോകരുതെന്ന് തീവ്ര സംഘപരിവാറുകാര്‍ ഒഴികെയുള്ള എല്ലാവരുടെയും പൊതു വികാരമാണ്. വയനാട് മണ്ഡലം അതിര്‍ത്തിപങ്കിടുന്ന കര്‍ണ്ണാടക-തമിഴ്‌നാട് എന്നിവിടങ്ങളിലും രാഹുല്‍ വരുന്നതോടെ വലിയ ചലനം ഉണ്ടാവും. കേരളത്തില്‍ 1977 ആവര്‍ത്തിക്കുകയും അന്നത്തെ പോലെ 20ല്‍ 20 സീറ്റും നേടിയാലും അല്‍ഭുതമില്ല. ഒരൊറ്റ ദിവസത്തെ റോഡ് ഷോക്ക് ശേഷം തിരിച്ചു പോകുന്ന രാഹുല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മടങ്ങിവരുമെന്നാണ് മണ്ഡലത്തിലെ പൊതുവികാരവും പ്രാര്‍ത്ഥനയും. തീവ്രസംഘി-കമ്മ്യൂണിസ്റ്റുകള്‍ ഒഴികെ കക്ഷി രാഷ്ട്രീയത്തിനും മത ജാതികള്‍ക്കും അപ്പുറം എല്ലാവരുടെയും തേട്ടമാണിത്. മൂക്കുമുറിച്ച് ശകുനം മുടക്കുന്നവരേ, രാഹുല്‍ ഇരുപതില്‍ ഒരുവനല്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: