X
    Categories: main stories

കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാന്‍ സംസ്ഥാനത്ത് എന്ത് വികസനമാണ് ഉള്ളതെന്ന് ചെന്നിത്തല

കോഴിക്കോട്: കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാന്‍ സംസ്ഥാനത്ത് എന്ത് വികസനമാണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് എന്ത് വികസനമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്കൊന്നും ഒരു ബോധ്യവുമില്ല. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ വച്ച് കോടിക്കണക്കിന് രൂപമുടക്കി പരസ്യം ചെയ്യുന്നുവെന്നല്ലാതെ നാട്ടില്‍ എന്ത് വികസനമാണ് നടക്കുന്നത്. ഇല്ലാത്ത പദ്ധതികളുടെ പേരില്‍ തറക്കല്ലിടല്‍ നടത്തി പരസ്യം നല്‍കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആ അന്വേഷണ നടപടികളെ തുരങ്കം വെക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. അത് ജനാധിപത്യവ്യവസ്ഥയില്‍ അംഗീകരിക്കാനാകില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഈ അന്വേഷണത്തെ തള്ളിപറയാത്തത്. ഒരു വശത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ തള്ളിപറയാതിരിക്കുകയും മറുഭാഗത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ഇരട്ടാത്താപ്പാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് തടസ്സപ്പെടുത്തുവാന്‍ സംസ്ഥാന ഏജന്‍സികളെ ആരാണ് ചുമതലപ്പെടുത്തിയത്. സംസ്ഥാന പോലീസിന് എങ്ങനെയാണ് ഇഡിയെ തടയാന്‍ കഴിയുക. ബാലവാകാശ കമ്മീഷന് എങ്ങനെയാണ് ഇടപെടാനാവുക.

വാളയാറില്‍ രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന കേസില്‍ ബാലവാകാശ കമ്മീഷന്‍ ഒരു താത്പര്യവും എടുത്തില്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റുള്ളവരേക്കാള്‍ മോശം റിക്കാര്‍ഡ് ഉള്ള ആളെയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നടപടി അങ്ങേയറ്റത്തെ പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്ന ഒന്നാണിതെന്നും ചെന്നിത്തല പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: