X

റിയല്‍ റയല്‍

 

മാഡ്രിഡ്: അവസാനം റയല്‍ റിയലായി… ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ചിരിച്ചു… സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ നെഞ്ച് വിരിച്ചു.. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില്‍ സൈപ്രസില്‍ നിന്നുള്ള അപോല്‍ നിക്കോഷ്യയെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ് നോക്കൗട്ട് ഉറപ്പാക്കി. ഇതേ ഗ്രൂപ്പില്‍ നിന്നും തുടര്‍ച്ചയായ ജയങ്ങളുമായി ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഒന്നം സ്ഥാനവും നിലനിര്‍ത്തി. ജര്‍മന്‍ ക്ലബായ ഡോര്‍ട്ടമണ്ടിനെ 2-1 നാണ് ഇന്നലെ ടോട്ടനം പരാജയപ്പെടുത്തിയത്. മറ്റ് മല്‍സരങ്ങളില്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ്. അവര്‍ ഒരു ഗോളിന് തുര്‍ക്കി ക്ലബായ ഫയനൂര്‍ഡിനെ കീഴടക്കി. ജര്‍മനിയില്‍ നിന്നുളള ലൈപ്‌സിഗ് 4-1ന് ഫ്രഞ്ച് ക്ലബായ മൊണോക്കോയെ കീഴടക്കി ശ്രദ്ധേയമായ വിജയം നേടിയപ്പോള്‍ സെവിയെയും ലിവര്‍പൂളും തമ്മിലുള്ള മല്‍സരം 3-3 ല്‍ അവസാനിച്ചു. ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും തപ്പിതടയുകയായിരുന്നു ഇത് വരെ റയല്‍. വിജയമില്ല, ഗോളില്ല- സീനിയര്‍ താരങ്ങള്‍ പരസ്പരം തമ്മിലടിയും. അവസാന സീസണില്‍ ടീമിന് ലാലീഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പോര്‍ച്ചുഗലുകാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഈ സീസണില്‍ ലാലീഗയില്‍ ഇത് വരെ നേടിയത് ഒരേ ഒരു ഗോളാണ്. ചാമ്പ്യന്‍സ് ലീഗിലാവട്ടെ രണ്ടാഴ്ച്ച മുമ്പ് വെംബ്ലിയില്‍ ടോട്ടനത്തോട് മൂന്ന് ഗോളിനാണ് ടീം പരാജയപ്പെട്ടത്. തോല്‍വികളില്‍ മുഖം ഉയര്‍ത്താന്‍ കഴിയാതെ സൈപ്രസിലേക്ക് വിമാനം കയറിയ മാഡ്രിഡ് സംഘത്തിന് ഇവിടെ ശക്തമായ വിജയം അത്യാവശ്യമായിരുന്നു. അപോല്‍ ദുര്‍ബലരായതിനാല്‍ കാര്യങ്ങള്‍ റയല്‍ ആഗ്രഹിച്ചത് പോലെ തന്നെ നടന്നു. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി. ഇരുപത്തി മൂന്നാം മിനുട്ടില്‍ ലുക്കാ മോദ്രിച്ചായിരുന്നു ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മധ്യനിരയിലെ ശക്തനായ ഈ താരത്തിന്റെ പവര്‍ ശരിക്കും റയലും മനസ്സിലാക്കിയ മല്‍സരത്തിലെ രണ്ടാം ഗോള്‍ കരീം ബെന്‍സേമയുടെ ബൂട്ടില്‍ നിന്നായിരുന്നു. ഫ്രഞ്ച് താരത്തിനെതിരെ റയല്‍ ഫാന്‍സ് തന്നെ സമീപ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. കരുത്തനായ മുന്‍നിരക്കാരനായിട്ടും എതിര്‍ പെനാല്‍ട്ടി ബോക്‌സില്‍ കളി മറന്നിരുന്നു അദ്ദേഹം. പക്ഷേ ഇന്നലെ കൃസ്റ്റിയാനോയുടെ ശക്തമായ പിന്തുണയില്‍ മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ബെന്‍സേമ ടീമിന്റെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. പിറകെ നാച്ചോയുടെ സൂപ്പര്‍ ഗോളെത്തി. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് പോയപ്പോള്‍ അതാ വരുന്നു ബെന്‍സേമയുടെ രണ്ടാം ഗോള്‍. സൈപ്രസ് ആരാധകര്‍ നിറഞ്ഞ ഗ്യാലറി നിശബ്ദമായിരുന്നു ആദ്യ പകുതിയില്‍. രണ്ടാം പകുതിയില്‍ കൃസ്റ്റിയാനോയുടെ ഊഴമായിരുന്നു. കളി തുടങ്ങിയതും ടിപ്പിക്കല്‍ റൊണാള്‍ഡോ ഗോള്‍ വന്നു. നാല് മിനുട്ടിനകം വീണ്ടും അദ്ദേഹത്തിന്റെ ഗോള്‍. അങ്ങനെ ഈ സീസണില്‍ റയല്‍ മനം തുറന്ന് ചിരിച്ചു. മല്‍സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മുന്‍നിരക്കാര്‍ക്ക് സിദാന്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. ബെന്‍സേമ, നാച്ചോ, കൃസ്റ്റിയാനോ എന്നിവരെല്ലാം അവരുടെ ശക്തി തെളിയിച്ചുവെന്നും റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.
ആവേശകരമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി-ഫയനൂര്‍ഡ് മല്‍സരം. സ്വന്തം മൈതാനത്ത് സൂപ്പര്‍ നിരയുമായി ഇറങ്ങിയ അവരെ പ്രതിരോധ പൂട്ടില്‍ നിയന്ത്രിച്ചു ഫയനൂര്‍ഡ്. മല്‍സരാവസാനം വരെ ഈ നില തുടരുമെന്നാണ് കരുതിയത്. പക്ഷേ ആക്രമണങ്ങളുടെ വേലിയേറ്റത്തിനൊടുവില്‍ റഹീം സ്റ്റെര്‍ലിംഗ് സിറ്റിക്ക് വിലപ്പെട്ട പോയന്റ് സമ്മാനിച്ച ഗോള്‍ സ്‌ക്കോര്‍ ചെയ്തു.
സ്പാനിഷ് ക്ലബായ സെവിയെക്കെതിരെ അവസാന മിനുട്ടിലാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. ഇതോടെ അവരുടെ നോക്കൗട്ട് സാധ്യതയും ചോദ്യചിഹ്നത്തിലായി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് വ്യക്തമായ ആധിപത്യം നേടിയിരുന്നു ലിവര്‍. റോബര്‍ട്ടോ ഫിര്‍മിനോ രണ്ടാം മിനുട്ടില്‍ തന്നെ ടീമിനെ മുന്നിലെത്തിച്ചു. സാദിയോ മേന്‍ ഇരുപത്തിരണ്ടാം മിനുട്ടില്‍ ടീമിന്റെ ലീഡ് ഉയര്‍ത്തി. മുപ്പതാം മിനുട്ടില്‍ ഫിര്‍മിനോയുടെ രണ്ടാം ഗോള്‍. സെവിയെ തകര്‍ന്നു എന്ന് കരുതിയിടത്ത് നിന്നാണ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് സ്പാനിഷ് ക്ലബ് നടത്തിയത്. വിസാം ബിന്‍ യെദാര്‍ ആദ്യ ഗോള്‍ മടക്കി. പെനാല്‍ട്ടി കിക്കില്‍ നിന്നും രണ്ടാംഗോളും യെദാറിന്റെ ബൂട്ടില്‍ നിന്ന്. കളി അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കവെ ഗുയിഡോ പിസാറോ ലിവറിനെ ഞെട്ടിച്ച് സമനില സ്വന്തമാക്കി. സൂപ്പര്‍ താരം ഹാരി കെയിന്‍, കൊറിയക്കാരന്‍ സംഗ് ഹ്യൂഗ് മിന്‍ എന്നിവരുടെ കരുത്തിലാണ് ടോട്ടനം വിജയം നേടിയത്. ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ലോറന്‍സോ ഇന്‍സൈന്‍, പിദോര്‍ സെറിസ്‌കി, ഡ്രാസ് മെര്‍ട്ടാനസ് എന്നിവരാണ് നാപ്പോളിയുടെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.

chandrika: