X

ബി.ജെ.പി നേതാക്കള്‍ക്ക് സുരക്ഷ: പരിഹാസവുമായി സക്കറിയ

തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കുന്നതിനെ പരിഹസിച്ച് എഴുത്തുകാരന്‍ സക്കറിയ. ബി.ജെ.പി നേതാക്കളെ വധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതി ഇട്ടതിനാലാണ് നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതെന്ന വാദത്തെയാണ് സക്കറിയ ഫേസ്ബുക്ക് പോസ്റ്റില്‍ കളിയാക്കുന്നത്. ബി.ജെ.പി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകും എന്ന ഈ മുന്‍കൂട്ടി കാഴ്ചക്കും കരുതലിനും മലയാളികള്‍ എങ്ങനെയാണ് നരേന്ദ്രമോദിക്കും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനും നന്ദിപറയുകയെന്നും സക്കറിയ ചോദിക്കുന്നു.

 

സക്കറിയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം- കേരളത്തിലെ നാല് ബി.ജെ.പി നേതാക്കന്മാര്‍ക്ക് വൈ വിഭാഗത്തില്‍ പെട്ട സുരക്ഷ നല്‍കുന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഹൃദയസ്പര്‍ശി ആയ ഒരു വിവരം ഉണ്ട്. അതായത് ‘ബി.ജെ.പി നേതാക്കളെ വധിച്ചു കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതി ഇട്ടതിനാല്‍’ ആണ് ഈ നടപടി. ബി.ജെ.പി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകും എന്ന ഈ മുന്‍കൂട്ടി കാഴ്ചക്കും കരുതലിനും മലയാളികള്‍ എങ്ങനെ ആണ് നരേന്ദ്ര മോദിക്കും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനും നന്ദി പറയുക?

 

ഭാഗ്യവശാല്‍ ഈ നാല് നേതാക്കള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വര്‍ഗീയകലാപം ഉണ്ടാക്കുന്ന ഇനം മരണം വരിക്കാനുള്ള യോഗ്യത ഇല്ല എന്ന് കരുതണം. (ഉണ്ടായിരുന്നു എങ്കില്‍ കണ്ണൂരിലും തലശ്ശേരിയിലും ഇതിനകം എത്ര വര്‍ഗീയ കലാപം ഉണ്ടാകേണ്ടിയതായിരുന്നു.) രാജേട്ടന് പോലും ആ യോഗ്യത ഇല്ല. ഒന്ന് രണ്ടു സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഗാന്ധിജിയെ ബ്രാഹ്മണന്‍ ആയ ഗോഡ്‌സെ വധിച്ചത് പോലെ ബി.ജെ.പി നേതാക്കളെ ഹിന്ദുക്കള്‍ തന്നെ വധിച്ചാലും വര്‍ഗീയ കലാപം ഉണ്ടാകുമോ? ഹിന്ദുക്കള്‍ക്കും തെറ്റ് പറ്റാമല്ലോ.

 

നാല് സി.പി.എം നേതാക്കള്‍ വധിക്കപ്പെട്ടാലും വര്‍ഗീയ കലാപം ഉണ്ടാകുമോ ആവോ? അതോ വെറും ഹര്‍ത്താലും കല്ലേറും മാത്രമോ? നാല് കോണ്‍ഗ്രസ് നേതാക്കള്‍ വധിക്കപ്പെട്ടാലോ? വെറും കണ്ണീരൊലിപ്പിക്കലും അനുശോചനവും മാത്രമേ ഉണ്ടാകുകയുള്ളോ? മലയാളികളുടെ ഭാഗ്യത്തിന് ബി.ജെ.പിക്ക് അവര്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വര്‍ഗീയ കലാപം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു! ഇത്രമാത്രം ശ്രദ്ധയോടെയും ദേശസ്‌നേഹത്തോടെയും മലയാളികളെ ഒരു വര്‍ഗീയ കലാപത്തിന്റെ സാധ്യതയില്‍ നിന്ന് രക്ഷിച്ചതിനു ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും നന്ദി!.

chandrika: