X

സാംസങ് മേധാവി ജയില്‍മോചിതനായി

 

സോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സാംസങ് മേധാവി ലീ ജാ യങ് ജയില്‍ മോചിതനായി. ലീ കുറ്റക്കാരനാണെന്ന് അംഗീകരിച്ച സോള്‍ ഹൈക്കോടതി, വിശേഷാധികാരം ഉപയോഗിച്ചാണ് ജയില്‍ മോചിതനാക്കിയത്. തടവിന്റെ കാലാവധി രണ്ടര വര്‍ഷമായി വെട്ടിച്ചുരുക്കിയ കോടതി കൈക്കൂലി ഉള്‍പ്പെടെയുള്ള കേസുകളില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റം ശരിവെച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ലീയുടെ അഭിഭാഷകരും അറിയിച്ചു.
ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ കൈക്കൂലി അഴിമതിക്കേസില്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹേക്ക് ലീ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ബിസിനസ് രംഗത്ത് സര്‍ക്കാര്‍ ചെയ്തു തന്ന സഹായങ്ങള്‍ക്കു പകരമായി പാര്‍ക്കിന്റെ വിശ്വസ്ത സഹായിക്ക് ലീ പണം നല്‍കിയതായി പ്രോസിക്യൂഷന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ലീക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. പാര്‍ക്ക് ഗ്യൂന്‍ ഹേയുടെ അധികാരക്കസേര തെറിപ്പിച്ച അഴിമതിക്കേസ് കാരണം രാജ്യത്തെ പ്രമുഖ കമ്പനികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സാംസങ് ഇലക്ടോണിക്‌സിന്റെ വൈസ് ചെയര്‍മാനാണ് ലീ. സാംസങ് ചെയര്‍മാനായ പിതാവ് ലീ കുനേ മൂന്നുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആസ്പത്രിയിലാണ്. ഇതുകാരണം ലീ ജാ യങാണ് കമ്പനിയെ നയിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന് ലീയുടെ മോചനം ആശ്വാസമായിരിക്കുകയാണ്. ലീയുടെ അഭാവം കമ്പനിയുടെ ഓഹരി വിലയേയോ ലാഭത്തേയോ ഒരുതരത്തിലും ബാധിച്ചിരുന്നില്ലെന്ന് സാംസങ് വൃത്തങ്ങള്‍ പറയുന്നു.
ജയില്‍ മോചിതനായ വാര്‍ത്ത വന്നതോടെ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. സാംസങിന്റെ ഡ്രൈവിങ് സീറ്റില്‍ ലീ തിരിച്ചുവരണെന്ന് നിക്ഷേപകര്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

chandrika: