X

ലാവ്‌ലിനെ ഇനിയും ഒഴിവാക്കാനായില്ലേ


സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ഫണ്ടു സമാഹരണ സ്ഥാപനമാണ് ‘കേരള ഇന്‍ഫ്രാസ ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്’ അഥവാ കിഫ്ബി. ഇതിലേക്ക് മുഖ്യമായും പ്രവാസി മലയാളികളില്‍നിന്ന് ധനം സ്വരൂപിക്കുമെന്ന് ജനങ്ങള്‍ക്കു നല്‍കിയ വാക്ക് മറികടന്നുകൊണ്ട് മസാലബോണ്ട് വാങ്ങാനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള വിദേശ കമ്പനിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടം. ലോക ബാങ്കും ഒട്ടുമിക്ക രാജ്യങ്ങളില്‍ പതിനാറു കൊല്ലം മുമ്പ് കരിമ്പട്ടികയില്‍പെടുത്തിയ കനേഡിയന്‍ ഇടനിലക്കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി വീണ്ടും അവിഹിതബന്ധം സ്ഥാപിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും ദിവസമായി നാടെങ്ങും നിറഞ്ഞുനില്‍ക്കുന്നത്.
സര്‍ക്കാര്‍ ഖജനാവിലേക്ക് മതിയായ ധനസമാഹരണം സാധിക്കാതെ വന്നതിനെതുടര്‍ന്ന് വന്‍ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് പണം സ്വരൂപിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍മുടക്കുക എന്നതാണ് കിഫ്ബി കൊണ്ട് ലക്ഷ്യമിടുന്നതെന്നായിരുന്നു ധനകാര്യമന്ത്രിയുടെയും സര്‍ക്കാരിന്റെ അറിയിപ്പ്. റോഡ്, പാലങ്ങള്‍ തുടങ്ങി ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കേണ്ടി വരുമ്പോള്‍ കിഫ്ബിയില്‍ നിന്നെടുത്ത് തരികയായിരുന്നു രീതി. എന്നാല്‍ ഇതിലേക്ക് വിദേശത്തുനിന്ന് ഫണ്ട് സമാഹരിക്കാനാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തികച്ചും ജനാധിപത്യ വിരുദ്ധമായി മുന്നോട്ടുപോയിരിക്കുന്നത്. കിഫ്ബിക്ക് ഫണ്ട് സമാഹരണത്തിന് അനുമതി നല്‍കുമ്പോള്‍ ലഭിക്കുന്ന പണത്തിന് നല്‍കുന്ന പലിശ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്ന ധാരണ പോലുമില്ലാതെയാണ് കനേഡിയന്‍ സ്ഥാപനവുമായി ധാരണയിലെത്തിയിരിക്കുന്നത്. നികുതി ദായകരായ ജനങ്ങളെ വഞ്ചിക്കുന്ന പണിയായിപ്പോയി ഇത്. പൊതുജനങ്ങളുടെ പോയിട്ട് സ്വന്തം മുന്നണിയുടെ പോലും സമ്മതമില്ലാതെയാണ് സി.പി.എം ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സി.ഡി.പി.ക്യ എന്ന സ്ഥാപനമാണ് കിഫ്ബിക്ക് 9 ശതമാനത്തിലധികം നിരക്കില്‍ പലിശക്ക് പണം നല്‍കാമെന്ന ്‌വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാധന സംഗതി ഈ സ്ഥാപനവും മുമ്പ് കേരളത്തില്‍ ജല വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് കരാറേറ്റെടുത്ത് കോടികള്‍തട്ടിയ ലാവലിന്‍ കമ്പനിയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നുള്ളതാണ്. ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വസ്തുതകളുടെ പിന്‍ബലത്തോടെ മറുപടി നല്‍കുന്നതിനുപകരം ലാവലിനുമായി സി.ഡി.പി.ക്യുക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കും ഇപ്പോള്‍ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണ്. ലാവലിന് സി.ഡി.പി.ക്യുയില്‍ 20 ശതമാനം ഓഹരി പങ്കാളത്തമുണ്ടെന്നും രണ്ടിന്റെയും വൈസ്പ്രസിഡന്റുമാര്‍ ഒരേ വ്യക്തിയാണെന്നും വ്യക്തമായതോടെയാണ് സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തായിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പ്രതിപക്ഷവും ജനതയും പ്രചാരണത്തിന്റെ ശ്രദ്ധയിലായിരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടാണ് പിണറായി സര്‍ക്കാര്‍ പഴയ ലാവലിനെ കേരളത്തിലേക്ക് പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് ന്യായമായും വിലയിരുത്തേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ എന്തു ബന്ധമാണ് പതിറ്റാണ്ടുകള്‍ക്കുശേഷവും പിണറായി സര്‍ക്കാരിന് ലാവലിനുമായി ഉള്ളത്. 1997ല്‍ നായനാര്‍ സര്‍ക്കാരില്‍ പിണറായി വിജയന്‍ വൈദ്യുത വകുപ്പുമന്ത്രിയായിരുന്ന കാലത്ത് ഇടുക്കിജില്ലയിലെ ചെങ്കുളം, പന്നിയാര്‍, പള്ളിവാസര്‍ വൈദ്യുതി പദ്ധതികളുടെ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണിക്കായാണ് എസ്.എന്‍.സി ലാവലിന്‍ കമ്പനിയെ 314 കോടിരൂപയുടെ കരാറേല്‍പിച്ചിരുന്നത്. സ്വന്തം പാര്‍ട്ടി കമ്മിറ്റിയുടെ ശിപാര്‍ശപോലും മറികടന്നുകൊണ്ടായിരുന്നു ഈ തീരുമാനം. ആയതില്‍ പിണറായി വിജയനും വൈദ്യുത വകുപ്പിലെയും ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഏറ്റവുമൊടുവില്‍ ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധിയിന്മേല്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. കേസ് തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും 2006ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടികളുടെ നഷ്ടം കേരളത്തിന ്‌വരുത്തിവെച്ചതിന് കേട്ട പഴിയുടെ കറ പൂര്‍ണമായും മായുംമുമ്പ് ഇന്ത്യക്കകത്തും ലോകത്ത് പലയിടത്തും ധനസമാഹരണത്തിന് ഇഷ്ടംപോലെ സൗകര്യങ്ങളുണ്ടായിരുന്നിട്ടും എന്തുകൊണ്ട് മറ്റൊരുകനേഡിയന്‍ കമ്പനിയെതന്നെ കേരള സര്‍ക്കാര്‍ സമീപിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മറിച്ച് കിഫ്ബി ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെക്കൊണ്ടാണ് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി രക്ഷപ്പെടാന്‍ നോക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ മുഖ്യമന്ത്രി വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും സംശയങ്ങള്‍ കൂടുതല്‍ ഇരട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ലാവലിന്‍ കമ്പനിയുമായി സി.ഡി.പി.ക്യുവിന് ബന്ധമുണ്ടെന്ന് പിണറായി വിജയന്‍ സമ്മതിക്കാന്‍ തയ്യാറായില്ല. വിജയ് മല്യയും നീരവ് മോദിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പണം തട്ടിച്ചതുപോലെയാണ് ലാവലിനും സി.ഡി.പി.ക്യുവും തമ്മിലുള്ള ബന്ധമെന്ന വിതണ്ഡവാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. വിജയ്മല്യയും നീരവും പ്രതികളും സ്റ്റേറ്റ്ബാങ്ക് വാദിയുമായിരിക്കവെ, എങ്ങനെയാണ് ഇരുകമ്പനികള്‍ക്കും ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യുവും ലാവലിനും തമ്മില്‍ താരതമ്യം ചെയ്യാനാകുക. മാത്രമല്ല, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ എന്തുകൊണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് കനേഡിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ ഇടപെട്ടു? മസാലബോണ്ടില്‍ കമ്മീഷന്‍ ഉണ്ടോ എന്നുപോലും സംശയിക്കത്തക്ക വിധത്തില്‍ 9.734 ശതാനം പലിശ കിഫ്ബിക്ക് നിശ്ചയിച്ചതെന്തിനായിരുന്നു? അഞ്ചു വര്‍ഷത്തേക്കാണെന്നും 25 വര്‍ഷത്തേക്കാണെന്നും കേള്‍ക്കുന്നു. രണ്ടായാലും പാവപ്പെട്ടവന്റെ നികുതിപ്പണമെടുത്താണ് കുത്തകകള്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് മറച്ചുവെക്കുന്നു? ഇതിനേക്കാള്‍ കുറഞ്ഞ പലിശക്ക് പല സ്ഥാപനങ്ങളും മസാലബോണ്ട് വാങ്ങാന്‍ തയ്യാറാകുമെന്നിരിക്കെ പിണറായി സര്‍ക്കാര്‍ കാട്ടിയ തിടുക്കം അഴിമതിയുടെ മറ്റൊരു ദുര്‍ഗന്ധമാണ് പുറത്തുവിട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം അവശേഷിക്കവെയെങ്കിലും സര്‍ക്കാരിനും സി.പി.എമ്മിനും ഇതിന് മറുപടി നല്‍കാന്‍ ഔദ്യോഗികവും ധാര്‍മികവുമായ ബാധ്യതയുണ്ട്.

web desk 1: