X
    Categories: kerala

ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തു; നടപടികള്‍ക്കു ശേഷം വിട്ടയച്ചു

തൃശ്ശൂര്‍: തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊവിഡ് ബാധിച്ചെന്ന് തെറ്റായി വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ 24 ന്യൂസ് അവതാരകന്‍ ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്ലിനിക്കിലെത്തിയ പ്രവാസിയ്ക്ക് കോവിഡാണെന്ന് ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ചാനലിനെയും അറിയിച്ചതിന് ക്ലിനിക്കിലെ ഡോക്ടര്‍ ഷിനു ശ്യാമളനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയാണ് ഇരുവരും വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഐ.പി.സി സെക്ഷന്‍ 505(1) (b), കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്. ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കോവിഡ് കണക്കുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു കേസ്. അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ പണി എന്നും ഏത് മാധ്യമത്തിലായാലും വാര്‍ത്ത കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചെടുക്കാനാവില്ലെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു.എന്തും പ്രസിദ്ധീകരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. എന്ത് പ്രസിദ്ധീകരിക്കണം, എന്ത് വേണ്ട എന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ യുക്തിപൂര്‍വം തീരുമാനമെടുക്കണം. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. പ്രസിദ്ധീകരിക്കുന്നതും പറയുന്നത് വസ്തുതയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Test User: