X

ത്രിപുര: വൈകിയെത്തിയ തലയിലെ വെളിച്ചം

മുജീബ് കെ താനൂര്‍

‘ഏറെ വൈകിയാണെങ്കിലും ത്രിപുരയിലെ സിപിഎം നേതാക്കള്‍ക്ക് തലയ്ക്കകത്ത് ഇരുട്ടകന്നു വെളിച്ചം വന്നിരിക്കുകന്നു,’ ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും യോജിച്ച് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് ‘ദി സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തിന്റെ കമന്റായിരുന്നു ഇത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിലും ബി ജെ പിക്കെതിരെ ഒരു ധാരണക്ക് കൊണ്‌ഗ്രെസ്സ് നടത്തിയ ശ്രമങ്ങള്‍ സി പി എം തള്ളിക്കളയുകയായിരുന്നു.

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസും സിപിഎമ്മും ഒടുവില്‍ രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ആരംഭിച്ചതിനു ശേഷം ദേശീയ തലത്തില്‍ കൊണ്‌ഗ്രെസ്സ് സജീവമായതിന്റെ സൂചനകള്‍ കണ്ടു വരുന്നതായി ത്രിപുരയിലെ പുതിയ ധാരണയെ കുറിച്ച് ‘ദി സ്റ്റേറ്റ്‌സ്മാന്‍’ പത്രം ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ വീഴ്ത്തണമെങ്കില്‍ പ്രതിപക്ഷ സഖ്യം യാഥാര്‍ത്ഥ്യമാകണമെന്നാണ് ഇരു പാര്‍ട്ടികളുടെയും ആവശ്യം. ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്ന് സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു. ഒറ്റക്കെട്ടായി മുന്നേറാന്‍ സാധിച്ചില്ലെങ്കിലും ബിജെപി വീണ്ടും ഭരണം നിലനിര്‍ത്തുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നല്‍കുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമെന്ന ആവശ്യം ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്ത്രം മെനയുന്ന തൃണമൂല്‍ കോണ്‍ഗ്രസോ ട്രൈബല്‍ പാര്‍ട്ടികളുടെ കൂട്ടായ്മയായ ടിപ്ര മോത്തയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉടനെ തുടങ്ങുമെന്ന് ബിജെപി നേതാക്കള്‍ വ്യകതമാക്കിയിരിക്കുകയാണ് . തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി ബിപ്ലവ് ദേവിനെ മാറ്റി മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമിച്ചിരുന്നു. പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ഭട്ടാചാര്യയേയും ബിജെപി നിയോഗിച്ചിട്ടുണ്ട്. ഈ രണ്ടു തീരുമാനത്തിനെതിരെയും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ത്രിപുരയില്‍ 60 സീറ്റുകളാണുള്ളത്, അതില്‍ 20 സീറ്റുകളും ഗോത്രവര്‍ഗ ആധിപത്യമുള്ളതാണ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു പ്രദ്യുത് ദേബ് ബര്‍മ്മ ആരംഭിച്ച ത്രിപുര ഇന്‍ഡിജിനസ് പീപ്പിള്‍സ് റീജിയണല്‍ അലയന്‍സ് (ടിപ്ര) മോതയെന്ന ഗോത്ര വര്‍ഗ പാര്‍ട്ടി ബിജെപിക്ക് വലിയ വെല്ലുവിളിയാണ് തീര്‍ക്കുന്നത്. നേരത്തേ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (എഡിസി) നേതാവ് ഹംഗ്ഷ കുമാര്‍ ത്രിപുര ബിജെപി വിട്ട് ടിപ്ര മോതയില്‍ ചേര്‍ന്നു. ഹംഗ്ഷ കുമാറിന് ആദിവാസി മേഖലയില്‍ നല്ല സ്വാധീനമുണ്ടെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗോത്ര വിഭാഗത്തിനിടയില്‍ സ്വാധീനമുണ്ടായിരുന്ന ഐപിഎഫ്ടിയുമായി സഖ്യത്തിലായിരുന്നു ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. 2021 ല്‍ നടന്ന ഗോത്ര സമിതി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ടിപ്ര മോത്ത അട്ടിമറി വിജയം നേടിയിരുന്നു സംസ്ഥാനത്തിന്റെ മിനി അസംബ്ലി തെരഞ്ഞെടുപ്പായി വിലയിരുത്തപ്പെടുന്ന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 28 സീറ്റുകളില്‍ 18 ഉം പിടിച്ചായിരുന്നു ടിപ്ര അന്ന് അട്ടിമറി നടത്തിയത്.

ടിപ്രയുമായി കൈകോര്‍ക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉടനെത്തുമെന്നും ടിപ്രയുമായുള്ള സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സുദിപ് ബര്‍മന്‍ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ വിയോജിപ്പ് ത്രിപുരയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ മുഖ്യ ശത്രു കോണ്‍ഗ്രെസ്സായിരിക്കെ പാര്‍ട്ടിയുടെ ത്രിപുര നീക്കം സി പി എം നെ ദുര്ബ്ബലപ്പെടുത്തുമെന്ന പഴയ വാദം കേരളത്തില്‍ ഇപ്പോഴും അവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു കാരണം ന്യുനപക്ഷ വോട്ടുകള്‍ യു ഡി എഫിന് വലിയ തോതില്‍ ലഭിച്ചത് കൊണ്ടായിരുന്നു എന്നും ശബരിമല വിഷയത്തിലെ നിലപാട് പാര്‍ട്ടിക്ക് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലും അവമതിപ്പുണ്ടാക്കി എന്നൊക്കെ പാര്‍ട്ടി വിലയിരുത്തലുകളുണ്ടായിരുന്നു. അവയൊക്കെ മറികടക്കാന്‍ അടുത്തു വന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ സിപിഎം രഹസ്യമായി ആര്‍ എസ് എസ്സിലെ ഒരു വിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു വെന്നു ആര്‍ എസ് എസ് മുഖപത്രം എഡിറ്റര്‍ വെളിപ്പെടുത്തുകയുണ്ടായി. 2016 തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി പിഎം സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തിയിരുന്നു. അധികാരത്തിലെത്തിയതിനു ശേഷം ഒരു വര്ഷം കഴിഞ്ഞു, കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ കേരളം പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര വിജ്ഞാപനത്തെ എതിര്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ആ കത്തയക്കലോടെ മാട്ടിറച്ചി ആഘോഷം അവസാനിപ്പിക്കുകയും ചെയ്തു. അന്നും
കശാപ്പ് നിരോധനത്തിനെതിരെ കേരളത്തില്‍ സി പി എം. നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സിപി എം ബംഗാള്‍ ഘടകം. നിലപാടറിയിച്ചിരുന്നു. ബംഗാളിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ദേശീയ പാര്‍ട്ടിയെന്ന മേനിയില്‍ രാജ്യത്തു ഒരു വിഷയത്തില്‍ ഏകീകൃത തീരുമാനം എടുക്കാനാവാത്ത ഒരു കാശി ഒരു പക്ഷെ എല്ലാകാലത്തും സി പി എം ആയിരിക്കും. ഇപ്പോഴും കേരളത്തില്‍ യുവജനോത്സവത്തില്‍ ഭക്ഷണ മാന്വല്‍ സസ്യേതരമാക്കുമെന്ന ചര്‍ച്ചയിലേക്ക് സി പിഎം പൊതു ബോധത്തെ വലിച്ചിഴക്കുകയാണ്. ഈ തീരുമാനവും പരോക്ഷമായി ബി ജെ പി ക്ക് രാഷ്ട്രീയ മേഖലയില്‍ ഉറച്ച ശബ്ദം നല്‍കാനും അതുവഴി യു ഡീ എഫിനെ ദുര്‍ബ്ബലപ്പെടുത്താനുമാണ് സി പി എം തന്ത്രം. സി പിഎം നീക്കത്തിനെതിരെ വ്യക്തമായ ഒരു സ്വരം പുറപ്പെടുവിച്ചത് മുസ്ലീഗ് നേതാവ് കെ. പി. എ. മജീദ് എം. എല്‍. എ. മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.

 

webdesk14: