X

തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തിയപ്പോൾ താമര ചിഹ്നം തെളിഞ്ഞ ആരോപണം സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ, വോട്ടിങിന്റെ മാതൃകാ ചിത്രം

ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. ചൊവ്വരിയില്‍ കൈപ്പത്തിക്ക് കുത്തിയപ്പോള്‍ തമാര ചിഹ്നത്തിന് പോയെന്നും അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലൊര തകരാറുണ്ടായിരുന്നതായും ടീക്കാറാം മീണ ശരിവച്ചു.

യന്ത്രത്തിന് തകരാര്‍ സംഭവിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന ജില്ലാ കളക്ടര്‍ കെ.വാസുകിയുടെ വാദം തളളിയാണ് ടീക്കാറാം മീണയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. ഇത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഘട്ടത്തില്‍ വോട്ടിംഗ് മെഷീന്‍ മാറ്റി സ്ഥാപിക്കാറാണ് പതിവെന്നും ചൊവ്വരയിലും മാറ്റി സ്ഥാപിച്ചുവെന്നും റിസര്‍വ് യന്ത്രം എത്തിച്ച് വോട്ടിംഗ് തുടര്‍ന്നുവെന്നും ടീക്കാറാം മീണ പറഞ്ഞു.

എന്നാല്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.വാസുകി നേരത്തെ ആരോപണം തള്ളിയിരുന്നു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്ത എന്നായിരുന്നു ജില്ലാ കളക്ടറുടെ വിശദീകരണം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പിന്റെ രാവിലെയാണ് ചൊവ്വര ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്ന ആരോപണം ഉയര്‍ന്നത്. കോവളം ചൊവ്വര ബൂത്തില്‍ 76 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് കൈപ്പത്തി ചിഹ്നത്തിന് പകരം താമര വിരിയുന്നുവെന്ന പരാതി ഉന്നയിച്ചത്. എന്നാല്‍ പരാതിക്കാരന്‍ തന്നെ ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തതോടെ പരാതിക്കാരന്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ മറ്റൊരു യന്ത്രമെത്തിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. തകരാറിലായ യന്ത്രത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.

chandrika: