X

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ഇവരിലാണ്

സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്‍ അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെ വ്യായാമം ലഭിക്കും. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞതാണ് ഇവരുടെ ഭക്ഷണം. മദ്യമോ പുകവലിയോ ഇല്ല. ബൊളീവിയയിലെ ആമസോണ്‍ മഴക്കാടില്‍ മാണിക്വി നദീ തീരത്ത് 16,000 ചീമെനെ വര്‍ഗക്കാര്‍ ജീവിക്കുന്നുണ്ട്.

കൃഷിയും മത്സ്യബന്ധനവും വേട്ടയുമാണ് ഉപജീവനമാര്‍ഗം. ആയിരക്കണക്കിന് വര്‍ഷം മുമ്പ് മനുഷ്യവര്‍ഗം പിന്തുടര്‍ന്നിരുന്ന ജീവിത രീതി തന്നെയാണ് ഇവരും സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണത്തില്‍ ഊര്‍ജം കൂടുതലും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറവുമാണ്. കാട്ടുപന്നിയുടെയും കാപിബാരയുടെയും ടാപിറിന്റെയും മംസമാണ് ചീമെനെ വര്‍ഗക്കാരുടെ ആഹാരത്തില്‍ 17 ശതമാനത്തോളം അടങ്ങിയിരിക്കുന്നത്. അരി, ചോളം, മധുരക്കിഴങ്ങ്, വാഴ എന്നിവയും ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പാശ്ചാത്യ ലോകത്തുള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റില്‍നിന്ന്് 52 ശതമാനം ഊര്‍ജം ലഭിക്കുമ്പോള്‍ ചീമെനെ വര്‍ഗക്കാര്‍ക്ക് 72 ശതമാനം കലോറി ലഭിക്കുന്നു.

കൊഴുപ്പു കുറഞ്ഞ മാസം കഴിക്കുന്നുവെന്നതാണ് ഇവരുടെ ഭക്ഷണരീതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേക. പാശ്ചാത്യ ലോകത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചീമെനെ വര്‍ഗക്കാരുടെ ഭക്ഷണക്രമത്തിനും വ്യായാമ രീതികള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. ഇവരില്‍ പുരുഷന്മാര്‍ 17,000 അടിയും സ്ത്രീകള്‍ 16,000 അടിയും നടക്കുന്നവരാണ്. 60 വയസിന് മുകളിലുള്ളവര്‍ പോലും 15,000 അടിയിലേറെ നടക്കുന്നുണ്ട്. കുറഞ്ഞത് പതിനായിരം അടിയെങ്കിലും എല്ലാവരും നടക്കുന്നുണ്ടെന്നതാണ് ഏറെ പ്രശംസനീയമായ കാര്യം.


ഹൃദയാഘാതം, രക്തധമനികളിലെ തടസം എന്നിവക്ക് കാരണമാകുന്ന സിഎസി(കൊറോണറി ആര്‍ട്ടറി കാല്‍സ്യം)യുടെ സാന്നിദ്ധ്യം ചീമെനെക്കാരുടെ ശരീരത്തില്‍ ഇല്ലെന്നതും ഗവേഷകരെ അത്ഭുപ്പെടുത്തി. 705 പേരില്‍ സ്‌കാനിങ് നടത്തിയപ്പോള്‍ 45 വയസുള്ള ഒരു ചീമെനെക്കാരനില്‍ പോലും സിഎസി കണ്ടെത്താനായില്ല. അമേരിക്കയില്‍ ഈ പ്രായപരിധിയിലുള്ള 25 ശതമാനം പേരിലും സിഎസി ഉണ്ടെന്നതും ശ്രദ്ധേയമാണ്. 75 വയസുള്ള ചീമെനെക്കാരില്‍ മൂന്നില്‍ രണ്ടുപേരും സിഎസിയില്‍നിന്ന് മുക്തരാണ്. എന്നാല്‍ 75 പിന്നിട്ട 80 ശതമാനം അമേരിക്കക്കാരിലും സിഎസിയുടെ സാന്നിദ്ധ്യം കാണാം. ഈ വര്‍ഗക്കാരില്‍ അകാല മരണങ്ങള്‍ ഉണ്ടാകുന്നില്ല. ഇവരെ കുറിച്ച് പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചതും അതുതന്നെയാണ്.

chandrika: