X

യുപിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ചു; തീ കൊളുത്തി കൊന്നതാണെന്ന് പിതാവ്

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ യുപി പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഗുരുതരമായി പൊള്ളലേറ്റ ബുലന്ദ്ഷഹറില്‍ നിന്നുള്ള പതിനഞ്ചുകാരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ആളുടെ ബന്ധു ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്പി സന്തോഷ് കുമാര്‍ സിങ് അറിയിച്ചു.

ഓഗസ്റ്റ് 15നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജയിലില്‍ ആണ്. അതിനുശേഷം പ്രതിയുടെ ബന്ധുക്കള്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു.

പ്രതിയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ശരീരത്തില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ തീ കൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

web desk 3: