X

ഫെബ്രു. 20 മുതല്‍ 50,000 രൂപവരെ പിന്‍വലിക്കാം

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും നിലനിര്‍ത്തി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവു വരുത്തുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിരക്കുകള്‍ അതേപടി നിലനിര്‍ത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് ആര്‍ബിഐ മുതിര്‍ന്നത്.

ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടു നയപ്രഖ്യാപനങ്ങളിലും പൊതു പ്രതീക്ഷക്ക് വിരുദ്ധമായ തീരുമാനങ്ങളാണുണ്ടായത്. ഒക്ടോബറില്‍, നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ച് സമിതി ഞെട്ടിച്ചു. നോട്ടുനിരോധനത്തിനു ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്കു കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തല്‍സ്ഥിതി നിലനിര്‍ത്താനായിരുന്നു തീരുമാനം.

റിസര്‍വ് ബാങ്ക് നിരക്കു കുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിനു ശേഷം മിക്ക ബാങ്കുകളും പലിശനിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ ഒരുശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും നിരക്കു കുറക്കേണ്ടതില്ലെന്ന് ആര്‍.ബി.ഐ. സമിതി തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും നിക്ഷേപം വര്‍ധിച്ചതും നിരക്കു കുറക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

അതേസമയം നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണമായും ഒഴിവാക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു. രണ്ട് ഘട്ടമായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. നിലവില്‍ ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാമെന്നത് ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി അറിയിച്ചു.

chandrika: