X

ഈസിയല്ല

 

മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഗോവയില്‍ കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്‍ ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്‍ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്‍ അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ് ആതിഥേയര്‍ക്ക് നേരിടാനുള്ളത്. പോസിറ്റീവ് റിസല്‍ട്ട് ടീമില്‍ നിന്നുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീമിന്റെ പോര്‍ച്ചുഗീസുകാരന്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്. ഇന്ത്യയും മറ്റു വിദേശ ടീമുകളും തമ്മിലുള്ള അന്തരം വലുതാണെങ്കിലും നമ്മുടെ ടീമില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ ലോകകപ്പില്‍ ടീമിന് വലിയ സ്വാധീനം ഉണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികള്‍ കഠിനമായ പരിശീലനത്തിലാണ്. ഏറെ പുരോഗതി ടീമിന്റെ പ്രകടനത്തില്‍ കൈവന്നിട്ടുണ്ട്. ലോകകപ്പ് കളിക്കാരെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിക്കും. എല്ലാ മത്സരങ്ങളും ജയിക്കാവുന്നതു തന്നെയാണ്. ജയിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല ഇതാണ് ഫുട്‌ബോളിലെ പ്രായോഗിക സമീപനം. പക്ഷേ ലോകകപ്പില്‍ ജയമെന്നത് വിദൂര സ്വപ്‌നം മാത്രമാണെങ്കിലും വലിയ മാര്‍ജിനില്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും മാറ്റോസ് പറയുന്നു. ജയിക്കാന്‍ അഞ്ച് ശതമാനമെങ്കിലും അവസരമുണ്ടെങ്കില്‍ നമ്മള്‍ പൊരുതുമെന്ന വിശ്വാസമുണ്ട്. ലോകത്തെ മറ്റു ടീമുകളെ പോലെ തന്നെയാണ് ഇന്ത്യയുടേയും ടീമിനെ സംഘടിപ്പിച്ചതെന്നും ഇന്ത്യക്കും ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനായാല്‍ തന്നെ അത് നമ്മളെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ വിവിധ ദേശീയ, ക്ലബ്ബുകളുമായി പരിശീലന മത്സരം കളിച്ച ഇന്ത്യന്‍ അണ്ടര്‍ 17 ടീം മെക്‌സിക്കോയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നു. അണ്ടര്‍ 17 തലത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം ശരാശരിക്കു മീതെയാണ്. രണ്ടു വര്‍ഷമായി ഇന്ത്യ പരിശീലനത്തിലാണെന്ന് ചിലപ്പോള്‍ ആളുകള്‍ പറഞ്ഞേക്കാം പക്ഷേ ഫിഫ അണ്ടര്‍ 17 ലോകകപ്പെന്ന് പറയുമ്പോള്‍ അത് വ്യത്യസ്ഥമായ മത്സരം തന്നെയാണ്, ഡി മാറ്റോ കൂട്ടിച്ചേര്‍ത്തു. എങ്കിലും ലോകകപ്പില്‍ എതിരാളികളുടേതിനു സമാനമായ നിലയില്‍ കളിക്കാന്‍ നമുക്ക് സാധിച്ചാല്‍ അത് തന്നെ ടീം നേടുന്ന വലിയ വിജയമാണ്. ഓരോ മത്സരം കളിക്കുമ്പോഴും ഇത് വിജയിക്കുകയോ അല്ലാത്ത പക്ഷം വലിയ അനുഭവ സമ്പത്തായി മാറുകയോ ചെയ്യും. ചിലി, മാസിഡോണിയ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നു. പക്ഷേ അത് സൗഹൃദ മത്സരമായിരുന്നു. അണ്ടര്‍ 17 ലോകകപ്പ് വലിയ മത്സര വേദിയാണ്. അവിടെ സമ്മര്‍ദ്ദം കൂടുതലാണ്. ഇത് സൗഹൃദ മത്സരങ്ങളില്‍ കളിക്കുന്നത് പോലെ ലാഘവത്തോടെ കാണാനാവില്ല ഡി മാറ്റോ പറഞ്ഞു. ഗ്രൂപ്പ് എയില്‍ നമ്മുടെ എതിരാളികളെ നോക്കുക അമേരിക്ക കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ മൂന്ന് രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. മെക്‌സിക്കോ കോസ്റ്റാറിക്കയോട് യോഗ്യത റൗണ്ടില്‍ 6-1നാണ് ജയിച്ചത്. ഇരു ടീമുകളും യോഗ്യത നേടി മത്സരിക്കുന്നുണ്ട്. ഇതാണ് ലോകകപ്പിന്റെ ഒരു ലവല്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു നിമിഷത്തില്‍ അതിന്റെ ഭാഗവാക്കാവാനായതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. അണ്ടര്‍ 17 ടീമിലെ കളിക്കാര്‍ക്ക് തുടര്‍ന്നും ഇതേ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ അത് ഇന്ത്യക്ക് മികച്ച ഫലം നല്‍കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഡിമാറ്റോസ് പറഞ്ഞു. ഇന്ത്യക്കായി കളിക്കുന്ന ഓരോ കളിക്കാരനും ഇതിനകം തന്നെ നായകന്‍മാരായിട്ടുണ്ട്. കാരണം അവര്‍ രാജ്യത്തിനു വേണ്ടി ആദ്യ ലോകകപ്പ് കളിക്കുന്ന താരങ്ങളായിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈ തലമുറ വരും തലമുറക്കായുള്ള വലിയ പ്രചോദനമായിരിക്കുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

chandrika: