X

കോപ്റ്റര്‍ ഇടപാട്; മന്‍മോഹനെ ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാ ന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനെ സിബിഐ ചോദ്യം ചെയ്‌തേക്കും. മന്‍മോഹന്‍സിങിന്റെ ഓഫീസിന്റെ അറിവോടെയാണ് അഗസ്റ്റ ഇടപാടിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയതെന്ന് വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സിബിഐ നീക്കം.

സിബിഐ കസ്റ്റഡിയിലാണ് എസ്.പി.ത്യാഗി ഇപ്പോള്‍. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്ന് ത്യാഗി കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സിബിഐ കടക്കുന്നത്. മന്‍മോഹന്‍സിങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായര്‍, സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും മന്‍മോഹന്‍ സിങിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന.

നേരത്തെ കല്‍ക്കരി അഴിമതി കേസിലും സിബിഐ മന്‍മോഹന്‍ സിങിനെ ചോദ്യം ചെയ്തിരുന്നു. ഹെലികോപ്റ്ററിന്റെ പറക്കല്‍ ഉയരം 4500 മീറ്ററാക്കി കുറച്ചതും ക്യാബിന്റെ ഉയരം 1.8 മീറ്ററാക്കിയതും പരീക്ഷണ പറക്കല്‍ വിദേശത്ത് തീരുമാനിച്ചതുമാണ് വ്യവസ്ഥകളിലെ പ്രധാന മാറ്റങ്ങള്‍.

നിലവിലെ ഹെലികോപ്റ്ററുകള്‍ ഉടന്‍ മാറ്റണമെന്നും വിവിഐപികള്‍ക്കായി പുതിയ ഹെലികോപ്റ്റര്‍ വേണമെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അത് അഗസ്റ്റ കരാറിന് ഗുണമായി എന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. ഇറ്റാലിയന്‍ കമ്പനിക്ക് കരാര്‍ കിട്ടാനായുള്ള ഇടപെടലുകളായിരുന്നു ഇതൊക്കെയെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. കരാറിനായി ഹെലികോപ്റ്റര്‍ കമ്പനി 450 കോടിയിലധികം രൂപ ആര്‍ക്കൊക്കെ കിട്ടിയെന്നതും സിബിഐ അന്വേഷിച്ചുവരികയാണ്.

chandrika: