X

ട്രംപും ആബെയും നേരില്‍കണ്ടു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചര്‍ച്ച നടത്തി. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ആബെ. ജപ്പാനും അമേരിക്കക്കുമിടയില്‍ വിശ്വാസം കെട്ടിപ്പടുക്കാനും സമാധാനപൂര്‍ണവും സമ്പല്‍സമൃദ്ധവുമായ ഒരു ലോകത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നതിനുമുമ്പ് ആബെ പറഞ്ഞു. അമേരിക്കയുടെ ഏറ്റവും വലിയ സഖ്യരാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് നടത്തിയ പല പ്രഖ്യാപനങ്ങളും ജപ്പാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തുള്ള യു.എസ് സേനക്ക് ജപ്പാന്‍ ശമ്പളം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ജപ്പാനുമായി പ്രസിഡന്റ് ബറാക് ഒബായുണ്ടാക്കിയ ഒരു സുപ്രധാന വ്യാപാര കരാറിനെ ട്രംപ് അപലപിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായി വരുന്നതിനെ ഏറെ ആശങ്കയോടെയാണ് ജപ്പാന്‍ കണ്ടിരുന്നത്. ഈ സാഹചര്യത്തില്‍ ട്രംപ്-ആബെ ചര്‍ച്ചക്ക് ഏറെ പ്രസക്തിയുണ്ട്. പെറുവിലെ ഏഷ്യ-പസിഫിക് വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്ന യാത്രാമധ്യേയാണ് ആബെ ന്യൂയോര്‍ക്കില്‍ ഇറങ്ങിയത്.

chandrika: