X

മ്യാന്മര്‍ സേനയെ പേടിച്ച് റോഹിന്‍ഗ്യാ മുസ്്ലിംകളുടെ കൂട്ടപലായനം

യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ നടപടി തുടരുന്നു. സൈന്യത്തെ പേടിച്ച് കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയാണ്. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്നവരെയും സൈന്യം വഴിമധ്യേ വെടിവെച്ചു കൊല്ലുന്നതായി ബംഗ്ലാദേശ് ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറയുന്നു. മൂന്നാഴ്ചക്കിടെ റാഖിന്‍ സ്റ്റേറ്റിലെ മുസ്്‌ലിം ഗ്രാമങ്ങളില്‍ 130 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തു. റോഹിന്‍ഗ്യാ ഗ്രാമങ്ങളില്‍ സൈന്യം നടത്തുന്ന നരനായാട്ട് പുറംലോകം അറിയാതിരിക്കാന്‍ ഇവിടേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുന്നില്ല. സന്നദ്ധ പ്രവര്‍ത്തകരും സ്വതന്ത്ര നിരീക്ഷകരും കടക്കുന്നത് തടയാന്‍ റാഖിന്‍ സ്റ്റേറ്റിന്റെ പല ഭാഗങ്ങളും മ്യാന്മര്‍ സേന അടച്ചിരിക്കുകയാണ്. അക്രമികളെയാണ് കൊലപ്പെടുത്തുന്നതെന്ന് മ്യാന്മര്‍ ഭരണകൂടം പറയുന്നു. എന്നാല്‍ സാറ്റലൈറ്റ് ദൃശ്യങ്ങളും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകളും ഭരണകൂടത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നു. റാഖിന്റെ സ്റ്റേറ്റില്‍ 10 ലക്ഷത്തിലേറെ റോഹിന്‍ഗ്യാ മുസ്്‌ലിംകളുണ്ട്. മ്യാന്മര്‍ ഇവരെ പൗരന്മാരായി അംഗീകരിച്ചിട്ടില്ല. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണ് ഇവരെന്ന് ഭരണകൂടം പറയുന്നു. 2012ല്‍ ബുദ്ധ കലാപകാരികളുടെയും സൈന്യത്തിന്റെയും ആക്രമണത്തെ തുടര്‍ന്ന് വീടുവിട്ട് പലായനം ചെയ്ത ഒരു ലക്ഷത്തോളം മുസ്്‌ലിംകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകിക്കുകയാണ്. ദുരിതത്തില്‍നിന്ന് രക്ഷതേടി അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യാനും ശ്രമിക്കുന്നുണ്ട്. ബോട്ടുകളില്‍ കടല്‍കടന്ന് യൂറോപ്പിലേക്കും മറ്റുമെത്താനുള്ള ഇവരുടെ യാത്രകള്‍ പലപ്പോഴും വന്‍ ദുരന്തത്തില്‍ അവസാനിക്കുകയാണ് പതിവ്.

chandrika: