X

പണം പ്രയോജനപ്പെടാത്ത നാള്‍

യൂണിവേഴ്‌സിറ്റിയുടെ മുന്നിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സീമാന്ത്രയില്‍ നിന്നുള്ള മൂന്നു നാലു വനിതാ കായിക താരങ്ങള്‍ അവിടേക്ക് കയറി വന്നു ‘ഭക്ഷണമുണ്ടോ’ എന്ന് കൗണ്ടറില്‍ ഇരുന്ന ആളോട് ചോദിച്ചു. ‘ഉണ്ട്’ എന്ന് അയാള്‍ തലയാട്ടി പറഞ്ഞപ്പോള്‍ കുട്ടികള്‍ പറഞ്ഞു, രണ്ടായിരത്തിന്റെ നോട്ടാണ് ചില്ലറയില്ലെന്ന്. ബാക്കി തരാന്‍ ഇവിടെയും ചില്ലറയില്ല എന്നായിരുന്നു ഹോട്ടലുകാരന്റെ പ്രതികരണം. പഴയ അഞ്ഞൂറ് രൂപ നോട്ടുണ്ട് എടുക്കുമോ എന്നായി കുട്ടികള്‍. ഇല്ല എന്ന് ഒറ്റയടിക്ക് അയാള്‍ പ്രതികരിച്ചു. സമയം ഏറെ വൈകിയതിനാല്‍ പരിശീലനം കഴിഞ്ഞെത്തിയ മറു നാട്ടുകാരായ കുട്ടികള്‍ വിശന്നു പൊരിഞ്ഞു അവശതയിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. കൗണ്ടറിലുണ്ടായിരുന്നയാള്‍ അവിടം വിട്ടു അടുക്കളയിലേക്കു പോയി. കുട്ടികള്‍ കുറേനേരം അവിടെ നിന്ന് പരസ്പരം എന്തൊക്കേയോ പറഞ്ഞു. ഇറങ്ങിപ്പോയി. കാശ് കൊടുക്കാന്‍ കൗണ്ടറില്‍ എത്തിയപ്പോയാണ് സംഭവം ഇത്ര വിശദമായി അയാള്‍ പറഞ്ഞത്. പണമുണ്ടായിട്ടും തല്‍ക്കാലത്തേക്കെങ്കിലും നിഷ്പ്രയോജനമായത് അവര്‍ക്ക് ഒരു ദുരനുഭവം തന്നെ. നമ്മുടെ നാട്ടില്‍ ഇപ്പോഴും ആളുകള്‍ ബാങ്കുകള്‍ക്കും എ.ടി.എം കൗണ്ടറുകള്‍ക്കും മുന്നില്‍ ഏറെ വിഷമിച്ച് ‘ക്യൂ’ നില്‍ക്കുകയാണ്. സ്വന്തം കാശ് ആവശ്യങ്ങള്‍ക്ക് എടുക്കാനായി. നിയന്ത്രിതമായി കിട്ടിയാലും ഏറെ കഷ്ടപ്പാടുകള്‍ പിന്നെയും ബാക്കി. അധികമായതും പ്രതീക്ഷിക്കാത്ത ഒരപ്രതീക്ഷിത പ്രഹരം കൊണ്ട് സാധാരണ ജനം വലയുന്ന കാഴ്ച.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്ന കള്ളപ്പണവും കള്ള കറന്‍സിയും പിടിക്കാന്‍ ഒരു നല്ല പരിപാടി തന്നെയാണ് പ്രഖ്യാപിച്ചത്. പക്ഷേ, കൃത്യമായ ആസൂത്രണമില്ലാതെ നടപ്പാക്കാന്‍ ശ്രമിച്ച കെടുകാര്യസ്ഥതയും വേണ്ടപ്പെട്ട പലരുടെയും അനധികൃത ഇടപാടുകളും കൊണ്ട് പരിപാടിയാകെ നാശം വിതക്കുന്നതായിപ്പോയി. ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നിരപരാധികളായ സാധാരണക്കാരാണ്.

ഒരുജനതയുടെ മേല്‍ ഇത്തരം നടപടികള്‍ എടുക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? എന്നതാണ് ഇവിടുത്തെ പ്രധാന ചര്‍ച്ച വിഷയം. കള്ളപ്പണം സ്വരൂപിക്കുന്നതും കള്ളനോട്ട് ഇടപാടുകള്‍ നടത്തുന്നതും മറ്റനധികൃത സമ്പാദ്യങ്ങളുമെല്ലാം ജീവിതത്തെയും സമ്പത്തിനെയും സംബന്ധിച്ച മനുഷ്യന്റെ തെറ്റായ വീക്ഷണത്തില്‍ നിന്ന് ഉതിരിത്തിരിയുന്നതാണ്. അത്തരം തെറ്റായ വീക്ഷണം വെച്ചു പുലര്‍ത്തുന്നവരില്‍ നോട്ട് അസാധുവാക്കല്‍ പോലെയുള്ള നടപടികള്‍ കൊണ്ട് താല്‍ക്കാലിക മെച്ചമുണ്ടാകുമെങ്കിലും ഒരിക്കലും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവുകയില്ല. പെട്ടെന്നുള്ള പ്രയാസങ്ങള്‍ തരണംചെയ്തു കഴിയുമ്പോള്‍ പഴയതൊക്കെ പിന്നീടും ആവര്‍ത്തിക്കപ്പെടും.

മനുഷ്യന്റെ ജീവിതവും വിഭവങ്ങളും പ്രപഞ്ച നാഥനായ സര്‍വശക്തന്റെ നിയോഗമാണ്. അവയുടെ ആത്യന്തിക ഉടമസ്ഥനും അല്ലാഹു തന്നെയാണ്. ധനവും വിഭവങ്ങളും കുന്നുകൂട്ടിയും കെട്ടിപ്പൂട്ടിയും വെക്കേണ്ടതല്ല. അത് മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും യഥേഷ്ടം വിവിധ രൂപേണ ക്രയവിക്രയം ചെയ്യപ്പെടേണ്ടതാണ്. മനുഷ്യര്‍ക്കുള്ള വിഭവ വിതരണത്തില്‍ അല്ലാഹു ഏറ്റക്കുറച്ചില്‍ വരുത്തിയിരിക്കുന്നത് ലഭ്യമായവര്‍ ലഭിക്കാത്തവര്‍ക്ക് നല്‍കി ജീവിതത്തിന്റെ ഒഴുക്ക് സുഗമമാക്കേണ്ടതിനാണ്. അക്കാര്യം ഖുര്‍ആന്‍ പലവിധത്തില്‍ ആവര്‍ത്തിച്ചു വിവരിക്കുന്നുണ്ട്.

പണത്തിന്റെ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണെന്നബോധമില്ലാത്തവര്‍ പണത്തെ അധികമായി പ്രേമിക്കുന്നു. അധ്വാനിക്കാതെ അനന്തരാവകാശം കിട്ടിയതുപോലും ഒറ്റക്കു അടിച്ചുമാറ്റും എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുന്നു. ചെലവഴിക്കാന്‍ പറയുമ്പോള്‍ അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുക അതിന് പ്രതിഫലം നല്‍കപ്പെടും എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നത് പണത്തെ സംബന്ധിച്ച യഥാര്‍ത്ഥ്യബോധം ഉണ്ടാവാനും ചെലവഴിക്കാന്‍ ആവേശവും ആശ്വാസവും മനസംതൃപ്തിയും ലഭിക്കാനുമാണ്. അത്തരക്കാര്‍ അവരുടെ വരുമാനം കണക്കില്‍പെടുത്താതിരിക്കുകയോ കള്ളനോട്ട് ഇടപാട് നടത്തുകയോ, അനധികൃതമായി സമ്പാധിക്കുകയോ ചെയ്യില്ല. (ധനം) നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഉല്‍കൃഷ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നവര്‍ക്ക് ജീവിതത്തിന്റെ സുഗമമായ പാതയിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. മറിച്ച് പിശുക്ക്കാണിക്കുകയും സ്വയം ഉത്തമമായതിനെ നിഷേധിക്കുകയും ചെയ്യുന്നവരെ ഞെരുക്കമുള്ളതിലേക്ക് എളുപ്പമാക്കും” (വി.ഖു: 92:5-10) അത്തരക്കാര്‍ നശിക്കുമ്പോള്‍ അവരുടെ ധനം അവര്‍ക്കൊട്ടും പ്രയോജനപ്പെടുകയില്ല (9:11). മനുഷ്യന്‍ നശിക്കാതെ തന്നെ പണം പ്രയോജനപ്പെടാതെ വരുന്ന സമകാലികത്തില്‍ ആ നിഷ്പ്രയോജനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരിക്കേണ്ടതില്ല. വിചാരണ നാളില്‍ അവരുടെ വിലാപത്തെകുറിച്ച് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. ”എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല; എന്റെ അധികാരം എന്നില്‍നിന്ന് നഷ്ടപ്പെട്ടുപോയി!”
(ഖു. 69:28-29).

ധനത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത കാണിക്കാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതു ചെലവഴിക്കാനും നിര്‍ദേശിക്കുമ്പോള്‍ പിശുക്കുകാട്ടി പിന്തിരിഞ്ഞു പോകുന്നവരെ നിഷ്‌ക്കാസനം ചെയ്ത് മറ്റൊരു ജനതതിയെ അല്ലാഹു കൊണ്ടുവരും എന്ന ശക്തമായ താക്കീതും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ”ഹെ, കൂട്ടരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്കു കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്നപക്ഷം അവനോട്തന്നെയാണ് അവര്‍ പിശുക്കുകാണിക്കുന്നത്. അല്ലാഹു പരാശ്രയമുക്തനും നിങ്ങള്‍ ദരിദ്രന്മാരുമാണ്. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരംകൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല.”
(47:38).

അല്ലാഹുവിന്റെ ഈ വാഗ്ദാനം നടപ്പിലാക്കിയതിന് ഏറെ ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് അധികാരവും സമ്പത്തും കയ്യടക്കി അക്രമത്തില്‍ തേര്‍വാഴ്ച നടത്തിയ ഫറോവ ചക്രവര്‍ത്തിയുടെയും കൂട്ടാളികളുടെയും പതനക്കഥ.

”എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും. അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവച്ചിരുന്ന സൗഭാഗ്യങ്ങള്‍. അങ്ങനെയാണ് കലാശിച്ചത്. അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.” (44:25-29).

ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ധനം മനുഷ്യന്‍ കൈകാര്യംചെയ്യുമ്പോള്‍ അതില്‍ അവര്‍ പരീക്ഷിക്കപ്പെടും. പലപ്പോഴും അതു തീക്ഷ്ണമായ പരീക്ഷണവുമായിരിക്കും. ധനത്തെ മനുഷ്യ ജീവിതത്തിലെ നിലനില്‍പ്പിനായി നിശ്ചയിക്കപ്പെട്ടതാണ്. മനുഷ്യന്‍ അതിന്റെ ഉടമയല്ല. സൂക്ഷിപ്പുകാരന്‍ മാത്രം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാത്ത സമൂഹത്തില്‍ സാമ്പത്തിക മാന്ദ്യവും തകര്‍ച്ചയും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കും. മനുഷ്യന്‍ സത്യം ഉള്‍ക്കൊള്ളാനും നടപടിക്രമങ്ങള്‍ നേരെയാക്കി രക്ഷപ്പെടാനുമുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണിത്. നടപടിക്രമങ്ങള്‍ നന്നാക്കിയില്ലെങ്കില്‍ വിചാരണനാളില്‍ മനുഷ്യന്‍ എല്ലാം നഷ്ടപ്പെട്ടവനായിത്തീരും. അനുദിനം വരുന്നതിന് മുമ്പ് ലഭ്യമായതും ഉപയോഗിച്ച് രക്ഷനേടാനാണ് ഖുര്‍ആന്‍ ഉപദേശിക്കുന്നത്.

chandrika: