X

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഒടുവില്‍ ആത്മഹത്യ, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഇടവ ശ്രീയേറ്റ് നസിം മന്‍സിലില്‍ നസീമിനെ (32) ആണ് വര്‍ക്കല പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 12നാണ് കല്ലുവാതുക്കല്‍ കാരംകോട് ഏറംതെക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സിജിയെ (31) പുന്നമൂട്ടിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രണ്ട് കുട്ടികളുടെ മാതാവായ സിജി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ നസിമിനൊപ്പം പുന്നമൂട്ടിലെ ലോഡ്ജില്‍ ഭാര്യയെന്ന രീതിയില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ തമ്മില്‍ 2018 മുതല്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

അവിവാഹിതനെന്ന് പറഞ്ഞാണ് നസിം പട്ടികജാതി വിഭാഗക്കാരിയായ സിജിയെ കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചത്. ഇയാളുടെ മുന്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞ സിജി നസീമുമായി പിണങ്ങി. തുടര്‍ന്ന് ഇയാള്‍ ലോഡ്ജില്‍ വരികയോ ചെലവിന് നല്‍കുകയോ ചെയ്യാതായി. മരണത്തിന് ഒരാഴ്ച മുമ്പ് ലോഡ്ജ് മുറിയില്‍ വച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്ന് പോലീസ് പറയുന്നു.

12ന് ലോഡ്ജിലെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. മുറിയുടെ ചുവരിലും ഡയറിയിലും തന്റെ മരണത്തിന് ഉത്തരവാദി നസീമാണെന്ന് സിജി എഴുതി വച്ചിരുന്നത് പോലീസ് കണ്ടെത്തി. സംഭവശേഷം ഒളിവില്‍ പോയ നസീമിനെ കായംകുളത്തുവച്ചാണ് പിടികൂടിയത്.

നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. റൂറല്‍ എസ്പി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ. സുരേഷ്, വര്‍ക്കല എസ്എച്ച്ഒ ജി. ഗോപകുമാര്‍, എസ്‌ഐ അജിത്കുമാര്‍, എസ്‌ഐ ഷംസുദ്ദീന്‍, എഎസ്‌ഐ നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Test User: