X

മൂങ്ങകള്‍ ഉറങ്ങുകയാണ്, പ്രാപ്പിടിയന്മാര്‍ക്ക് വേണ്ടി

‘ഞങ്ങള്‍ പ്രാപ്പിടിയന്മാരോ പ്രാവോ അല്ല, മൂങ്ങകളാണ്. വിവേകമാണ് മൂങ്ങകളുടെ മുഖമുദ്ര. എല്ലാരും ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ ഇരിക്കുന്നവര്‍’ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോള്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനാണ് ഇങ്ങനെ പറഞ്ഞത്. ജനങ്ങളുടെ സാമ്പത്തിക വിനിമയത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന 1000, 500 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുക വഴി ജനത്തെ ആകെ പെരുവഴിയിലാക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്കും പ്രധാനമന്ത്രി മോദിയും. 1978ലാണ് മുമ്പ് ഇമ്മാതിരി പണി രാജ്യത്തുണ്ടായത്. അന്ന് പ്രധാനമന്ത്രി ഗുജറാത്തുകാരനായിരുന്നു, ആര്‍.ബി.ഐ ഗവര്‍ണര്‍ ഗുജറാത്തുകാരനായിരുന്ന ഐ.ജി പട്ടേലും. രഘുറാമിന്റെ പിന്‍ഗാമിയായി ആര്‍.ബി.ഐ തലപ്പത്തുള്ള ഊര്‍ജിത് പട്ടേല്‍ ജനിച്ചത് കെനിയയിലെ നെയ്‌റോബിയിലാണെങ്കിലും വേര് ഗുജറാത്തിലെ ഖേദ ജില്ലയിലെ പലന ഗ്രാമത്തിലാണ്. അമ്മക്കൊപ്പം മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന ഊര്‍ജിത് അവിവാഹിതനാണ്. മോദിയെപ്പോലെയല്ല.

രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കുമോ എന്നായിരുന്നു സുബ്രഹ്മണ്യ സ്വാമിക്കടക്കം ആശങ്ക. രഘുറാമിന്റെ വിദേശ വിദ്യാഭ്യാസവും രീതികളുമായിരുന്നു തുടര്‍ച്ച നിഷേധിക്കാനായി സ്വാമി നിരത്തിയത്. യു.പി.എ സര്‍ക്കാര്‍ നിയമിച്ചുവെന്നതും മുന്‍ ഗവര്‍ണര്‍ക്ക് അയോഗ്യതയായി കല്‍പിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ഈ സ്ഥാനത്തേക്ക് വരാന്‍ മുകേഷ് അംബാനിയുടെ ഇഷ്ടക്കാരനായ റിലയന്‍സിലെ ഈ മുന്‍ ഉദ്യോഗസ്ഥന്‍ ഊര്‍ജിത് പട്ടേലിന് തടസ്സമായില്ല. റിലയന്‍സിന്റെ ബിസിനസ് വിപുലീകരണ പദ്ധതിയുടെ പ്രസിഡന്റായിരുന്നു ഊര്‍ജിത്. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്റെ എം.ഡിയായി പ്രവര്‍ത്തിച്ചതും യോഗ്യത കൂട്ടി. രഘുറാം രാജന് ഇന്ത്യന്‍ പൗരത്വം ജനനം കൊണ്ട് ലഭിച്ചതാണെങ്കില്‍ ഊര്‍ജിത് 2013ല്‍ ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കപ്പെടുമ്പോഴാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും മുന്‍ ആര്‍.ബി.ഐ ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍ സിങാണ് ഇവന്‍ ഈ നാടിന് ഏറെ വേണ്ടപ്പെട്ടവന്‍ എന്ന ശിപാര്‍ശക്കത്ത് നല്‍കിയത്. ധനമന്ത്രി പി. ചിദംബരത്തിന്റെ തെരഞ്ഞെടുപ്പു കൂടിയായിരുന്നു അന്ന് ഊര്‍ജിത് പട്ടേല്‍.

1963 ഒക്‌ടോബര്‍ 28ന് നെയ്‌റോബിയില്‍ ജനിച്ച ഈ പട്ടേലരുടെ വിദ്യാഭ്യാസം അമേരിക്കയിലും ബ്രിട്ടനിലുമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന്. എംഫില്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന്. ഗവേഷണ ബിരുദം യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും. 1991-94 കാലത്ത് അന്താരാഷട്ര നാണയ നിധിയിലായിരുന്നു സേവനം. ഐ.എം.എഫിന്റെ ഇന്ത്യാദൗത്യം ഏറ്റെടുത്തു. മന്‍മോഹന്‍സിങിന്റെ കാലത്തായിരുന്നു ഇന്ത്യാദൗത്യവുമായി ഈ പട്ടേലരെ ഐ.എം.എഫ് നിയോഗിച്ചത്. ഐ.എം.എഫില്‍ നിന്ന് വായ്പാ സേവനത്തിന്റെ ഭാഗമായി ആര്‍.ബി.ഐയിലുമെത്തി. വായ്പാ വിപണി, ബാങ്കിങ് സംവിധാനം, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഊര്‍ജിതിന്റെ സേവനം രാജ്യം ഉപയോഗിച്ചു. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിവിധ ഉന്നത സമിതികളില്‍ ഊര്‍ജിത് അംഗമായി. പ്രത്യക്ഷ നികുതി, കോംപറ്റീഷന്‍ കമ്മീഷന്‍, പ്രധാനമന്ത്രിയുടെ പ്രത്യേക അടിസ്ഥാന സൗകര്യ വികസന ദൗത്യം, ടെലികോം… തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഊര്‍ജിതുണ്ടായിരുന്നു. ഇതേ കാലത്തു തന്നെയാണ് റിലയന്‍സില്‍ സേവനം അര്‍പിച്ചുകൊണ്ടിരുന്നത്. രാജ്യത്തോടൊപ്പം റിലയന്‍സും വളരുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കത്തക്കതായിരുന്നല്ലോ. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സദാ സഞ്ചരിക്കുന്ന ഈ കമ്പനികള്‍ കൈവരിക്കുന്ന നേട്ടത്തില്‍ അഭിമാനിക്കാനാവുന്നില്ലെങ്കില്‍ അവരെക്കുറിച്ച് എന്തു പറയാനാണ്!

2013ല്‍ ഡെപ്യൂട്ടി ഗവര്‍ണറായി ആര്‍.ബി.ഐയിലെത്തിയ ഊര്‍ജിത് സാമ്പത്തിക നയം രൂപവത്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. നയങ്ങളുടെ കാര്യത്തില്‍ രഘുറാം രാജന്റെ തുടര്‍ച്ചയായാണ് ഊര്‍ജിതില്‍ പലരും കാണുന്നതെങ്കിലും 1000, 500 രൂപ നോട്ടുകളുടെ പിന്‍വലിക്കലിലൂടെ വലിയ ചുവടുവെപ്പുകള്‍ക്ക് മുതിരുകയാണെന്ന് വ്യക്തമാകുന്നു. കൂടുതല്‍ കൈമാറ്റം ചെയ്യുന്ന ഈ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ജനത്തിനുണ്ടായേക്കാവുന്ന ദുരിതം മനസ്സിലാക്കാനോ പരിഹരിക്കാനോ മുതിരാത്തത് രാഷ്ട്രീയ നേതൃത്വത്തിന് വലിയ തലവേദന തന്നെ. 100 രൂപ നോട്ടുകള്‍ ആവശ്യാനുസരണം ബാങ്കുകളില്‍ എത്തിക്കുന്നതിന് പകരം പണം മാറ്റി വാങ്ങുന്നവരെ കണ്ടെത്താന്‍ വിരലില്‍ പുരട്ടുന്ന മഷിയാണ് ബാങ്കുകളിലെത്തിച്ചത്. ജനത്തിന്റെ ക്രയ ശേഷി കുത്തനെ കുറഞ്ഞതോടെ സകല സാമ്പത്തിക ഇടപാടുകളും മന്ദീഭവിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അര ശതമാനമെങ്കിലും കുറയുമെന്ന സൂചന വന്നുകഴിഞ്ഞു. കൂലി കൊടുക്കാന്‍ കഴിയാത്തതിനാല്‍ വ്യവസായ ശാലകള്‍ അടച്ചിടേണ്ട സ്ഥിതിയായി. നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചു. ചെറുകിട കച്ചവടക്കാര്‍ മിക്കവാറും പാപ്പരായി. വലിയ കള്ളപ്പണക്കാരാണ് ബാങ്കുകളില്‍ ക്യൂ നിന്ന് നാലായിരം രൂപ വീതം മാറ്റിയെടുക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കിയത്. ബോളിവുഡിലേയും ടോളിവുഡിലേയും കള്ളപ്പണ രാജാക്കന്മാരായ സിനിമാനടീനടന്മാര്‍ മോദിയെ സ്തുതിക്കുമ്പോള്‍ ബാങ്കില്‍ ക്യൂ നിന്ന് വെയിലത്ത് കുഴഞ്ഞ് വീഴുന്ന സാധാരണക്കാരില്‍ സാധാരണക്കാര്‍ മോദിയെ പഴിക്കുന്നു. മോദി പ്രഖ്യാപിച്ചത് ആറു മാസം മുമ്പെ 2000 രൂപ അടിച്ചു തുടങ്ങിയെന്നാണ്. എന്നാല്‍ 2000 രൂപ നോട്ടില്‍ രേഖപ്പെടുത്തിയത് 2016 സപ്തം. ആറിന് ഗവര്‍ണറുടെ ചൂമതലയേറ്റ ഊര്‍ജിതിന്റെ ഒപ്പും. ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഗവര്‍ണറാകുന്ന എട്ടാമത്തെ ആളാണ് ഊര്‍ജിത്. 24ാമത് ഗവര്‍ണര്‍. അടുപ്പക്കാര്‍ക്കിടയില്‍ ഊര്‍ജിത് അിറയപ്പെടുന്നത് ജോളിഫെല്ലോ ആയിട്ടാണ്. ഒരു വീണ വായനക്കാരന് പറ്റിയ കുഴലൂത്തുകാരന്‍.

chandrika: