X

സൂപ്പര്‍ അങ്കം

 
സ്‌കോപ്യെ: 2017-18 യൂറോപ്യന്‍ ഫുട്‌ബോള്‍ സീസണിനു തുടക്കംകുറിച്ച് യുവേഫ സൂപ്പര്‍ കപ്പ് ഇന്ന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും യൂറോപ്പ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള മത്സരം മാസിഡോണിയന്‍ തലസ്ഥാനമായ സ്‌കോപ്യെയിലാണ് അരങ്ങേറുന്നത്. ഓഫ് സീസണില്‍ ക്ലബ്ബ് വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ച് സിദാന്‍ റയല്‍ മാഡ്രിഡ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീമിലെ പുതിയ താരങ്ങളായ റൊമേലു ലുകാകു, നെമാഞ്ച മാറ്റിച്, വിക്ടര്‍ ലിന്‍ഡലോഫ് എന്നിവരടക്കമുള്ള പൂര്‍ണ സംഘവുമായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ കപ്പിന് വിമാനം കയറിയിട്ടുള്ളത്. ടീമില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും യൂറോപ്യന്‍ മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന എറിക് ബെയ്‌ലിക്ക് കളിക്കാനാവില്ല.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ഇതാദ്യായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് ടീമിനൊപ്പം ചേരുന്നത്. സ്‌പെയിനിലെ നികുതി വെട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് റയല്‍ വിടാന്‍ 32-കാരന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 37 ദിനം നീണ്ട അവധിക്കാലത്ത് വെറും രണ്ട് പരിശീലന സെഷനുകളിലാണ് ക്രിസ്റ്റ്യാനോ പങ്കെടുത്തത്. കരീം ബെന്‍സേമ, ഗരത് ബെയ്ല്‍, ലൂക്കാ മോഡ്രിച്, സെര്‍ജിയോ റാമോസ്, മാര്‍സലോ, ടോണി ക്രൂസ് തുടങ്ങിയ പ്രമുഖരെല്ലാം സിനദെയ്ന്‍ സിദാന്‍ പ്രഖ്യാപിച്ച 24 അംഗ ടീമിലുണ്ട്.
പ്രീമിയര്‍ ലീഗില്‍ പ്രതാപ കാലത്തേക്ക് മടക്കം ആഗ്രഹിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ കപ്പ് ജയിച്ച് പുതി.യ തുടക്കമാണ് ആഗ്രഹിക്കുന്നതെങ്കിലും അതൊട്ടും എളുപ്പമാവില്ല. മുന്‍ റയല്‍ കോച്ച് ഹോസെ മൗറീഞ്ഞോക്കു കീഴില്‍ ഔദ്യോഗിക മത്സരങ്ങളില്‍ യുനൈറ്റഡ് ഇതുവരെ റയലുമായി കളിച്ചിട്ടില്ല. റയല്‍ മാഡ്രിഡ് കോച്ച് സിനദെയ്ന്‍ സിദാന്‍ കളിക്കാരനായിരിക്കെ രണ്ടുതവണ ചാമ്പ്യന്‍സ് കപ്പ് നേട്ടത്തില്‍ പങ്കാളിയായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കോച്ചായും സിദാന്‍ സൂപ്പര്‍ കപ്പ് നേടി. റയലും യുനൈറ്റഡും തമ്മിലുള്ള 11-ാമത്തെ മത്സരമാണ് ഇന്നത്തേത്. രണ്ടിനെതിരെ നാല് ജയങ്ങളുമായി റയലിനാണ് മുന്‍തൂക്കം. നാല് മത്സരം സമനിലയില്‍ കലാശിച്ചു.

chandrika: