X

ഹണി ട്രാപ്പ് ഗന്ധി

ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പാര്‍ലിമെന്റ് അംഗവുമായ വരുണ്‍ ഗാന്ധി സാമുദായിക വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനും മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞത്, വരുണിന്റെ വാക്കുകള്‍ ബി.ജെ.പി സംസ്‌കാരത്തിന്റേതല്ല, കോണ്‍ഗ്രസ് സംസ്‌കാരത്തിന്റേതാണ് എന്നത്രെ. ഇനിയിപ്പോള്‍ ഹണി ട്രാപ്പില്‍ പെട്ട് രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ആയുധ വ്യാപാരിക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണത്തെക്കുറിച്ചും ബി.ജെ.പിക്കാര്‍ ഇങ്ങനെ പ്രതികരിച്ചു കൂടായ്കയില്ല. ഇക്കഴിഞ്ഞ സപ്തംബറിലാണ് പ്രധാനമന്ത്രിക്ക് വരുണ്‍ഗാന്ധിയെ സൂക്ഷിക്കണമെന്നാവശ്യപ്പെടുന്ന കത്ത് അമേരിക്കയില്‍ നിന്ന് വന്നത്. അമേരിക്കയിലെ അഭിഭാഷകനായ എഡ്മണ്ട് അല്ലന്‍ ആണ് ഈ കത്തയച്ചത്. ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ വരുണിനെ വേശ്യാ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിരോധ രഹസ്യം ചോര്‍ത്തിയെന്നാണ് കത്തില്‍ പറയുന്നത്. വളരെ ഗുരുതരമായ ഈ ആരോപണം ആം ആദ്മി പാര്‍ട്ടിയിലെ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിടുകയും അഭിഷേക് വര്‍മയുമായി ബന്ധപ്പെട്ട ആയുധ ഇടപാടുകള്‍ ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ചിത്രങ്ങള്‍ സഹിതമായിരുന്നു എഡ്മണ്ട് അല്ലന്റെ കത്ത്. എന്നാല്‍ ദേശക്കൂറിന്റെ അമ്പത്താറിഞ്ച് നെഞ്ചളവ് പറയുന്ന പ്രധാനമന്ത്രി ഇതേകുറിച്ച് ഒന്നും മിണ്ടിയില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. അര്‍ണബ് ഗോസാമിമാര്‍ വരുണിനെ ഒരു ന്യൂസ് റൂമിലും ഭേദ്യം ചെയ്തിട്ടുമില്ല. ഇന്ത്യയിലെ വാര്‍ത്താമാധ്യമങ്ങള്‍ ഒരു ദിവസത്തിലേറെ ഇക്കാര്യത്തില്‍ ആകുലപ്പെടുകയേ ചെയ്തിട്ടില്ല.

വരുണിന്റെ ഒറ്റ വിശദീകരണം തന്നെ ചാനല്‍ കിങ്കരര്‍ക്ക് ധാരാളം. വര്‍മയെ പതിനഞ്ചു വര്‍ഷമായി കണ്ടിട്ടില്ലെന്നും പ്രതിരോധ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പോയിട്ടില്ലെന്നും ചോര്‍ത്താവുന്ന രഹസ്യങ്ങള്‍ ആ കമ്മിറ്റിയില്‍ വരാറില്ലെന്നും ചോര്‍ത്തലില്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ കമ്മിറ്റിയില്‍ പോകാന്‍ ശ്രദ്ധിക്കുമായിരുന്നില്ലേയെന്നും വരുണ്‍ ചോദിച്ചപ്പോള്‍ മാധ്യമ ലോകത്തിനും തൃപ്തിയായി.
സോണിയയുടെയും രാഹുലിന്റെയും എന്തിന് ഇന്ദിരയുടെ തന്നെ ഗാന്ധി നാമത്തെ കുറിച്ച് ഉപന്യാസ രചന നടത്തുന്ന സംഘ്പരിവാര്‍ ടീം ഇന്ദിരയുടെ പേരക്കുഞ്ഞായ വരുണിനെ ഗാന്ധി ചേര്‍ത്ത് വിളിക്കുന്നു. സഞ്ജയ് ജീവിച്ചിരിക്കെ അമ്മായിയമ്മയുമായി ഉടക്കിയ മേനക രാഷ്ട്രീയത്തില്‍ മറ്റൊരു വഴിക്കായതില്‍ അത്ഭുതമില്ല. എന്നാല്‍ അടിയന്തിരാവസ്ഥയുടെ പേരില്‍ മുറവിളി കൂട്ടുന്ന ബി.ജെ.പിക്കാര്‍ക്കെങ്ങിനെ സഞ്ജയ് ഗാന്ധിയുടെ കുടുംബത്തെ പ്രിയങ്കരമാകുന്നുവെന്നിടത്താണ് രാഷ്ട്രീയം കുടികൊള്ളുന്നത്. ഏറ്റവും ഒടുവിലെ ഹണി ട്രാപ്പ് വെളിപ്പെടുത്തലിനെ യു.പി.യിലെ രാഷ്ട്രീയവുമായി കൂട്ടിവായിക്കുന്നവരുണ്ട്. 2017ലെ യു.പി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിലരെങ്കിലും വരുണിനെ മുന്നോട്ടു വെക്കുന്നുണ്ട്. ആ സ്ഥാനത്തിനായി നോമ്പ് നോറ്റവര്‍ ബി.ജെ.പിയില്‍ ഏറെയാണ്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമ്മ മേനകയുടെ തട്ടകമായി പിലിഭിത്തില്‍ മത്സരിക്കവെയാണ് മുസ്‌ലിംകള്‍ക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ രണ്ട് കേസുകളെടുക്കുകയും ജയിലിലടക്കുകയും ചെയ്യേണ്ടിവന്നത്. രണ്ട് കേസിലും വരുണിനെ കോടതികള്‍ ശിക്ഷിച്ചില്ല. തെളിവില്ലാത്തതായിരുന്നു കാരണം. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. എങ്കിലും കേസെടുത്തപ്പോള്‍ യുവ നേതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിന് ജനം ആക്രമണം നടത്തി. അക്രമത്തിന് പ്രേരിപ്പിച്ചതിന് മറ്റൊരു കേസും എടുത്തു. പിലിഭിത്തില്‍ ഗാന്ധി കുടുംബത്തിന് നല്‍കി വന്ന ഭൂരിപക്ഷം തന്നെ വരുണിനും ലഭിച്ചു. കിട്ടിയ 419539 വോട്ടില്‍ 281501 വോട്ടും ഭൂരിപക്ഷമായിരുന്നു. അഥവാ എതിരെ മത്സരിച്ചവര്‍ക്കെല്ലാം കെട്ടി വെച്ച കാശ് പോയി.

1980 മാര്‍ച്ച് 13നായിരുന്നു വരുണിന്റെ ജനനം. മൂന്നു മാസം പ്രായമായിരിക്കെ വിമാനാപകടത്തില്‍ പിതാവ് സഞ്ജയ് ഗാന്ധി മരിച്ചു. നാലു വയസ്സായപ്പോഴേക്കും മുത്തശ്ശി ഇന്ദിരയും മരിച്ചു. പിതൃസഹോദരന്റെ ദാരുണ മരണം കാണാനും വരുണിന് വിധിയുണ്ടായി.
വാജ്‌പേയിയുടെ കാലത്തു തന്നെ മേനക എന്‍.ഡി.എയുടെ ഭാഗമായി. 2004ലാണ് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ വരുണ്‍ നാല്‍പത് മണ്ഡലങ്ങളില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തി. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് പരാജയമായിരുന്നു. കോണ്‍ഗ്രസ് 22 ലോക്‌സഭാ സീറ്റ് നേടുകയും ആദ്യ യു.പി.എ സര്‍ക്കാര്‍ വരികയും ചെയ്തു. നെഹ്‌റുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമി താങ്കളാണോ എന്ന് വരുണിനോട് പലരും ചോദിച്ചത്, സാഹിത്യത്തിലെ വാസന കണ്ടിട്ടാണ്. ദി അദര്‍നെസ്സ് ഓഫ് സെല്‍ഫ് എന്ന കാവ്യസമാഹാരം നേരത്തെ പ്രസിദ്ധീകരിച്ച വരുണ്‍ ഈയിടെയാണ് സ്റ്റില്‍നസ് എന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തത്.
2015 ഒക്‌ടോബറില്‍ വരുണിന്റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു- മതത്തെയും മത രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിന്റെ പടിക്ക് പുറത്തുനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യാമോ എന്ന ട്വീറ്റ് ശ്രദ്ധേയമായി. മറ്റൊരു അഭിമുഖത്തില്‍ ഇന്ത്യക്ക് ഏകശിലാ സ്വഭാവത്തിലുള്ള സംസ്‌കാരമില്ലെന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വാദത്തോടും ന്യൂനപക്ഷ വാദത്തോടും തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ ഗ്രാമങ്ങളിലൂടെ ഇപ്പോള്‍ രണ്ടു നെഹ്‌റു കുടുംബക്കാരായ ഗാന്ധിമാര്‍ യാത്ര ചെയ്യുകയാണ്- രാജീവിന്റെ പുത്രന്‍ രാഹുലും സഞ്ജയിന്റെ പുത്രന്‍ വരുണും. രാഹുല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റും ഭാവി പ്രതീക്ഷയുമെങ്കില്‍ വരുണ്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. രണ്ടു പേരും കര്‍ഷകരുടെ കണ്ണീരൊപ്പാനാണ് യാത്ര നടത്തുന്നത്. കടക്കെണിയില്‍പെട്ട കര്‍ഷകര്‍ക്ക് വീടു വെക്കാന്‍ ഓരോ ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതി വരുണ്‍ സ്വന്തം നിലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ഇതില്‍ രാഷട്രീയമില്ലെന്ന് വരുണ്‍ പറയുന്നു. ഇതിലാണ് രാഷ്ട്രീയമെന്ന് നിരീക്ഷകരും.

chandrika: