X
    Categories: Sports

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു; ഓര്‍മയായത് ഇന്ത്യന്‍ ഹോക്കി കണ്ട എക്കാലത്തെയും മികച്ച കളിക്കാരന്‍

മൊഹാലി: സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം. ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി.

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത താരമാണ് ബല്‍ബീര്‍. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്സുകളിലാണ് സ്വര്‍ണം നേടിയത്. ഹെല്‍സിങ്കിയില്‍ ക്യാപ്റ്റനും മെല്‍ബണില്‍ വൈസ് ക്യാപ്റ്റനുമായിരുന്നു സിങ്. ഹെല്‍സിങ്കി ഒളിമ്പിക്സില്‍ അത്ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയുടെ പതാകയേന്തിയത് സിങ്ങായിരുന്നു. 1947 മെയില്‍ ശ്രീലങ്കയ്ക്ക് എതിരെ ആയിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 1958 മെയില്‍ വിരമിച്ചു.

2012ല്‍ ആധുനിക ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 ഇതിഹാസങ്ങളില്‍ ഉള്‍പ്പെട്ട ഒരേയൊരു ഇന്ത്യയ്ക്കാരനാണ് സിങ്. ഹോക്കി ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്. നെതര്‍ലാന്‍ഡ്‌സിനെതിരെയുള്ള കളിയില്‍ ഇന്ത്യ 6-1നാണ് വിജയിച്ചത്. ഈ റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ കിടക്കുന്നു. 52ലെ ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ 13 ഗോളില്‍ ഒമ്പതും ബല്‍ബീറിന്റെ വകയായിരുന്നു.

1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിങ് പിന്നീട് വിരമിച്ച് ടീമിന്റെ പരിശീലകനായി. ബല്‍ബീര്‍ പരിശീലിപ്പിച്ച ടീമാണ് 1975ല്‍ ലോകകപ്പ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഏക ലോകകപ്പ് കിരീട നേട്ടമാണിത്.

Test User: