X
    Categories: indiaNews

സ്വത്തു തര്‍ക്കം; സഹോദരന്റെ ശരീരത്തില്‍ എട്ടു തവണ ട്രാക്ടര്‍ കയറ്റി കൊന്നു, യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: സ്വത്തു തര്‍ക്കത്തിനിടെ സഹോദരന്റെ ശരീരത്തില്‍ എട്ടുതവണ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നു. നിര്‍പത് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ബഹദൂര്‍ സിങ്, അതാര്‍ സിങ് എന്നിവരുടെ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി ഭരത്പൂരിലെ ഒരു ഭൂമിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.

ഇന്നലെ രാവിലെ ബഹദൂറിന്റെ കുടുംബം ട്രാക്ടറുമായി തര്‍ക്ക ഭൂമിയിലെത്തി. വിവരം അറിഞ്ഞ് അതാര്‍ സിങിന്റെ കുടുംബവും എത്തി. തുടര്‍ന്ന് വാക്കു തര്‍ക്കവും കൈയേറ്റവുമുണ്ടായി. ഇടയ്ക്ക് ഇരുവിഭാഗവും തമ്മില്‍ വെടിവെപ്പുണ്ടായതായും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ നിലത്തുവീണ നിര്‍പതിന്റെ ദേഹത്തുകൂടെ സഹോദരന്‍ ദാമോദര്‍ ട്രാക്ടര്‍ കയറ്റിയിറക്കി. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ട്രാക്ടര്‍ ദേഹത്തു കയറ്റി. തുടര്‍ന്ന് മുന്നോട്ടും പിന്നോട്ടുമായി എട്ടു തവണയാണ് ദാമോദര്‍ നിര്‍പതിന്റെ ദേഹത്തുകൂടെ ട്രാക്ടര്‍ കയറ്റിയത്. കണ്ടു നിന്നവര്‍ ബഹളം വെച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. സംഭവ സ്ഥലത്തുവച്ചുതന്നെ നിര്‍പത് കൊല്ലപ്പെട്ടു. എന്നാല്‍ ദാമോദര്‍ സഹോദരനെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസവും ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നതായി വിവരമുണ്ട്. ഇതേച്ചൊല്ലി ദാമോദറും നിര്‍പതും അടക്കം അതാര്‍ സിങിന്റെ കുടുംബത്തിനെതിരെ ബഹദൂര്‍ സിങ് പരാതി നല്‍കിയിരുന്നു.

webdesk11: