X

വി.സിമാര്‍ രാജിവെച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും മുന്നിലെന്ത്?

തിരുവനന്തപുരം: ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് ഇന്ന് രാവിലെ 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍ക്കാരും വി.സിമാരും തള്ളിയതോടെ രാജി ഉണ്ടാകാന്‍ ഇടയില്ലെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ രാജ്ഭവന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷ ബാക്കിനില്‍ക്കുന്നു. രാജി വെക്കാത്ത സാഹചര്യമുണ്ടായാല്‍ വി.സിമാരോടും യു.ജി.സി മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടിത്തന്നെ സര്‍ക്കാരിനോടും വിശദീകരണം തേടുക മാത്രമായിരിക്കും ഗവര്‍ണര്‍ പ്രാഥമികമായി ചെയ്യുകയെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. ഗവര്‍ണര്‍ക്ക് മുന്നിലുള്ള മറ്റൊരു മാര്‍ഗം വി.സിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന കടുത്ത നടപടിയാണ്. അതിലേക്ക് ഗവര്‍ണര്‍ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സര്‍വകലാശാലകളിലെയും സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ അടുത്തിടെ ശേഖരിച്ചിരുന്നു.

അതേസമയം സര്‍ക്കാരിനെ വലക്കുന്നത് സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീംകോടതി വിധി തന്നെയാണ്. ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ കോടതിയെ സമീപിച്ചാലും കോടതി വിധി തിരിച്ചടിയായേക്കും. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും യു.ജി.സി മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും രക്ഷയില്ലാതാകും.ഇതിനിടെ, സാങ്കേതിക സര്‍വകലാശാല വി.സിയുടെ ചുമതല സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സിക്ക് കൈമാറി. സുപ്രീംകോടതി സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

web desk 3: